വൈക്കം:വൈക്കം ക്ഷേത്രത്തില്‍ ഋഷഭ വാഹനം എഴുന്നളളിപ്പ് ഭക്തിനിർഭരമായി. ഋഷഭ വാഹനത്തില്‍ എഴുന്നള്ളിയ സര്‍വാഭരണ വിഭൂഷിതനായ വൈക്കത്തപ്പനെ ദര്‍ശിച്ച് സായൂജ്യം നേടാന്‍ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. വെള്ളിയില്‍ നിര്‍മിച്ച വാഹനത്തില്‍ വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച് തിരുവാഭരണം ചാര്‍ത്തിയ ശേഷം പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു.
അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലങ്ങളിലേതടക്കം 40ഓളം മൂസതുമാര്‍ മുളം തണ്ടിലേറ്റി വൈക്കത്തപ്പനെ എഴുന്നള്ളിച്ചു. വൈക്കം ഷാജി നാദസ്വരം മേളം ഒരുക്കി. രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിന് ഗജവീരന്‍മാര്‍ അകമ്പടിയായി. സ്വര്‍ണക്കുട, മുത്തുക്കുട, വെഞ്ചാമരം, ആലവട്ടം തുടങ്ങിയ അലങ്കാരങ്ങളോടെ നടത്തിയ വിളക്ക് എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് അഞ്ച് പ്രദക്ഷിണം പൂര്‍ത്തിയാക്കി സമാപിച്ചു. ആചാര പ്രകാരം നാദസ്വരം, പരുഷ വാദ്യം, പഞ്ചവാദ്യം, ചെണ്ടമേളം, ഘട്ടിയം എന്നിവയാണ് ഉപയോഗിച്ചത്.