വരാക്കര: ഭഗവതി ക്ഷേത്രത്തിലെ പൂരം ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം എഴുന്നള്ളിപ്പ് നടന്നു.
20 ഗജവീരന്മാർ അണിനിരന്ന എഴുന്നള്ളിപ്പിൽ കാളക്കല്ല് കരയോഗത്തിന്റെ ചെർപ്പുളശേരി രാജശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി.
പാലക്കാട് കല്ലൂർ ഉണ്ണികൃഷ് ണൻ മാരാരുടെ നേതൃത്വത്തിൽ 100 ലേറെ വാദ്യകലാകാരൻമാരുടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയായിരുന്നു എഴുന്നള്ളിപ്പ്.
തുടർന്ന് 20 പൂര സെറ്റ് കരയോഗങ്ങളുടെ നേതൃത്വത്തിൽ കാവടി വരവ് അയ്യപ്പക്ഷേത്രസന്നിധിയിൽ എത്തി. രണ്ടുവരെ ക്ഷേത്ര മൈതാനിയിൽ കാവടിയാട്ടം നടന്നു. ഉച്ചതിരിഞ്ഞ് പാണ്ടിമേളത്തിന്റെ അകമ്പടിയിൽ നടന്ന കാഴ്ചശീവേലിക്ക് ആയിരക്കണക്കിനു പേരാണ് എത്തിയത്.
വൈകിട്ട് വരാക്കര നന്തിക്കര സാംബവരുടെ നേതൃത്വത്തിൽ നടന്ന പന്തൽവരവിന് ക്ഷേത്രം ഭരണസമിതി ഭാരവാഹികൾ ചേർന്ന് പ്രവേശന കവാടത്തിൽ സ്വീകരിച്ച ശേഷം ക്ഷേത്ര മൈതാനിയിൽ പ്രവേശിച്ചു.തുടർന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ ദീപാരാധന നടന്നു. തായമ്പക, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവ നടന്നു.
രാത്രിയിൽ സാംമ്പവ നൃത്തത്തോടെയുള്ള വേലവരവ്, പൂരം വരവ്, കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്നു പുലർച്ചെ ആറാട്ട് നടക്കും. തുടർന്ന് നടക്കുന്ന വിത്തിടൽ ചടങ്ങുകളോടെ പൂരത്തിനു സമാപനമാകും.