ഇന്ത്യൻ സംസ്കാരത്തിൽ ഏറ്റവും പവിത്രമായി കാണുന്ന ഗംഗ, യമുന നദികളെ ഭക്തിയുടെ പേരിൽ മലിനമാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു.
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി, യമുനോത്രി തീർഥാടന കേന്ദ്രങ്ങളിൽ നിന്ന് ഭക്തർ നദികളിലേക്ക് വൻതോതിൽ വസ്ത്രങ്ങളും സാരികളും മറ്റ് പൂജാസാമഗ്രികളും നിക്ഷേപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.
നദീതീരങ്ങളിലും ജലാശയത്തിനുള്ളിലും വസ്ത്രങ്ങൾ കുന്നുകൂടിക്കിടക്കുന്ന കാഴ്ച്ച പരിസ്ഥിതി പ്രവർത്തകർക്കും സാധാരണ ജനങ്ങൾക്കും ഒരേപോലെ ആഘാതമായിരിക്കുകയാണ്.
നദികളെ ദൈവതുല്യമായി കണ്ട് ആരാധിക്കുകയും പാപമോചനത്തിനായി ആശ്രയിക്കുകയും ചെയ്യുന്നവർ തന്നെ അവയെ മലിനമാക്കുന്ന പ്രവണതയെയാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ആചാരങ്ങൾ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാകരുത് എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടാകണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്രമുഖ ബോളിവുഡ് താരവും പരിസ്ഥിതി പ്രവർത്തകയുമായ ഭൂമി പെഡ്നേക്കർ ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ആരാധനാലയങ്ങളിലെ ഇത്തരം പ്രവണതകൾ ഉടനടി നിരോധിക്കണമെന്നും നദികൾ മലിനമാക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മതവിശ്വാസത്തോടൊപ്പം തന്നെ അടിസ്ഥാനപരമായ പൗരബോധവും പരിസ്ഥിതി അവബോധവും വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ വ്യക്തമാക്കുന്നു.
പ്രകൃതിയോടുള്ള ഈ ക്രൂരത തുടർന്നാൽ വരുംതലമുറ വലിയ ദുരന്തങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പലരും പങ്കുവെക്കുന്നുണ്ട്. ഈ വർഷത്തെ തീർഥാടന സീസൺ ആരംഭിച്ച് ലക്ഷക്കണക്കിന് ഭക്തർ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.
ശിവന്റെ ജടാമകുടത്തിൽ നിന്നും ഗംഗാദേവി ഭൂമിയിലേക്ക് പതിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഗംഗോത്രിയും, യമധർമ്മന്റെ സഹോദരിയായ യമുനാദേവിയുടെ സങ്കേതമായ യമുനോത്രിയും ഹൈന്ദവ വിശ്വാസത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്.
എന്നാൽ ഭക്തി പ്രകടിപ്പിക്കേണ്ടത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാവണമെന്നും, അന്ധമായ ആചാരങ്ങൾ മാറ്റിവെച്ച് നദികളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ഭരണകൂടവും തീർഥാടകരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നുമാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നത്.