തൃശൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ടിവിഎസിന്റെ ഏറ്റവും പുതിയ മോഡൽ ബൈക്കായ അപ്പാച്ചെ ആർടി എക്സ് സമർപ്പിച്ചു. ടിവിഎസ് കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനാണ് ഭഗവാന് പ്രിയപ്പെട്ട വഴിപാടായി ഈ അത്യാധുനിക വാഹനം നേരിട്ടെത്തി സമർപ്പിച്ചത്.
കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ വെച്ച് നടന്ന പ്രത്യേക വാഹനപൂജയ്ക്ക് ശേഷമാണ് ഔദ്യോഗികമായ കൈമാറ്റ ചടങ്ങുകൾ നടന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ വാഹനത്തിന്റെ രേഖകളും താക്കോലും സിഇഒയിൽ നിന്നും ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതിയിലെ പ്രമുഖ അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ എന്നിവരും അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഈ ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
ടിവിഎസ് കമ്പനിയുടെ പ്രതിനിധികളായ ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ഡീലർമാരായ ഫെബി എ. ജോൺ, ചാക്കോ എ. ജോൺ, ജോൺ ഫെബി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
2025 ഒക്ടോബറിൽ വിപണിയിൽ എത്തിയ ടിവിഎസ് അപ്പാച്ചെ ആർടി എക്സ് 300 അഡ്വഞ്ചർ, മോട്ടോർ സൈക്കിൾ പ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഏകദേശം 1.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ച ഈ ബൈക്ക്, നവംബർ അവസാനത്തോടെയാണ് രാജ്യത്തുടനീളം വിതരണം ആരംഭിച്ചത്.
റാലി-റെയ്ഡ് സാങ്കേതികവിദ്യയുടെ കരുത്തുമായി എത്തുന്ന ഈ വാഹനം ഇന്ത്യയിലെ അഡ്വഞ്ചർ ടൂറിംഗ് വിഭാഗത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ദീർഘദൂര യാത്രകൾക്കും കഠിനമായ പാതകൾക്കും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ മോഡലിന് നിലവിൽ വിപണിയിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.