തിരുവനന്തപുരം: കരിമണല്‍ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പ്രക്ഷോഭത്തില്‍ വി.എം. സുധീരന് അടക്കം യോജിക്കാവുന്ന എല്ലാവരുമായും കമ്യൂണിസ്റ്റ് പാര്‍ട്ടി കൈകോര്‍ത്ത് നീങ്ങും. പരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനനലോബിക്ക് വന്ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള നീക്കത്തില്‍ അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുവിഭവങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് കൊള്ളയടിക്കാന്‍ അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റുമെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ജൂലൈ മൂന്നാം വാരത്തില്‍ ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിനെതിരെ സിപിഐ ബഹുജന കണ്വെന്ഷന് സംഘടിപ്പിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.