തൃശൂർ: പുലിക്കളി കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതമെന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദം കൊഴുക്കുന്പോൾ, അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ വി.കെ. ശ്രീരാമൻ.
അതേസമയം, വി.കെ. ശ്രീരാമനെതിരേ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങളും രംഗത്തെത്തി. ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗ് ആണെന്ന് അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. നിമയനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
വി.കെ. ശ്രീരാമന്റെ പോസ്റ്റിനെതിരെ സിനിമാ സാംസ്കാരികരംഗത്തുനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഓണത്തിനു മൃഷ്ടാന്നസദ്യ കഴിഞ്ഞു തിരുമുറ്റത്ത് പെണ്ണുങ്ങളെ വട്ടത്തിൽനിർത്തി കുമ്മിയടിത്തിരുവാതിര നടത്തി, ആ സ്ത്രീകൾ കുമ്പിട്ടും കുനിഞ്ഞിരുന്നും വട്ടത്തിൽ ചാടിയും കൈകൊട്ടി കളിക്കുന്നതുകണ്ട് ചെല്ലത്തിൽനിന്ന് നാലുംകൂട്ടി മുറുക്കി വടക്കോറത്തേയ്ക്കു പാറ്റിത്തുപ്പി രസിക്കുന്ന പാരമ്പര്യത്തിൽ ഒരു ആഭാസവും കാണാത്തവരാണു പുലിക്കളിയുടെ ആഭാസത്തരം കണ്ടുപിടിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ. ഗിരീഷ്കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിച്ചു.
ചമ്മന്തി എന്ന വാക്ക് വരേണ്യവും കുഴിമന്തി അധമവുമാണെന്ന ആ പഴയ കാഴ്ചപ്പിശകു തന്നയാണ് ഇവിടെയുമെന്ന് വി.കെ. ശ്രീരാമന്റെ കുഴിമന്തി വിവാദത്തെയും വിമർശിച്ചിട്ടുണ്ട്. കേരളത്തിലെ ചില വാട്സാപ്പ് സംഘങ്ങൾ മുഖ്യധാരാ സിനിമാക്കാരെ ആനയിച്ചുകൊണ്ടുവന്നു നടത്തുന്ന ആഘോഷങ്ങളില്ലേ, അതിനേക്കാൾ തനിമയുണ്ട് പുലിക്കളിക്കെന്നും ഗിരീഷ്കുമാർ കുറിച്ചിരിക്കുന്നു.
'പുരുഷന്മാർക്കു മാറും വയറും വളരുന്നത് രൂപവൈകൃതം'
പുരുഷന്മാർക്കു മാറും വയറും വളരുന്നതു രൂപവൈകൃതമാണെന്നും ആ വൈകൃതത്തെ കലയ്ക്കുവണ്ടി ഉപയോഗിക്കുന്നത് ആഭാസവുമാണെന്നാണു വി.കെ. ശ്രീരാമന്റെ പോസ്റ്റ്.
കഴിഞ്ഞദിവസം പുലിവിസിലിന്റെ താളത്തിൽ പുലിക്കളി അഭ്യസിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഒരാൾ പോസ്റ്റ് ചെയ്തിരുന്നതു വൈറലായിരുന്നു. ഇതിൽ പുലിക്കളി കലാകാരന്മാർ മെയ്യെഴുത്തില്ലാതെ, ഷർട്ടിടാതെ മുണ്ടുടുത്താണു കളിക്കുന്നത്. ഇതിനെക്കുറിച്ചാണു ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഈ പരിശീലനത്തിന്റെ ഫോട്ടോയും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാകില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ശാർദൂലവിക്രീഡിതമെന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണു സുബ്രൻസാമി പറയുന്നതെന്നും അതാണൊരാശ്വാസമെന്നും വി.കെ. ശ്രീരാമൻ തുടർന്നു പറയുന്നു.
അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നിറയുന്നു
വി.കെ. ശ്രീരമന്റെ വിവാദ പോസ്റ്റിനു താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണു വരുന്നത്. പുലിക്കളി പലര്‍ക്കും ജീവിതമാര്‍ഗമാണെന്നും സിനിമയില്‍ അശ്ലീലം പറഞ്ഞും ചെയ്തും ജീവിക്കുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്കു മനംപുരട്ടല്‍ ഉണ്ടാകാറുണ്ടോയെന്നും ഫേസ്ബുക്കിലെ മറുപടി പോസ്റ്റിൽ ചോദ്യം ഉയർന്നു.
കഥാപാത്രത്തിനുവേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം? ഏറ്റവും മോശം ഡ്രസും ധരിച്ച് ഓട വൃത്തിയാക്കാന്‍ ഇറങ്ങുന്നവരെ കാണുമ്പോള്‍ താങ്കള്‍ക്ക് എന്താണു തോന്നുന്നത്, ആണിനും പെണ്ണിനും രൂപഭംഗി ഇല്ലാത്തതുതന്നെയാണ്, പിന്നെ കലയ്ക്കുവേണ്ടി ആഭാസം എന്നൊന്നും പറയരുത് കുറേ മനുഷ്യരുടെ ജീവിതമാണ്. കുറേ മനുഷ്യരുടെ കാത്തിരിപ്പാണെന്നും പലരും അഭിപ്രായപ്പെടുന്നു.
പലതരം വേഷങ്ങൾ കൈകാര്യംചെയ്തു പണംവാങ്ങി ജീവിതംകഴിച്ച താങ്കൾക്ക് ഇപ്പോഴാണു തിരിച്ചറിവുകൾ വരുന്നതെന്ന് ഒര സിനിമയിൽ ബാലികയെ പീഡിപ്പിച്ചുകൊല്ലുന്ന കഥാപാത്രത്തെ വി.കെ. ശ്രീരാമൻ അവതരിപ്പിച്ചതു ചൂണ്ടിക്കാട്ടി ഒരാൾ മറുപടി പോസ്റ്റിൽ വിമർശിച്ചിട്ടുണ്ട്.
താങ്കളുടെ ശരീരംവച്ച് അത്തരം വേഷങ്ങൾ ചെയ്യുന്പോൾ അന്നത്തിനുള്ള വകയ്ക്കാണെന്ന ലക്ഷ്യമുണ്ടായിരുന്നല്ലോ, അതുതന്നെയാണു പുലിവേഷം കെട്ടുന്നവർ ചെയ്യുന്നതെന്നും ഓർമിപ്പിക്കുന്നു. പുലിക്കളി വൃത്തികേടാണെന്നും പലപ്പോഴും ഫേസ്ബുക്കിൽ അതിനെക്കുറിച്ചു പറയണമെന്നു വിചാരിക്കുമെങ്കിലും കമന്റ് ബോക്സിൽ വരാൻ സാധ്യതയുള്ള തെറികൾ താങ്ങാൻ ശേഷിയില്ലാത്തതുകൊണ്ട് മൗനം പാലിക്കുകയായിരുന്നെന്ന് അനുകൂലപോസ്റ്റുമുണ്ട്. പോസ്റ്റിനുള്ള ലൈക്ക് ആയിരവും കടന്നുപോകുന്പോൾ അനുകൂലപ്രതികൂല പോസ്റ്റുകളും നിറയുകയാണ്.