തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം തുക വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യമന്ത്രിസഭയിൽതന്നെ 3000 രൂപ ഉയർത്തിയ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ചു സെക്രട്ടേറിയറ്റിനു മുന്നിൽ ആശാകേരളം വിജയസംഗമം നടത്തി. വാദ്ഗാനം പാലിച്ച് 3000 രൂപ ഉയർത്തിയതോടെ സമരം ചെയ്ത ആശമാർ നേടിയത് മൊത്തം 5000 രൂപയുടെ വർധനയാണ്.
സമര പ്രവർത്തകർക്കും പിന്തുണച്ച മുഴുവൻ ജനങ്ങൾക്കും വിജയാഹ്ലാദത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്തു. സമരത്തിന് വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ചവരെ ആശമാർ പൊന്നാടയണിയിച്ച് ആദരിച്ചു.
ആശാ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം നഷ്ടമായ ചലച്ചിത്രതാരം പ്രേംകുമാർ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, വൈസ് പ്രസിഡന്റുമാരായ എസ്. മിനി, കെ.പി. റോസമ്മ, കൊടിക്കുന്നിൽ സുരേഷ് എംപി, എൻ.കെ. പ്രേമചന്ദ്രൻ എംപി, പ്രഫ.എം.പി. മത്തായി, ജോസഫ് സി. മാത്യു, ഡോ. ആസാദ്, ഒ.വി. ഉഷ, റെജിമോൻ കുട്ടപ്പൻ, ജയ്സണ്‍ ജോസഫ്, കുസുമം, പി.ഇ. ഉഷ, ജോസഫ് എം. പുതുശേരി, വി.ജെ. ലാലി, ബാബു കുട്ടൻചിറ, മജീദ് ഖാൻ, ജെയ്ൻ ആൻസിൽ ഫ്രാൻസിസ്, മൈക്കിൾ, ഡോ. ആരിഫ, ബി.കെ. രാജഗോപാൽ, ഗോവിന്ദ് ശശി, പി.എച്ച്. അഷറഫ്, ഡോ. നൗഷാദ്, പി.സി. ജോർജ്, രമ്യ റോഷ്നി, അനിത, തോംസണ്‍ ലോറൻസ്, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.