Kerala
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പരാതിയെത്തുടർന്ന് വോട്ടർ പട്ടികയിൽനിന്നു പേരു നീക്കം ചെയ്തതോടെ അനിശ്ചിതത്വത്തിലായ തന്റെ സ്ഥാനാർഥിത്വത്തിൽ ഇന്നലെയുണ്ടായ ഹൈക്കോടതി വിധിക്കുപിന്നാലെ പ്രതീക്ഷ വീണ്ടെടുത്ത് തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ്.
കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു നിയമവിദ്യാർഥിയായ വൈഷ്ണ സുരേഷ്. ജനറൽ വാർഡായ മുട്ടടയിൽ മത്സരിക്കാനാണ് കോണ്‍ഗ്രസ് വൈഷ്ണയെ നിയോഗിച്ചത്. എന്നാൽ വൈഷ്ണയുടെ വീട്ടുനന്പർ തെറ്റാണെന്നു കാട്ടി സിപിഎം മുട്ടട ബ്രാഞ്ച് കമ്മിറ്റിയംഗം പരാതി നല്‍കുകയും ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടികയിൽനിന്ന് വൈഷ്ണയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം, വോട്ടർ പട്ടികയിൽ വീട്ടുനന്പർ തെറ്റായി രേഖപ്പെടുത്തിയതിൽ വീഴ്ച വരുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇതിൽ തനിക്ക് നീതിനിഷേധിക്കരുതെന്നാവശ്യപ്പെട്ട് വൈഷ്ണ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി വിഷയത്തിൽ അടിയന്തരമായി അന്തിമ തീരുമാനം കൈക്കൊള്ളണമെന്ന നിർദേശവും നല്കി.
ഇതോടെയാണ് രണ്ടു ദിവസമായി ആശങ്കയിലായിരുന്ന മുട്ടടയിലെ യുഡിഎഫ് ക്യാന്പ് വീണ്ടും സജീവമായത്. കോടതി ഉത്തരവിനു പിന്നാലെ ഇന്നു നടക്കുന്ന ഹിയറിംഗിനു ശേഷം വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫും വൈഷ്ണയും.
ഇന്നലെ കോടതി പരാമർശം വന്നതിനു പിന്നാലെ കുറവൻകോണത്തെ പാർട്ടി ഓഫീസിൽ കോണ്‍ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കുവച്ചു. തുടർന്ന് കോർപറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥി ശബരീനാഥനൊപ്പം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വൈഷ്ണ വോട്ടു തേടി.
തന്റെ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ഇവയിലെല്ലാം ഒരേ വിലാസമാണെന്നും ഇക്കാര്യങ്ങളെല്ലാം സമർപ്പിച്ചിട്ടും വോട്ടർ പട്ടികയിൽനിന്ന് പേരു നീക്കം ചെയ്തെന്നും വൈഷ്ണ പറഞ്ഞു.
Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.