ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് വാഹനങ്ങള്‍ തമ്മില്‍ നേരിട്ട് ആശയവിനിമയം നടത്തുന്ന വെഹിക്കിള്‍ ടു വെഹിക്കിള്‍ സാങ്കേതികവിദ്യ 2026 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്രം. ഇന്‍റർനെറ്റിന്‍റെ ആവശ്യമില്ലാതെ വാഹനങ്ങള്‍ തമ്മില്‍ സിഗ്‌നലുകള്‍ കൈമാറി അപകട മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനമാണിത്
പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് പിന്നില്‍നിന്ന് വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കുന്നതും കനത്ത മൂടല്‍മഞ്ഞില്‍ വന്‍ അപകടങ്ങള്‍ ഉണ്ടാവുന്നതും തടയാന്‍ ഇത് സഹായിക്കും. ഇതിനായി വാഹനങ്ങളില്‍ സിം കാര്‍ഡിന് സമാനമായ ഒരു ഉപകരണം സ്ഥാപിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഈ ഉപകരണം എല്ലാ ദിശകളില്‍നിന്നും (360 ഡിഗ്രി) അടുത്തുവരുന്ന വാഹനങ്ങള്‍ കണ്ടെത്തി റിയല്‍ ടൈം അലര്‍ട്ട് നല്‍കും.
സുരക്ഷിത ദൂരം പാലിക്കേണ്ടതിനെക്കുറിച്ചും റോഡരികിലുള്ള ഈ സംവിധാനം മുന്നറിയിപ്പ് നല്‍കും. 2026 അവസാനത്തോടെ ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. പുതിയ വാഹനങ്ങളില്‍ ആരംഭിച്ച് ഘട്ടംഘട്ടമായാകും പദ്ധതി നടപ്പാക്കുക. പദ്ധതിച്ചെലവ് ഏകദേശം 5000 കോടി രൂപയാണ്. ഈ സാങ്കേതികവിദ്യയിലൂടെ ഇന്ത്യന്‍ റോഡുകളിലെ സുരക്ഷ ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.