ന്യൂഡൽഹി: സമാധാനപരമായ ഈദ് പ്രാർഥനകൾക്ക് സുരക്ഷയൊരുക്കിയതിന് ഡൽഹി പോലീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കുമേൽ പുഷ്പവൃഷ്ടി നടത്തി ഡൽഹി ഉത്തം നഗറിലെ മുസ്ലിംകൾ.
ഹോളി ആഘോഷത്തോടനുബന്ധിച്ചു വർഗീയ സംഘർഷം ഉടലെടുത്ത ഇവിടെ ഈദ് ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ കർശന സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്.
കഴിഞ്ഞ നാലിന് ഹോളി ആഘോഷങ്ങൾക്കിടെ വാട്ടർ ബലൂണ്‍ ഒരു മുസ്ലിം സ്ത്രീയുടെ മേൽ വീണതാണ് വർഗീയ സംഘർഷത്തിനു കാരണമായത്.
ഇതിനെത്തുടർന്നുണ്ടായ ആക്രമണങ്ങളിൽ തരുണ്‍ കുമാർ എന്ന 26കാരൻ കൊല്ലപ്പെടുകയും കേസുമായി ബന്ധപ്പെട്ട് പോലീസ് 14 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തരുണിന്റെ മരണത്തിന് ഈദ് ദിനത്തിൽ പ്രതികാരം ചെയ്യുമെന്ന് ചില തീവ്ര സംഘടനകൾ ഭീഷണി മുഴക്കിയതോടെ മേഖലയിലെ മുസ്ലിംകളാകെ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
മേഖലയിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നു ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടർന്ന് നൂറിലധികം പിക്കറ്റ് പോസ്റ്റുകളാണ് ഈദ് ദിനത്തോടനുബന്ധിച്ചു പോലീസ് ഇവിടെ സ്ഥാപിച്ചത്.
വിദ്വേഷകരമായ പ്രസ്താവനകൾ പ്രചരിക്കപ്പെടാതിരിക്കാൻ സമൂഹമാധ്യമ നിരീക്ഷണവും കർശനമാക്കി. ഒടുവിൽ ഈദ് പ്രാർഥനകൾ സമാധാനപരമായി കഴിഞ്ഞതോടെയാണ് മുസ്ലിം മതവിശ്വാസികൾ പോലീസുകാർക്ക് നന്ദി അർപ്പിച്ചത്.