തിരുവനന്തപുരം: അനധികൃത വാഹന രൂപമാറ്റത്തിനെതിരേ കർശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളില്‍ കണ്ടെത്തുന്ന ഓരോ മാറ്റത്തിനും പിഴ ഈടാക്കാനാണ് തീരുമാനം. അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ ഉടമകള്‍ തന്നെ നീക്കിയ ശേഷം വാഹനം എംവിഡിക്ക് മുന്നില്‍ ഹാജരാക്കണമെന്നും ഗതാഗത കമ്മീഷണർ നിര്‍ദേശം നല്‍കി.
കഴിഞ്ഞ മൂന്നു മാസക്കാലയളവിൽ അനധികൃത മോഡിഫിക്കേഷനിൽ എടുത്ത നടപടി അറിയിക്കണം. എല്ലാ ആർടിഒമാരും സെപ്റ്റംബർ മൂന്നിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗതാഗത കമ്മീഷണറേറ്റ് നിർദേശിച്ചിട്ടുണ്ട്.
റീലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന നിയമവിരുദ്ധ മോഡിഫിക്കേഷനുള്ള വാഹനങ്ങൾ കണ്ടെത്തണമെന്നും നിർദേശത്തിലുണ്ട്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിച്ചത്.
വാഹന മോഡിഫിക്കേഷനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒരു വാഹനത്തില്‍ നടത്തുന്ന അനധികൃത രൂപമാറ്റങ്ങളില്‍ ഓരോന്നിനും അയ്യായിരം രൂപ വീതം പിഴ ഈടാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.