Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.S.Achuthanadan

2006ൽ അന്നു വിഎസിനു വേണ്ടി ഇറങ്ങി; 2026ൽ ഇന്നു വിഡിക്കു വേണ്ടി

കോട്ടയം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന തർക്കം കോൺഗ്രസിൽ കത്തുകയും വിഷയം തെരുവിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുന്നിൽനിന്നു നയിച്ച വി.ഡി.സതീശനു മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന പൊതുവികാരം അണികൾക്കിടയിൽ ശക്തമാണെങ്കിലും എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ കെ.സി.വേണുഗോപാലിന് ആണെന്നതാണ് തർക്കം രൂക്ഷമാക്കിയിരിക്കുന്നത്.

ഇതോടെ അണികളിൽ ഒരു വിഭാഗം വി.ഡി. സതീശനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. പലേടത്തും സതീശന്‍റെ ചിത്രങ്ങളുമേന്തി പ്രകടനം നടന്നു. ദിവസങ്ങളായി നടന്നുവന്ന ഫ്ളെക്സ് യുദ്ധം അതിന്‍റെ പാരമ്യതയിലെത്തി. ഇന്നു ഒരു പ്രവർത്തകൻ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ഒരുങ്ങി.

2006ൽ വി.എസ്. അച്യുതാനന്ദനു വേണ്ടി സിപിഎം പ്രവർത്തകർ നാടൊട്ടുക്കും നടത്തിയ പ്രകടനങ്ങൾക്കും പിന്തുണ പ്രഖ്യാപനങ്ങൾക്കും സമാനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്. അന്നു വിഎസിനെ മുന്നിൽ നിർത്തിയായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ജയിച്ചുകയറാൻ വിഎസിന്‍റെ ജനപ്രീതിയെ ഉപയോഗിച്ച സിപിഎം തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തുടങ്ങി. ഇതോടെയാണ് പ്രവർത്തകർ നാടൊട്ടും വൻ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയത്. കണ്ണേ കരളേ വിഎസേ എന്നുള്ള മുദ്രാവാക്യം കേരളത്തിലെന്പാടും അലയടിച്ചു.

ജനങ്ങളുടെ കടുത്ത സമ്മർദങ്ങൾക്കു വഴങ്ങി ഒടുവിൽ പാർട്ടി വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാൻ തയാറായി. എന്നാൽ, അദ്ദേഹത്തെ പിടിച്ചുകെട്ടനായി ആഭ്യന്തരമന്ത്രിപദം കൊടുത്തില്ല. പകരം കോടിയേരി ബാലകൃഷ്ണനെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചു.

കോൺഗ്രസിലെ മുഖ്യമന്ത്രിതർക്കം രൂക്ഷമാകുമ്പോൾ 2006 മേയിൽ നടന്ന വിഎസ് അനുകൂല പ്രകടനങ്ങളാണ് ഇപ്പോൾ പലർക്കും ഒാർമവരുന്നത്. അന്നു കണ്ണേ കരളേ വിഎസേ എന്നു മുഴങ്ങിയെങ്കിലും നയിച്ചവൻ ഇരുപതു വർഷത്തിനു ശേഷം ഒരു തനിയാവർത്തനം. മാറ്റം മുന്നണിക്കും കഥാപാത്രങ്ങൾക്കും മാത്രം.

Latest News

Corehub Up