പൂച്ചാക്കൽ: ദേശീയപാത നിർമാണത്തിന് ആവശ്യമായ മണൽ വടക്കുംകര ഭാഗത്ത് കായലിൽനിന്നു ഡ്രഡ്ജ് ചെയ്ത് എടുക്കുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ മണൽ കൊണ്ടുപോകാൻ വന്ന എട്ടു ലോറികൾ നാട്ടുകാർ തടഞ്ഞു. ഇതേത്തുടർന്ന് ഡ്രഡ്ജിംഗ് നിർത്തിവച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ലോറികൾ തടഞ്ഞു.
പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ചേർത്തല ഡിവൈഎസ്പി ടി. അനിൽകുമാർ, എസ്ഐ നിധീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. തർക്കങ്ങൾക്കും ബഹളത്തിനും ഒടുവിൽ ഉച്ചയോടെ ഡ്രഡ്ജിംഗിനായി ഉപയോഗിച്ച പൈപ്പുകൾ നാട്ടുകാരുടെ നിർദേശപ്രകാരം അഴിച്ചുമാറ്റുകയും ഇനി ഡ്രഡ്ജിംഗ് നടപടികൾ നടത്തില്ല എന്ന ഉറപ്പിമേൽ പ്രതിഷേധം അവസാനിപ്പിക്കുകയും ലോറികൾ വിട്ടുകൊടുക്കുകയും ചെയ്തു.
ദേശീയപാത നിർമാണാവശ്യങ്ങൾക്കായി പള്ളിപ്പുറം വടക്കുംകര ക്ഷേത്രത്തിന് കിഴക്കുവശം വേമ്പനാട്ടു കായലിൽനിന്നും ഡ്രഡ്ജ് ചെയ്തു മണൽ എടുക്കുന്നതുമൂലം തീരദേശ മേഖലയിലെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതായും കിണറുകളിലെ വെള്ളം കുറഞ്ഞു പോകുന്നതായും പരാതിയുണ്ട്. തീരദേശത്തെ കൽക്കെട്ടുകൾക്കും ഭീഷണിയാണ്.
പ്രവൃത്തി തുടർന്നാൽ വീടുകൾക്കും സമീപത്തെ സ്ഥാപനങ്ങൾക്കും കേടുപാടുകളുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. മണ്ണുമാന്തി ഉപയോഗിച്ച് ലോറികളിൽ കയറ്റിയാണ് ദേശീയപാത നിർമാണസ്ഥലത്തേക്ക് മണൽ എത്തിക്കുന്നത്. രാത്രിസമയങ്ങളിലും പ്രവൃത്തി നടക്കുന്നതിന്റെ വലിയ ശബ്ദം പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതായും പറയുന്നു.
പള്ളിപ്പുറം മാട്ടേൽ പള്ളിയും ആഘാത ഭീഷണിയിൽ
ദേശീയപാത നിർമാണാവശ്യങ്ങൾക്കായി വേമ്പനാട്ടു കായലിൽനിന്നു ഡ്രഡ്ജ് ചെയ്ത് മണൽ എടുക്കുന്നതുമൂലം പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ഭാഗമായിട്ടുള്ള മാട്ടേൽതുരുത്തും അവിടെയുള്ള പുരാതന ദേവാലയവും പരിസ്ഥിതി ആഘാത ഭീഷണിയിലെന്നു പരാതി. മാട്ടേൽതുരുത്തും ദേവാലയവും സംരക്ഷിക്കപ്പെടുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതർ കളക്ടർക്ക് പരാതി നൽകി.