തലയാഴം: വൈക്കം-വെച്ചൂർ റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളും മതിലും മറ്റും പൊളിച്ച് സ്ഥലം ഏറ്റെടുക്കുമ്പോൾ മണ്ണ് നിരപ്പിൽനിന്ന് താഴ്ത്തി കുഴിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പരാതി. റോഡ് നിരപ്പിൽനിന്ന് വളരെ താഴ്ന്ന് കിടക്കുന്ന ഏറ്റെടുത്ത സ്ഥലം മഴ പെയ്താൽ ചെളിക്കുളമാകുകയും രാത്രികാലങ്ങളിൽ വാഹനയാത്രികർ അപകടപ്പെടാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വൈക്കം തോട്ടകം മുതൽ ഇടയാഴം ജംഗ്ഷൻ വരെയുള്ള ഭാഗത്തെ സ്ഥല ഉടമകൾക്ക് രേഖകൾ പരിശോധിച്ച് സ്ഥലത്തിന്റെ വില നൽകി ഭൂമി ഏറ്റെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്.
തുക കൈമാറിയവരുടെ ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് ഇപ്പോൾ മതിലും കെട്ടിടവുമൊക്കെ പൊളിച്ചു നീക്കിയത്. തോട്ടകം വിയറ്റ്നാമിൽ റോഡിന്റെ പടിഞ്ഞാറെ വശത്ത് സ്ഥലം ഏറ്റെടുത്തപ്പോൾ അനുവദനീയമായതിൽ കൂടുതൽ മണ്ണ് കുഴിച്ചെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇവിടെ പുരയിടത്തിൽ ഉണ്ടായിരുന്ന വലിയ കുളത്തോട് ചേർന്നാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്. റോഡരികിൽ കുളത്തിന്റെ മുൻ ഭാഗം ടിൻ ഷീറ്റുകൊണ്ട് മറച്ച വേലിക്ക് പുറത്ത് കാണാം. ഈ ഭാഗത്ത് മതിയായ സുരക്ഷ ഒരുക്കിയില്ലെങ്കിൽ സ്ഥലപരിചയമില്ലാതെ വരുന്ന വാഹന യാത്രികർ ആഴമേറിയ കുളത്തിൽ പതിച്ച് ആളപായത്തിന് ഇടയാക്കുമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വൈക്കത്തുനിന്ന് കൈപ്പുഴമുട്ട് വരെ 12 കിലോമീറ്റർ ദൂരം സ്ഥലമാണ് 950ഓളം ആളുകളിൽ നിന്ന് ഏറ്റെടുക്കേണ്ടത്. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സ്ഥലമേറ്റെടുത്തു കഴിഞ്ഞാലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കാലതാമസം നേരിടുമെന്നിരിക്കെ അപകടത്തിനിടയാക്കുന്ന തരത്തിൽ കുഴിച്ചിട്ട ഭാഗങ്ങളിൽ വാഹനങ്ങൾ അപകടപ്പെടുമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടമൊഴിവാക്കാൻ ഏറ്റെടുക്കുന്ന ഭൂമിയിലെ കുഴിയായി മാറുന്ന ഭാഗങ്ങൾ നിരപ്പാക്കിയും ആവശ്യമായ സ്ഥലങ്ങളിൽ സുരക്ഷാവേലി തീർത്തും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.