ഫ്ലോറിഡ: 1986ൽ 70 വയസുകാരിയായ വിർജി ലാംഗ്ഫോർഡിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മെൽവിൻ ട്രോട്ടറുടെ (65) വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി. മാരകമായ വിഷമിശ്രിതം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന വിർജിയെ കുത്തിക്കൊലപ്പെടുത്തി പ്രതി പണം കവരുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വിർജി തന്നെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ച് പതിറ്റാണ്ടായി വിർജി നടത്തിവന്നിരുന്ന കടയിൽ വച്ചാണ് ആക്രമണം നടന്നത്.
അതേസമയം, ഫ്ലോറിഡയിലെ വധശിക്ഷാ രീതികളെ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടോമേയർ രൂക്ഷമായി വിമർശിച്ചു. കാലാവധി കഴിഞ്ഞ മരുന്നുകളാണോ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നതെന്ന കാര്യത്തിൽ ഫ്ലോറിഡ സർക്കാർ പുലർത്തുന്ന രഹസ്യാത്മകത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അവർ നിരീക്ഷിച്ചു.
ഫ്ലോറിഡയിൽ കഴിഞ്ഞ വർഷം 19 പേരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു. ഈ വർഷം അമേരിക്കയിൽ നടക്കുന്ന നാലാമത്തെ വധശിക്ഷയാണിത്.