ഇന്ത്യൻ കരസേനയുടെ മുപ്പത്തിയൊന്നാമത് മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേൽക്കുന്ന ചടങ്ങ് അപൂർവ്വമായൊരു കുടുംബ സംഗമത്തിനും സാക്ഷ്യം വഹിച്ചു.
പുതിയ പദവി ഏറ്റെടുത്തയുടനെ ജനറൽ ധീരജ് സേത്തും നാവികസേനയിൽ റിയർ അഡ്മിറലായ സഹോദരൻ രവിനീഷ് സേത്തും ചേർന്ന് തങ്ങളുടെ പിതാവായ റിട്ടയേർഡ് ലഫ്റ്റനന്റ് ജനറൽ കെ.എം. സേത്തിനെ സല്യൂട്ട് ചെയ്ത് ആദരിച്ചു.
മൂന്ന് തലമുറകളായി തുടരുന്ന മഹത്തായ സൈനിക പാരമ്പര്യത്തിന്റെ നേർക്കാഴ്ചയായ ഈ വികാരനിർഭരമായ നിമിഷം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ചുമതലയേറ്റ ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, കരസേനയെ നയിക്കാൻ അവസരം ലഭിച്ചതിലുള്ള അതിയായ അഭിമാനവും കൃതജ്ഞതയും രേഖപ്പെടുത്തി.
രാജ്യത്തിനും ജനങ്ങൾക്കും എക്കാലവും മുൻഗണന നൽകിക്കൊണ്ട് തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തന്നെ ഈ വലിയ ദൗത്യം ഏൽപ്പിച്ചതിന് പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും അദ്ദേഹം നന്ദി പറയുകയും, രാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കി 1986-ൽ സൈന്യത്തിന്റെ ഭാഗമായ അദ്ദേഹം വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പദവിയിൽ നിന്നുമാണ് പുതിയ ചുമതലയിലേക്ക് എത്തുന്നത്.
നാല് പതിറ്റാണ്ട് നീണ്ട സേവനത്തിനിടയിൽ നിരവധി സുപ്രധാന കമാൻഡുകളെ നയിച്ച അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന നിമിഷമായി ഈ സ്ഥാനാരോഹണം മാറിയെങ്കിലും, ഉന്നത പദവിയിലിരിക്കുന്ന മക്കൾ ഒത്തുചേർന്ന് അച്ഛന് നൽകിയ സൈനിക വന്ദനം തന്നെയാണ് ഏവരുടെയും മനസ് നിറച്ചത്.