തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെക്കുറിച്ച് എംഎൽഎമാരുടെ അഭിപ്രായം ആരായാൻ വന്ന ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈയിലെ റിപ്പോർട്ട് ചോർന്നത് വിവാദമാകുന്നു. എംഎൽഎമാരുമായുള്ള അഭിമുഖം കഴിഞ്ഞ് ഇറങ്ങിവന്ന മുകുൾ വാസ്നിക്കിന്‍റെ കൈവശം ഇരുന്ന അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ് ഫോട്ടോഗ്രാഫർമാർ പകർത്തിയത്.
കൈയിൽ പിടിച്ചിരുന്ന പേപ്പറിൽ ഓരോ എംഎൽഎമാരുടെയും പേരും അവർ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പേപ്പറിന്‍റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ഇതു ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചു.
പുറത്തുവന്ന ദൃശ്യങ്ങളിൽ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐസി ബാലകൃഷ്ണൻ, ടി.സിദ്ധിക്ക് തുടങ്ങിയവരുടെ പേരുകൾ ദൃശ്യമാണ്. ഇവർ കെ.സി. വേണുഗോപാലിന് അനുകൂലമാണ് എന്ന രീതിയിലാണ് ഈ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഐസി ബാലകൃഷ്ണൻ കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ഒരു പോലെ പിന്തുണ പ്രഖ്യാപിച്ചതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ. നീലകണ്ഠന്‍റെ പേരിനു നേരെ ഒന്നും എഴുതിയതായും കാണുന്നില്ല. ഇദ്ദേഹം നിഷ്പക്ഷത പാലിച്ചതാവും കാരണമെന്നു കരുതുന്നു. എന്തായാലും രഹസ്യമായി സൂക്ഷിക്കേണ്ട രേഖ പുറത്തുവന്നത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ഇത്രയും രഹസ്യാത്മകതയുള്ള കാര്യം അലക്ഷ്യമായും അശ്രദ്ധമായും കൈകാര്യം ചെയ്തതാണ് ചോരാൻ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങൾ കേന്ദ്രനേതൃത്വത്തെ അറിയിച്ച കാര്യംചോരാൻ ഇടയായതിൽ കടുത്ത അതൃപ്തിയിലാണ് എംഎൽഎമാർ.