തിരുവനന്തപുരം: കണക്കുകൾ നിരത്തിയാൽ മൂന്നു മുന്നണികൾക്കും ഒരുപോലെ വിജയസാധ്യത വച്ചുപുലർത്താൻ കഴിയുന്ന മണ്ഡലമാണു വട്ടിയൂർക്കാവ്. അതുകൊണ്ടുതന്നെ ഇത്തവണ തീ പാറുന്ന പോരാട്ടമാണു വട്ടിയൂർക്കാവിൽ നടക്കുന്നത്.
മണ്ഡല പുനർവിഭജനത്തെ തുടർന്ന് 2011 ൽ വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നതിനു ശേഷം ഒരു ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ ഇതുവരെ നാല് ഉപതെരഞ്ഞെടുപ്പുകൾ നടന്നു. ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ ഇവിടെ വിജയിച്ചത് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. പിന്നീടു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത് സിപിഎമ്മിലെ വി.കെ. പ്രശാന്ത്. ആദ്യമായി ഇരുവരും മുഖാമുഖം പോരാടുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. ഇതിനൊപ്പമാണ് ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഓഫീസർ ആർ. ശ്രീലേഖയുടെ രംഗപ്രവേശം. ഇതോടെ മത്സരം കടുത്തു. വിജയം ആർക്കൊപ്പമാകുമെന്നു പ്രവചിക്കാനാകാത്ത സ്ഥിതിയാണിപ്പോൾ.
വട്ടിയൂർക്കാവ് മണ്ഡലം നിലവിൽ വന്നതിനു ശേഷമുള്ള 2011 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ ഇടതു സ്വതന്ത്രൻ ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടിനു പരാജയപ്പെടുത്തി്. 2016 ലും മുരളീധരൻ വിജയം ആവർത്തിച്ചു. അന്നു പക്ഷേ പ്രധാന എതിരാളി ബിജെപിയുടെ കുമ്മനം രാജശേഖരനായിരുന്നു. 7,622 വോട്ടിനായിരുന്നു മുരളീധരന്റെ രണ്ടാം വിജയം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചതിനെത്തുടർന്ന് മുരളീധരൻ എംഎൽഎ സ്ഥാനം രാജിവച്ചു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ വി.കെ. പ്രശാന്ത് വിജയിച്ചു. രണ്ടാമതെത്തിയത് കോണ്‍ഗ്രസിലെ കെ. മോഹൻകുമാർ ആയിരുന്നു. 2024 നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശാന്ത് വീണ്ടും ജയിച്ചു കയറി. 21,515 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആയിരുന്നു പ്രശാന്തിന്റെ വിജയം. അന്ന് യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു വീണു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ ഒന്നാമതെത്തിയപ്പോൾ കോണ്‍ഗ്രസിലെ ഡോ. ശശി തരൂർ ആയിരുന്നു രണ്ടാം സ്ഥാനത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലം പരിധിയിലെ വോട്ടിൽ ബിജെപി ഒന്നാമതും എൽഡിഎഫ് രണ്ടാമതുമാണ്. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പോയി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്കു പോയ എൽഡിഎഫ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി.
ലോക്്സഭാ തെരഞ്ഞെടുപ്പിൽ നേടിയെടുക്കുന്ന ഒന്നാം സ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ സാധിക്കാത്തതിന്റെ ആശങ്കയാണു ബിജെപിക്ക്. ഇത്തവണ ആ പരിമിതി മറികടക്കുമെന്നു ബിജെപി പറയുന്പോൾ മണ്ഡലം നിലനിർത്താൻ പ്രശാന്തും തിരിച്ചുപിടിക്കാൻ കെ. മുരളീധരനും രംഗത്തിറങ്ങിയതോടെ കടുത്ത ത്രികോണമത്സര ചൂടിലേക്കു കടന്നിരിക്കുകയാണു വട്ടിയൂർക്കാവ്.