ചർച്ചകൾക്ക് അവസരം നൽകാനായി പ്രസിഡന്റ് ട്രംപ് ഗൾഫ് യുദ്ധത്തിന് അഞ്ചുദിവസത്തെ ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. പക്ഷേ, അവിടെ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് ഇറാൻ പറയുന്പോൾ, ജീവനോടെ ഉണ്ടോ എന്ന് ഉറപ്പില്ലാത്ത അത്യുന്നത നേതാവിനോടല്ല ഞങ്ങൾ ചർച്ച നടത്തുന്നത് എന്ന് ട്രംപ് തിരിച്ചടിക്കുന്നു. ട്രംപ് തടിയൂരാനാണോ ശ്രമിക്കുന്നത്?
അതിനിടയ്ക്ക് പഴയ ചില കാര്യങ്ങൾ പറയട്ടെ. പശ്ചിമേഷ്യയിലെ അതിപുരാതന സംസ്കാരങ്ങളുടെ പിന്തുടർച്ചക്കാരാണ് ഇറാനും ഇറാക്കും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അവിടെ പലയിടത്തും എണ്ണനിക്ഷേപം കണ്ടെത്തിയതോടെയാണ് ഗൾഫ് മേഖലയ്ക്കു പുതുജീവൻ ലഭിച്ചത്. ഇറാനിൽ എണ്ണനിക്ഷേപം 1908ൽതന്നെ കണ്ടെത്തിയിരുന്നെങ്കിലും ഇറാക്കിൽ 1927ലും ബഹറിനിൽ 1932ലും ഖത്തറിലും കുവൈറ്റിലും സൗദി അറേബ്യയിലും 1938ലും യുഎഇയിൽ 1966ലുമാണ് എണ്ണയുത്പാദനം തുടങ്ങിയത്. ഇന്നു ലോകത്തിലുള്ള എണ്ണനിക്ഷേപത്തിന്റെ 48 ശതമാനവും പശ്ചിമേഷ്യയിലാണ്. എണ്ണ കയറ്റി അയയ്ക്കാൻ തുടങ്ങിയതോടെ ഈ പ്രദേശം ശാക്തിക ചേരികളുടെ വിഹാരകേന്ദ്രമായിത്തീരുകയായിരുന്നു.
►പുതിയ രാഷ്ട്രം
രണ്ടാം ലോകയുദ്ധം കഴിഞ്ഞ് 1948ൽ ഈ പ്രദേശത്ത് ജോർദാൻ നദിക്കരയിൽ ഇസ്രയേൽ എന്നൊരു പുതിയ രാഷ്ട്രമുണ്ടായി. ലോകമെങ്ങും ചിതറിപ്പോയ യഹൂദർക്ക് അവരുടെ വേരുകളുള്ള പ്രദേശത്ത് ഒരു മാതൃഭൂമി ഉണ്ടാക്കിക്കൊടുക്കണമെന്ന പഴയ വാഗ്ദാനം പാശ്ചാത്യ ശക്തികൾ നിറവേറ്റിക്കൊടുക്കുകയായിരുന്നു. ഇസ്ലാം മതക്കാരായ അറബ് രാജ്യങ്ങളെല്ലാം ഈ നീക്കത്തിനെതിരായിരുന്നു. യഹൂദരുടെ രാജ്യത്തെ അറബികളുടെ നാട്ടിൽ വേരുറപ്പിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചു. അഞ്ച് അറബിരാജ്യങ്ങൾ ചേർന്നു നടത്തിയ യുദ്ധം പരാജയപ്പെട്ടു.1969ൽ ഇസ്രയേലായിരുന്നു യുദ്ധം തുടങ്ങിയത്. വെറും ആറുദിവസംകൊണ്ട് അറബ് രാഷ്ട്രങ്ങളുടെ മുന്നണിയെ അവർ അടിയറവു പറയിച്ചു.
1973ൽ യഹൂദരുടെ പുണ്യദിനമായ ‘യോം കിപ്പൂർ’ ദിനത്തിൽ അറബ് രാഷ്ട്രങ്ങൾ മറ്റൊരു മിന്നൽ യുദ്ധം തുടങ്ങി. ഈ യുദ്ധത്തിനിടയ്ക്ക് എണ്ണയുത്പാദക രാജ്യങ്ങൾ ഒന്നുചേർന്ന് എണ്ണവില ബാരലിന് മൂന്നു ഡോളർ ആയിരുന്നത് 12 ഡോളർ ആയി ഉയർത്തി. ഒറ്റയടിക്ക് നാലുമടങ്ങ് വില ഉയർന്നതോടെ എണ്ണ ഉത്പാദകരായ അറബ് രാഷ്ട്രങ്ങളുടെ വരുമാനം പെരുകി. ഇസ്രയേലിനെതിരായി നിലപാടെടുക്കാത്ത രാജ്യങ്ങൾക്ക് തങ്ങൾ എണ്ണ നൽകില്ലെന്ന പ്രഖ്യാപനത്തിൽ ഭയപ്പെട്ട ജപ്പാൻ (100 % ഇറക്കുമതി എണ്ണയെ ആശ്രയിച്ചവരായിരുന്നു അവർ) ഉടൻതന്നെ ഇസ്രയേലുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു.
► മുഖഛായ മാറിയ ഗൾഫ്
ഗൾഫ് പ്രദേശത്ത് പണം കുന്നുകൂടിയപ്പോൾ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അവർ ഏറ്റെടുത്തു നടപ്പാക്കാൻ തുടങ്ങി. കേരളീയരുടെ ഗൾഫ് സ്വപ്നങ്ങൾ ഇതോടെ വർണശബളമാവുകയായിരുന്നു. വിദഗ്ധ തൊഴിലാളികൾക്കും പ്രത്യേക വൈദഗ്ധ്യമൊന്നുമില്ലാത്തവർക്കും ഗൾഫിൽ പുതിയ തൊഴിലവസരങ്ങൾ തുറന്നുകിട്ടി.
മരുഭൂമിയിൽ എല്ലുമുറിയെ പണിയെടുത്ത് സന്പാദിച്ച പണം മുഴുവൻ നാട്ടിലേക്കയച്ചതോടെ നാട്ടിലെ പട്ടിണി മാറാനും പുതിയ വീടു കെട്ടാനും മക്കളെ പഠിപ്പിക്കാനുമെല്ലാം സന്പാദ്യമായി. നമ്മുടെ നാട്ടിലെ സംരംഭകർക്കും വിദഗ്ധ മാനേജർമാർക്കും ഗൾഫ് ചുവപ്പു പരവതാനി വിരിച്ചതോടെ കേരളത്തിന്റെ മുഖഛായ മാറാൻ തുടങ്ങിയതും മറ്റും ഇവിടെ ഓർമിക്കുന്നു.
ഇതിനിടയ്ക്ക് ബുദ്ധികൂർമതയുള്ള യഹൂദരുടെ കഠിനാധ്വാനവും അമേരിക്കയുടെ സജീവ പിന്തുണയുംകൂടി ചേർന്നപ്പോൾ കൃഷിയിലും വ്യവസായത്തിലുമെല്ലാം വമ്പിച്ച നേട്ടങ്ങളാണ് ഇസ്രയേൽ നേടിയെടുത്തത്. പക്ഷേ, ഇസ്രയേലിനെ ഇല്ലായ്മ ചെയ്യാനുള്ള യുദ്ധങ്ങൾക്കു മാത്രം അവസാനമുണ്ടായില്ല. യഹൂദരെ തങ്ങളുടെ നാട്ടിൽനിന്നു തുരത്തിയേ തീരൂ എന്ന ശപഥം ചെയ്ത അറബികളെ സഹകരണത്തിന്റെ പാതയിലേക്ക് നയിക്കുന്നത് അസാധ്യമാണെന്ന് എല്ലാവരും കരുതി. പക്ഷേ, 39-ാമത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ, അവിടെ ഒരു അദ്ഭുത പ്രവർത്തകനായി പ്രത്യക്ഷപ്പെട്ടു.
► ക്യാമ്പ് ഡേവിഡ് കരാർ
1978ൽ പ്രസിഡന്റ് കാർട്ടറുടെ കാർമികത്വത്തിൽ ചരിത്രപ്രസിദ്ധമായ ക്യാന്പ് ഡേവിഡ് കരാറിൽ ഈജിപ്തിന്റെ പ്രസിഡന്റ് അൻവർ സാദത്തും ഇസ്രേലി പ്രധാനമന്ത്രി മെനാഹെം ബെഗിനും ഒപ്പുവച്ചു. അങ്ങനെ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ അറബ് രാഷ്ട്രമായിത്തീർന്ന ഈജിപ്തിലെ സാദത്തിനും മെനാഹെമിനും അക്കൊല്ലത്തെ സമാധാനത്തിന്റെ നൊബേൽ സമ്മാനം ലഭിച്ചു. ഈജിപ്തിന്റെ ഈ നിറംമാറ്റം അറബികൾക്ക് ഇഷ്ടപ്പെട്ടില്ല. ഈജിപ്തിനെ അറബ് ലീഗിൽനിന്ന് അവർ പുറത്താക്കി.
പക്ഷേ, സമാധാനത്തിന്റെ വിളി ശക്തമായിരുന്നു. ഒരുവശത്ത് ഇസ്രയേലുമായി വ്യാപാരബന്ധം സ്ഥാപിച്ച് കൂടുതൽ ലാഭം സന്പാദിക്കാനുള്ള വ്യഗ്രത. മറുവശത്ത് പശ്ചിമേഷ്യയിലെ വലിയ രാജ്യവും വൻ ശക്തിയുമായ ഇറാനോടുള്ള ഭയം. ഈ ഘടകങ്ങൾ രണ്ടും ഗൾഫ് രാജ്യങ്ങൾക്ക് ക്യാന്പ് ഡേവിഡ് സ്പിരിറ്റ് ഉൾക്കൊള്ളാനും അമേരിക്ക- ഇസ്രയേൽ കൂട്ടുകെട്ടിനോട് അടുക്കാനും പ്രേരണ നൽകി.
എങ്കിലും അടുത്ത കരാറുണ്ടായത് നാല്പതു കൊല്ലം കഴിഞ്ഞുമാത്രം. 2020 സെപ്റ്റംബറിൽ ഇസ്രയേൽ-യുഎഇ കരാർ. പ്രസിഡന്റ് ട്രംപിന്റെ ആദ്യത്തെ ടേമിൽ ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കരാർ വന്നതോടെ ദുബായ്, അബുദാബി, ഷാർജ, അജ്മാൻ, ഫ്യുജൈറ, റാസൽ ഖൈമ, അലൈൻ എന്നീ ഏഴ് യുഎഇ അംഗരാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിച്ചു.
ഇതിനിടയ്ക്ക് ജോർദാൻ 1994ൽ ഇസ്രയേലിനെ അംഗീകരിച്ചിരുന്നു. സുഡാൻ, മൊറോക്കോ എന്നീ രാജ്യങ്ങൾ 2020ലും.
► എല്ലാം അട്ടിമറിച്ച് ഹമാസ്
2023ൽ സൗദി അറേബ്യ ഇസ്രയേലിന് അംഗീകാരം നൽകുന്ന വിഷയത്തിൽ ചർച്ച തുടങ്ങി. സൗദിയുടെ ആകാശസീമയിൽ ഇസ്രയേലിന്റെ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകി. സൗദി അറേബ്യയുടെ കിരീടാവകാശിയായ സൽമാൻ രാജകുമാരൻ ഒരു നിബന്ധന മുന്നോട്ടുവച്ചു. തങ്ങൾ ഇസ്രയേലിന് അംഗീകാരം നൽകുന്പോൾ ഒരു സ്വതന്ത്ര പലസ്തീൻ രാജ്യംകൂടി അവിടെ ഉണ്ടാകണമെന്ന്. ചർച്ചകൾ തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. പക്ഷേ, 2023 ഒക്ടോബറിൽ ഇസ്രയേലിൽ ഹമാസിന്റെ കടന്നുകയറ്റവും ആക്രമണവും ഉണ്ടായതോടെ ചർച്ചകൾ മാറ്റിവയ്ക്കേണ്ടി വന്നു. തുർക്കി, 1949ൽതന്നെ ഇസ്രയേലിനെ അംഗീകരിച്ചിരുന്നു. പലപ്പോഴും മധ്യസ്ഥന്റെ റോളിൽ പ്രത്യക്ഷപ്പെടുന്ന ഒമാൻ, ഇസ്രയേലുമായി തൃപ്തികരമായ ബന്ധം പുലർത്തുന്നു.
► ഇറാൻ മാത്രം
ചുരുക്കത്തിൽ, ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ മാത്രമാണ് ഇസ്രയേലിനെ ഇല്ലായ്മ ചെയ്യണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്. മറ്റു രാജ്യങ്ങൾ live and let live എന്ന മനോഭാവക്കാരാണ്. നിർഭാഗ്യവശാൽ പശ്ചിമേഷ്യയിൽ ഏറ്റവും ശക്തമായ രാജ്യവും ഇറാനാണ്. ഇറാന്റെ വിസ്തൃതി ഇന്ത്യാ മഹാരാജ്യത്തിന്റെ വിസ്തൃതിയുടെ പകുതിയിൽ അല്പം കൂടുതലുണ്ട്. അതുപോലെതന്നെ ശാസ്ത്രം, സാങ്കേതിക ശാസ്ത്രം എന്നീ മേഖലകളിൽ മികച്ച സ്ഥാനവും അലങ്കരിക്കുന്നു. ഇറാന്റെ ജനസംഖ്യ ഒമ്പതു കോടി. വിദ്യാഭ്യാസം, മനുഷ്യവിഭവശേഷി, സാംസ്കാരിക നിലവാരം തുടങ്ങിയ മേഖലകളിലെല്ലാം വലിയ പുരോഗതി നേടിയിട്ടുണ്ട്. ജനാധിപത്യമില്ലെങ്കിലും ഒരു ഭരണസംവിധാനവും കർശനമായ മതപരിശീലനവും അച്ചടക്കം നിലനിർത്താൻ തീവ്രനിഷ്ഠയോടെ പ്രവർത്തിക്കുന്ന അതിതീവ്ര ഇസ്ലാമിക പുരോഹിതന്മാർ നേതൃത്വം നൽകുന്ന ഭരണം.
അത്യുന്നത നേതാവിന്റെ അധ്യക്ഷതയിലുള്ള ആയത്തൊള്ളമാരുടെ കൗണ്സിലിന്റെ നിർദേശങ്ങൾ അനുസരിച്ചു മാത്രം ഭരണം നടത്തുന്ന പ്രസിഡന്റും ഭരണകൂടവും ജുഡീഷറി ഉൾപ്പെടെയുള്ളവരും. അഞ്ചുലക്ഷം പേരുള്ള സുരക്ഷിതമായ സൈന്യം, അതു നിയന്ത്രിക്കുന്ന ഐജിആർസി എന്ന ഇസ്ലാമിക റവലൂഷണറി ഗാർഡ് കോർ.
► ഭീകരസംഘങ്ങളും ഇറാനും
കഴിഞ്ഞ നാല്പതു വർഷത്തെ കർശനമായ ഉപരോധ നടപടികളെ നേരിട്ട് കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി അനുസരണയോടെ ജീവിക്കാൻ പഠിച്ച ജനത. ക്രൂരമായ ഭരണം നടത്തുന്ന ഒരു സ്വേച്ഛാധിപത്യത്തിന് തഴച്ചുവളരാൻ അനുകൂലമായ സാഹചര്യങ്ങൾ. ഇസ്രയേലിന്റെ ഉന്മൂലനാശത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം ഈ സർക്കാർ, മറ്റു ഗൾഫ് രാജ്യങ്ങളുടെ ഭരണസംവിധാനങ്ങളെ നശിപ്പിക്കാനായി ചില ഭീകരസംഘങ്ങളെ വെള്ളമൊഴിച്ചു വളമിട്ടു വളർത്തുകയും ചെയ്യുന്നു.
ഉദാഹരണം: സിറിയയിലും ലബനനിലും സർക്കാരുകളെ തകർക്കാൻ പടപൊരുതുന്ന സായുധസേന ഹിസ്ബുള്ള. ഇസ്രയേലിനെതിരേ സമരം ചെയ്ത് 2003 ഒക്ടോബറിൽ അപ്രതീക്ഷിതമായി കടന്നുകയറി ആയിരത്തോളം പേരെ വധിച്ചും ബന്ദികളാക്കി പിടിച്ചും 70,000 പേരുടെ ജീവഹാനിക്ക് ഇടയാക്കിയ യുദ്ധത്തിന്റെ കാരണക്കാരായ ഹമാസ് ഭീകരവാദികൾ, യെമനിൽ താവളമടിച്ച് ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളെ ആക്രമിച്ച് കൊള്ളയടിക്കുന്ന ഹൂതികൾ. ഈ തീവ്രവാദ സംഘടനകൾ മൂന്നിനും സാന്പത്തികസഹായവും സൈനിക പരിശീലനവും ആയുധങ്ങളും നൽകി ഗൾഫ് മേഖലയിൽ പലയിടങ്ങളിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇറാൻ സർക്കാരാണ്.
1979ൽ ഇസ്ലാമിക് വിപ്ലവം നടത്തി ആയത്തൊള്ളമാരുടെ തീവ്രവാദ സംഘം ഭരണം പിടിച്ചെടുത്തപ്പോൾ എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ച് ടെഹ്റാനിലെ അമേരിക്കൻ എംബസിയിൽ പ്രവർത്തിച്ചിരുന്ന നൂറിൽപരം ഉദ്യോഗസ്ഥരെ ബന്ദികളാക്കി.