പുനെയിലെ തിരക്കേറിയ ഒരു റോഡരികിൽ ആശുപത്രി സൗകര്യങ്ങളോ സുരക്ഷയോ ഇല്ലാതെ ഒരു യുവതി പ്രസവിച്ചു എന്ന വാർത്ത മനുഷ്യത്വത്തിന്‍റെ അടയാളമായി മാറിയിരിക്കുകയാണ്.
സാധാരണഗതിയിൽ ആശുപത്രിയുടെ നാല് ചുവരുകൾക്കുള്ളിൽ നടക്കേണ്ട പ്രസവം, വിധി നിശ്ചയിച്ചത് ഒരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു. ഷിരൂർ സ്വദേശിയായ സുപ്രിയ നിതേഷ് കാലെ എന്ന 23 കാരിക്കാണ് ഈ അവിശ്വസനീയമായ അനുഭവം ഉണ്ടായത്.
പ്രസവത്തിനായി ആദ്യം ഷിരൂരിലെ സർക്കാർ ആശുപത്രിയെയാണ് ഇവർ സമീപിച്ചത്. എന്നാൽ പ്രസവ ചികിത്സ നൽകാൻ കഴിയില്ലെന്ന അധികൃതരുടെ അറിയിപ്പിനെത്തുടർന്ന് മറ്റൊരു നഗരത്തിലെ ആശുപത്രിയിലേക്ക് പോകാൻ ദമ്പതികൾ നിർബന്ധിതരായി.
യാത്രയ്ക്കിടയിൽ നിർമ്മൽ ചൗക്കിന് സമീപമെത്തിയപ്പോൾ സുപ്രിയയ്ക്ക് പ്രസവവേദന ഉണ്ടാവുകയും റോഡരികിൽ കുഴഞ്ഞുവീഴുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ നടന്ന ഈ സംഭവം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി.
എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ കണ്ടുനിന്നവർ കാഴ്ചക്കാരായി നിൽക്കാതെ രംഗത്തിറങ്ങി. തൊട്ടടുത്തുള്ള ഗൈനക്കോളജിസ്റ്റ് ഡോ. സുനിതാ പോട്ടെയെ വിവരമറിയിച്ച നാട്ടുകാർ നിമിഷങ്ങൾക്കുള്ളിൽ അവരെ സംഭവസ്ഥലത്തെത്തിച്ചു.
തിരക്കേറിയ റോഡിൽ ഒരു സ്ത്രീയുടെ സ്വകാര്യത മാനിക്കപ്പെടണമെന്ന ബോധ്യത്തോടെ അവിടുത്തെ സ്ത്രീകൾ ഒത്തുചേർന്ന് തങ്ങളുടെ സാരികളും ഷാളുകളും ബെഡ്ഷീറ്റുകളും ഉപയോഗിച്ച് താൽക്കാലികമായൊരു മറയുണ്ടാക്കി.
ആശുപത്രികളിലെ അത്യാധുനിക സംവിധാനങ്ങളില്ലാതിരുന്നിട്ടും ഡോക്ടറുടെ വൈദഗ്ധ്യവും ജനങ്ങളുടെ പിന്തുണയും കൊണ്ട് പ്രസവം വിജയകരമായി നടന്നു.
ഡോക്ടർ നവജാതശിശുവിനെ ഉയർത്തിക്കാട്ടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമാണ് ഒഴുകുന്നത്.
സംവിധാനങ്ങളുടെ വീഴ്ചയിൽ പകച്ചുപോകുമായിരുന്ന ഒരു കുടുംബത്തിന് അപരിചിതരായ ഒരു കൂട്ടം മനുഷ്യർ നൽകിയ ഈ കരുതലാണ് ഇപ്പോൾ ചർച്ചാവിഷയം. പ്രസവത്തിന് ശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി.