കായംകുളം: ട്രോളിംഗ് കാലത്ത് ചാകര പോലെ കായംകുളം വലിയഴീക്കലിൽ മത്തി പ്രളയം. ഏകദേശം പതിനായിരത്തിലധികം കിലോ വരുന്ന ഒന്നേകാൽ ലക്ഷം രൂപയുടെ വലിയ നെയ്മത്തിയാണ് വലയിലായത്. കായംകുളം വലിയഴീക്കൽ ഹാർബറിൽനിന്ന് ഇന്നലെ രാവിലെ പോയ ലൈലാൻഡ് വള്ളം പമ്പാവാസനാണ് വല നിറയെ നെയ്മത്തി ലഭിച്ചത്.
പത്ത് നോട്ടിക്കൽ മൈൽ ദൂരെനിന്നാണ് മത്തി ലഭിച്ചത്. വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് നെയ്മത്തി ലഭിക്കുന്നത്. നെയ്മത്തി കയറി മത്സ്യബന്ധന വള്ളത്തിലെ വലകീറി. കീറിയ വലയിൽനിന്നാണ് ഒന്നേകാൽ ലക്ഷത്തിലേറെ രൂപയുടെ മത്തി ലഭിച്ചത്. കുറെ നാളുകള്‍ക്കുശേഷമാണ് കായംകുളം വലിയ അഴീക്കലിൽ മത്തിചാകര ഉണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വല പൊട്ടിപ്പോയ സാഹചര്യത്തെതുടർന്ന് പകുതിയിലേറെ മത്തികൾ കടലിലേക്ക് തന്നെ ഒഴുക്കിയാണ് വല പൊന്തിക്കാനായത്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പത്തുമൈൽ നോട്ടിക്കൽ ദൂരം മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളു.