തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന് പരോക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ വേദിയിലായിരുന്നു സുധീരന്‍റെ വിമർശനം.
ആർജവത്തോടെ നിലപാടുകൾ പറയുന്ന പാരമ്പര്യം ആണ് കെഎസ്‌യുവിനുള്ളത്. ഈ നിലപാടുമായി കെഎസ്‌യു മുന്നോട്ട് പോകണം. ഉമ്മൻചാണ്ടി എല്ലാവരെയും കാണുന്ന നേതാവും മുഖ്യമന്ത്രിയുമായിരുന്നു. വിയോജിപ്പിലും വ്യക്തിപരമായ ബഹുമാനം കാണിച്ചിരുന്ന നേതാവായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെ അടുത്ത് വിളിച്ചു അഭിനന്ദിച്ചു കൊണ്ടായിരുന്നു സുധീരന്‍റെ വാക്കുകൾ. നിലപാടുകൾ ആർജവത്തോടെ തുറന്നുപറയണമെന്നും താത്കാലികമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും സുധീരൻ വ്യക്തമാക്കി.
നേരത്തെ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും സുധീരനും തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. അതിനു പിന്നാലെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റിനെ കാണാൻ മുഖ്യമന്ത്രി അനുവദിച്ചില്ലെന്നുള്ള പരാതിക്ക് സുധീരൻ പരോക്ഷമായി മറുപടി നൽകിയത്.