പായ, ബെഡ്ഷീറ്റ്, കിടക്ക തുടങ്ങിയ സൗകര്യങ്ങൾ ചെലവൂര്‍ പള്ളിത്താഴം മദ്രസ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായമായവര്‍ക്കും രോഗികൾക്കുമാണ് കിടക്ക സൗകര്യം നല്‍കിയിരിക്കുന്നത്.
ദിവസം രണ്ടുനേരം ഇവിടെ ഡോക്ടര്‍മാര്‍ ക്യാന്പിലെ രോഗികളെ പരിശോധിക്കാന്‍ എത്തും. ചെലവൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. ആശാവര്‍ക്കര്‍മാര്‍ വഴിയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്.
കൗണ്‍സിലര്‍മാര്‍ പറയുന്നു
16, 17 വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ചെലവൂര്‍ പള്ളിത്താഴം മദ്രസ സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ചു മുന്നോട്ടുപോകുന്നുണ്ട്.
“കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഇവിടെ ദുരിതാശ്വാസ ക്യാന്പ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തരും മികച്ച രീതിയിലാണ് ക്യാന്പിനോട് സഹകരിക്കുന്നത്. ഒരു പരാതിക്കും ഇട നല്‍കാതെയാണ് ഈ ക്യാന്പ് മുന്നോട്ട് പോകുന്നത്. ഏറ്റവും മികച്ച രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത് ”-16-ാംവാര്‍ഡ് കൗണ്‍സിലര്‍ സാജിത ഗഫൂര്‍ പറഞ്ഞു.
“ഇവിടെ ഉച്ചഭക്ഷണത്തിനൊപ്പം മിക്ക ദിവസവും പായസമടക്കം നല്‍കുന്നുണ്ട്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുന്നത്. രോഗികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ട് ”-17-ാം വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവി പറഞ്ഞു.