കായൽനൂറ്റാണ്ട്
കൂട്ടുകാരനെ മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഞാൻ അതിർത്തിയിലായിരുന്നു. തമ്മിലുള്ള അടുപ്പംവച്ചുകൊണ്ട് ഞാൻ ഉടൻ ഓടിയെത്തേണ്ടതാണ്. എന്തുചെയ്യാം, ശീതയുദ്ധത്തിനു മുറുക്കം കൈവന്ന കാലമായിരുന്നതിനാൽ അവധിയൊക്കെ സങ്കൽപ്പത്തോളം അവ്യക്തം. നേരുപറഞ്ഞാൽ, ദീർഘമാസങ്ങൾക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് വൃത്താന്തം ഞാൻ അറിയുന്നതുതന്നെ!
"ക്ഷമിക്കണം കൂട്ടുകാരാ, എത്താൻ വൈകിയത് അറിയാൻ വൈകിയതുകൊണ്ടാണ്.''
നേരിൽകണ്ടപ്പോൾ ആദ്യം ഞാൻ പറഞ്ഞത് ക്ഷമാപണംതന്നെ.
അവൻ പുല്ലുപോലെ പുഞ്ചിരിച്ചു:
"കാരണം അതല്ല. എട്ടാംനൂറ്റാണ്ടിൽ എനിക്ക് രോഗം ബാധിച്ചതാണ് അതിന്റെ യഥാർഥകാരണം.''
ഭ്രാന്താശുപത്രിയായിട്ടുപോലും ഞാൻ വിളറി.
"നിനക്കറിയാമോ, ജങ്കാർ സർവീസ് തുടങ്ങിയിട്ടില്ലാത്തതിനാൽ എന്റെ ബിഎംഡബബ്ല്യു കാർ കായൽ കടത്തികൊണ്ടുവരാൻ കഴിഞ്ഞില്ല. കൊതുമ്പുവള്ളത്തേൽക്കയറിയാണ് ഞാനിവിടെ എത്തിയത്. എനിക്കുവേണ്ടി ഒരുപകാരം ചെയ്യുമെന്ന് നീ സമ്മതിക്കണം.''
"തീർച്ചയായും. എന്താണ് നിനക്കു വേണ്ടത്?''
"മറുകരയിൽ എന്റെ കാറ് നിൽപ്പുണ്ട് തിരിച്ചുപോകുമ്പോൾ അതെടുത്ത് നീ വീട്ടിലെത്തിക്കണം. അവിടെ, അതു സാധ്യമാണ്. കാരണം, മറുകരയിൽ ഇരുപത്തൊന്നാം നൂറ്റാണ്ടാണല്ലോ. ''
ഒരു കായൽദൂരമെന്നത് എത്ര നൂറ്റാണ്ടിന്റെ വിടവാണെന്നറിഞ്ഞതിന്റെ അമ്പരപ്പുകൊണ്ട് സർവസമ്മതത്തിനു ദീർഘനേരംതന്നെ വേണ്ടിവന്നു.
സ്വപ്നം
"സാർ, മെച്ചപ്പെട്ട ഒരു ജീവിതം സ്വപ്നംകണ്ടിട്ടാണ് ഞാൻ അങ്ങോട്ടു കുടിയേറിയത്. പക്ഷേ, സംഭവിച്ചതോ!''
"അയ്യോ, എന്നിട്ട്, ജോലിയൊന്നും ശരിയായില്ലേ?''
"ജോലിയും, മെച്ചപ്പെട്ട വരുമാനവും എല്ലാം ലഭിച്ചു. പക്ഷേ...''
"പിന്നെന്താണ് പ്രശ്നം?''
"ചെന്നിറങ്ങിയ ആദ്യദിവസം മുതൽ ഇന്നുവരെ മെച്ചപ്പെട്ടൊരു ജീവിതം ലഭിച്ചതായി സ്വപ്നം കാണാൻ കഴിഞ്ഞിട്ടില്ലെന്നേ... കഷ്ടം... പ്രതീക്ഷകളെല്ലാം പാളിപ്പോയി! രാത്രികൾ എനിക്ക് തീരാദുരിതത്തിന്റേതാണ്. അർധഗോളം മാറിയാലും, അർധജീവിതം നരകംതന്നെ! ഞാൻ അവിടം വിടുകയാണ്.''
"അയ്യോ, അതെന്തിന്?''
"മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളല്ലേ സാർ, മനുഷ്യന് പ്രധാനം?''
ഐസിയു
മുതിർന്നുവരുന്ന ഒരെഴുത്താളനെ ആശുപത്രി വരാന്തയിൽ കണ്ടു. പുളളി അകത്തേക്കു വച്ചുപിടിക്കുകയാണ്. പിൻതുടർന്നു. പേ വാർഡുകളെപ്പോലും ഒഴിവാക്കി പുളളി നീങ്ങിയത് ഐസിയുവിനകത്തേക്ക്! ഒറ്റമാത്രയിൽ, വാതിൽ തുറന്നടഞ്ഞു. രക്തബന്ധുക്കളാരെങ്കിലും അവിടെ കിടപ്പുണ്ടാകുമോ? അതോ, സ്വയം ഏൽപ്പിക്കാനോ? എനിക്കാകെ പരിഭ്രമം.
അടഞ്ഞവാതിലിനു പുറത്ത് നെഞ്ചിടിപ്പോടെ തരിച്ചുനിൽക്കുമ്പോൾ ഒരു നേഴ്സ് പുറത്തുവന്നു. തിടുക്കത്തിൽ പുള്ളിയെക്കുറിച്ചു ചോദിച്ചു.
"അദ്ദേഹം പ്രസംഗിക്കാൻ വന്നതാണ്.'' നഴ്സ് പറഞ്ഞു!
ഹെന്ത്! മലയാളസാഹിത്യം വെന്ററിലേറ്ററിലായോ!
തരിച്ചിരിക്കുന്ന എന്നെ രക്ഷപ്പെടുത്താനെന്നോണം അവരുടെ അന്വയം : "ആശുപത്രി സംഘടിപ്പിക്കുന ഐസിയു സാഹിത്യോത്സവ് 2026-ന്റെ ഉദ്ഘാടനച്ചടങ്ങാണ്, അകത്ത്. സാറ് കയറുന്നോ?''