ന്യൂഡൽഹി: നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വിക്സിത് ഭാരത് - റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബിൽ - 2025 (വിബി–ജി റാം ജി) ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
സഭാ നടപടികൾക്കുള്ള അജണ്ടയിൽ ബിൽ അവതരണം പട്ടികപ്പെടുത്തിയിട്ടുണ്ട്. ശൂന്യവേളയ്ക്ക് ശേഷം കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബിൽ സഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ബിൽ ലോക്സഭയിൽ അജണ്ടയിൽ ഉൾപ്പെടുത്തിയെങ്കിലും അവതരിപ്പിച്ചിരുന്നില്ല.
അതേസമയം, പുതിയ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഇടത് എംപിമാർ പാർലമെന്‍റിന്‍റെ പ്രധാന കവാടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിയെ ക്രമേണ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്‍റേതെന്ന് ഇടത് എംപിമാർ ആരോപിച്ചു.
പുതിയ ബിൽ പ്രകാരം തൊഴിലുറപ്പ് വേതനത്തിന്‍റെ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേന്ദ്ര സർക്കാരായിരുന്നു വേതനത്തിന്‍റെ നൂറു ശതമാനവും നൽകിയിരുന്നത്.