വാഷിംഗ്ടൺ ഡിസി: 34 വർഷമായി അമേരിക്കയിൽ അനധികൃതമായി താമസിക്കുകയായിരുന്ന മെക്സിക്കൻ പൗരൻ റോസാലിയോ വാസ്ക്വസ് മീവിനെ ഐസിഇ അധികൃതർ നാടുകടത്തി. അമേരിക്കൻ പൗരത്വമുള്ള ആറ് കുട്ടികളുടെ ഏക സംരക്ഷകനായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ സെപ്റ്റംബർ 15ന് കുട്ടികളെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. മീവിന് നിലവിൽ സാധുവായ വർക്ക് പെർമിറ്റും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരുന്നു. കൂടാതെ, വിസയ്ക്കായുള്ള അപേക്ഷയിൽ അന്തിമ തീരുമാനം വരാനിരിക്കുകയായിരുന്നു.
2000-ൽ മീവിനെ ഒരിക്കൽ നാടുകടത്തിയിരുന്നതാണെന്നും പിന്നീട് നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിനാലാണ് നടപടിയെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. അപേക്ഷകൾ നിലവിലുണ്ട് എന്നതുകൊണ്ട് ഒരാൾക്ക് രാജ്യത്ത് തുടരാൻ നിയമപരമായ അവകാശമില്ലെന്നും അധികൃതർ വ്യക്തമാക്കി.
തടങ്കലിലായിരുന്ന സമയത്ത് രക്തസമ്മർദത്തിനുള്ള മരുന്നുകൾ പോലും മീവിന് ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക വെളിപ്പെടുത്തി. ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജനുവരി മുതൽ ഇതുവരെ ഏകദേശം ആറ് ലക്ഷത്തിലധികം ആളുകളെ അമേരിക്കയിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.