പാലക്കാട്: കൊഴിഞ്ഞാമ്പാറ വടകരപ്പതിയിലെ കൊലപാതക കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ. ആട്ടയാമ്പതി സ്വദേശികളായ മരിയാദാസ്, സ്റ്റീഫൻ, വിനീത് എന്നിവരാണ് അറസ്റ്റിലായത്.
വടകരപ്പതിയിൽ കാളവണ്ടിയോട്ടം പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലാലാക്കാട് സ്വദേശി മുഹമ്മദ് ഷെഫീഖിനെയാണ് കൊലപ്പെടുത്തിയത്. ആട്ടയാമ്പതി ലാലാക്കാട് സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് മൂന്ന് പേർക്കും സംഭവത്തിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചത്.
കുത്തേൽക്കുന്നതിന് മുമ്പ് ഷെഫീഖിനെ സംഘം ചേർന്ന് മർദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. നിലത്തിട്ട് നെഞ്ചിലടക്കം ചവിട്ടി ക്രൂരമായി മർദിച്ചെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.