കോട്ടയം: കാട്ടാനകളുടെ ആക്രമണം തടയാൻ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംയുക്ത പഠന റിപ്പോര്‍ട്ട്.
വാളയാര്‍-മധുക്കര റെയില്‍വേ ലൈനിലെ വിജയകരമായ എഐ നിരീക്ഷണ മാതൃക കൂടുതല്‍ ട്രെയിന്‍ പാതകളിലേക്കും മണ്ണാര്‍ക്കാട്, മൂന്നാര്‍, നിലമ്പൂര്‍ തുടങ്ങിയ മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
2008 മുതല്‍ 2025 വരെയുള്ള 18 വര്‍ഷത്തെ കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള പ്രോജക്ട് എലിഫന്റ് വിഭാഗവും ഡെറാഡൂണിലെ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് പഠനം നടത്തിയത്.
ജനവാസമേഖലകളെ സംരക്ഷിക്കാൻ ഹാങ്ങിംഗ് സോളാർ ഫെൻസിംഗ്, റെയിൽവേ പാളങ്ങൾ കൊണ്ടുള്ള ബാരിക്കേഡുകൾ എന്നിവ സജ്ജമാക്കുക.
വനത്തിനുള്ളിൽ കുളങ്ങളും തടയണകളും നിർമിച്ച് സ്വാഭാവിക തീറ്റപ്പുല്ല് വച്ചുപിടിപ്പിച്ച് കാടിനുള്ളിൽതന്നെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക, റേഡിയോ കോളറിംഗും ജിയോ-ഫെന്‍സിംഗും കാര്യക്ഷമമാക്കുക, ആനത്താരകളുടെ സംരക്ഷണം ഉറപ്പാക്കുക, ദ്രുതകര്‍മസേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും പഠനറിപ്പോർട്ടിലുണ്ട്.2008 മുതല്‍ 2025 വരെയുള്ള സാറ്റലൈറ്റ് ഡാറ്റ പരിശോധിച്ചതില്‍ വലിയ വനമേഖലകള്‍ ചുരുങ്ങുകയും കാടുകള്‍ തുരുത്തുകളായി വിഭജിക്കപ്പെടുകയും ചെയ്തതായും വനാതിര്‍ത്തികളിലെ തോട്ടങ്ങളും കൃഷിയും കാട്ടാനകളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2008 മുതല്‍ 2025 വരെ 1,781 കാട്ടാന ആക്രമണസംഭവങ്ങളാണ് കേരളത്തിലുണ്ടായത്. 581 പേർ മരിക്കുകയും 1,200 പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കൂടുതല്‍ പേർക്കു പരിക്കേറ്റത് കോതമംഗലം ഡിവിഷനിലാണ്-164. മറയൂര്‍-102, പെരിയാര്‍ ഈസ്റ്റ്-64, നിലമ്പൂര്‍ നോര്‍ത്ത്-63 എന്നിങ്ങനെയാണ് പരിക്കേറ്റവരുടെ എണ്ണം.
കൂടുതല്‍ ആക്രമണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വില്ലേജുകള്‍:
ഇടുക്കി കണ്ണന് ദേവന് ഹില്‍സ്-119, തൃശൂര്‍ പരിയാരം-94, പത്തനംതിട്ട ചിറ്റാര്‍-73, എറണാകുളം കുട്ടമ്പുഴ-69, ഇടുക്കി മ്ലാപ്പാറ- 61.695 കാട്ടാനകളാണ് ഈ കാലയളവിൽ ചരിഞ്ഞത്. ഇതില്‍ 469 എണ്ണം സ്വാഭാവിക കാരണങ്ങളാലാണ്.
226 കാട്ടാനകള്‍ മനുഷ്യരുടെ ഇടപെടലുകള്‍ മൂലം കൊല്ലപ്പെട്ടു. വൈദ്യുതാഘാതമേറ്റ് 154 ആനകള്‍ ചരിഞ്ഞു. ട്രെയിന്‍ തട്ടല്‍-17, വാഹനാപകടം-16, പന്നിപ്പടക്കം-സ്ഫോടകവസ്തുക്കള്‍-12, പ്രതികാരപരമായി കൊന്നത്-11, വേട്ടയാടല്‍-ഏഴ്, വിഷബാധ-അഞ്ച്, കെണികള്‍-നാല് എന്നിങ്ങനെയാണ് ആനകളുടെ മരണകാരണം. ആനകളുടെ മരണം കൂടുതല്‍ നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്, മണ്ണാര്‍ക്കാട്, മൂന്നാര്‍, മാങ്കുളം ഡിവിഷനുകളിലാണ്.