NRI
മനാമ: ബഹ്റിൻ കേരളീയ സമാജത്തിന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ചടങ്ങിനോടനുബന്ധിച്ച് ബഹ്റിൻ കേരളീയ സമൂഹത്തിന്റെ ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളും സംയുക്തമായി സംഘടിപ്പിച്ചു.
വിനോദ പരിപാടികൾ, കലാപ്രകടനങ്ങൾ, ഗെയിംസുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന തരത്തിൽ പരിപാടികൾ ക്രമീകരിച്ചതിലൂടെ പങ്കെടുത്തവരിൽ വലിയ ആവേശവും സന്തോഷവും സൃഷ്ടിച്ചു.
ഏകദേശം 1000ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ഈ മഹാ സംഗമം, ബികെഎസിന്റെ സാമൂഹിക ഐക്യത്തിന്റെയും കൂട്ടായ്മയുടെയും ശക്തമായ തെളിവായി മാറി.
പരിപാടിയുടെ ഭാഗമായി ഭംഗിയാർന്ന വിരുന്നും (ഗ്രാൻഡ് ഡിന്നർ) ഒരുക്കിയിരുന്നു.
NRI
ലിവർപൂൾ: ലോകമെങ്ങും ജാതി - മത - വർഗീയ ചിന്തകൾ മനുഷ്യരെ ഭിന്നിപ്പിക്കുമ്പോൾ, ജാതിക്കും മതത്തിനും വർണത്തിനും മുകളിൽ മനുഷ്യത്വം എന്ന ഉദാത്തമായ സന്ദേശമുയർത്തി ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) സംഘടിപ്പിച്ച ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഗംഭീരമായി.
മേഴ്സിസൈഡിലെ മലയാളികൾ ജാതി - മത ഭേദമന്യേ ഒറ്റക്കെട്ടായി ഒത്തുചേർന്നപ്പോൾ അത് പ്രവാസ മണ്ണിലെ മതമൈത്രിയുടെയും ഐക്യത്തിന്റെയും നേർക്കാഴ്ചയായി മാറി.
ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച പരിപാടിയിൽ ലിവർപൂളിലെയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു.
ലിമ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രസിഡന്റ് ബിജു ജോർജ് ഭദ്രദീപം തെളിച്ചു പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
Kerala
മലപ്പുറം: മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മലപ്പുറത്ത് പ്രവർത്തിക്കുന്ന മജ്ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പോലീസാണ് കേസെടുത്തത്. നേരത്തെ ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മന്തി റെസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. സംഭവത്തിൽ ചേർത്തലയിലെ മെഹർ മന്തി റെസ്റ്റോറന്റ് ഉടമ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
NRI
വാഷിംഗ്ടൺ ഡിസി: ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡിസിയുടെ (എസ്എൻഎംസി) ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം ബെഥെസ്ഡയിലെ സെവൻ ലോക്ക്സ് എലമെന്ററി സ്കൂളിൽ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു.
കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമയിൽ നിറഞ്ഞ അനുഭവമായി മാറി. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ പ്രശംസയ്ക്ക് പാത്രമായി.
ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കുതെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പാർവതി അഭിലാഷ് ദൈവദശകം മനോഹരമായി ആലപിച്ചു.
National
ന്യൂഡൽഹി: സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുദിനത്തിൽ മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി മലയാളത്തിൽ കുറിച്ചു.
'ഐശ്വര്യപൂർണമായ ഈ വിഷു വേളയിൽ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഉത്സവമാണ് വിഷു. ഏവരോടും ശുഭകരമായ സമീപനവും കൃതജ്ഞതയും പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെയാണ് ഇത് ഓർമിപ്പിക്കുന്നത്. വരുന്ന വർഷം ഏവർക്കും സന്തോഷവും ഐശ്വര്യവും മികച്ച ആരോഗ്യവും നിറഞ്ഞതാകട്ടെ. പുതിയ അവസരങ്ങളും വിജയവും സമാധാനവും ഈ വർഷം പ്രദാനം ചെയ്യട്ടെ..'- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Kerala
തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.55മുതൽ ദർശനം ആരംഭിച്ചു.
തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളുമുണ്ടാവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൺ, പ്രാദേശിക വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുള്ള ഭക്തർക്ക് ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
Leader Page
വസന്തത്തിന്റെ വരവറിയിച്ചുകൊണ്ടാണ് വിഷുസംക്രമപ്പക്ഷിയുടെ സ്വരമാധുരി അലയടിക്കുക. പൊന്മണിച്ചുണ്ടിനാല് കാലത്തിന് ചുമരിലെ പുഷ്പപഞ്ചാംഗങ്ങള്‍ മാറ്റിയെത്തുന്ന സംക്രമവിഷുപ്പക്ഷിയെക്കുറിച്ച് വയലാർ വർഷങ്ങൾക്കു മുമ്പു പാടിയിട്ടുണ്ട്.
ഓർമയിലെ വിഷുക്കാഴ്ചകളിൽ പൂത്തിരി കത്തിച്ച ബാല്യമുണ്ട്. കൊച്ചുവെളുപ്പാൻകാലത്ത് മേശപ്പൂവിന്റെയും മത്താപ്പിന്റെയും നിലച്ചക്രങ്ങളുടെയുമൊക്കെ പ്രഭയിൽ ജ്വലിക്കുന്ന ആഹ്ലാദം തുടിക്കുന്ന മുഖങ്ങളുടെ സൈക്കഡെലിക് ചിത്രങ്ങളുണ്ട്. മുത്തശിയുടെ അറയിൽനിന്ന് അറിയിപ്പു വരുന്നതും കാത്ത് മിടിക്കുന്ന ഹൃദയത്തോടെയുള്ള കാത്തിരിപ്പിന്റെ ആനന്ദമുണ്ട്. കൈവെള്ളയിൽ പതിക്കുന്ന ഒറ്റരൂപ നാണയത്തിന്റെ തിളക്കത്തിനോളം സൗന്ദര്യം മറ്റൊന്നിലും അന്ന് കണ്ടിട്ടില്ല.
കണിയൊരുക്കുന്നതിന്റെ ഒരുക്കങ്ങൾ തലേന്നേ തുടങ്ങും. ചക്കയും മാങ്ങയും ധാന്യങ്ങളും വസ്ത്രവും കൊന്നപ്പൂവുമെല്ലാം ചേർന്നൊരുക്കുന്ന മായക്കണിയിലേക്ക് ആരോ കൈപിടിച്ചു നടത്തുമ്പോൾ മുറുക്കിയടച്ച കണ്ണു തുറക്കാനുള്ള വെമ്പൽ പണിപ്പെട്ടടയ്ക്കും. കണി കണ്ടാലേ കൈനീട്ടവും കണിയപ്പവും കിട്ടൂ. നൂറു മീറ്റർ മാത്രം അകലമുള്ള സ്വന്തം വീടിനും അമ്മവീടിനുമിടയിൽ വിഷുപ്പുലർച്ചയ്ക്കുള്ള റോന്തുചുറ്റലിന്റെ സന്തോഷം അവർണനീയമാണ്.
വർഷങ്ങൾ കടന്നുപോകെ വിഷുപ്പൊലിമ കുറഞ്ഞുവന്നു. മുത്തശി പോയതോടെ ആചാരങ്ങളും ചിട്ടകളും നേർത്തു. പിന്നെപ്പിന്നെ മനുഷ്യർ തിരക്കുകളിലേക്കു മുങ്ങി. വിഷുദിനത്തിലെ കൂടിച്ചേരലുകൾ വഴിപാടുപോലെയായി.
വിഷു ഓർമകളിൽ സന്തോഷത്തിളക്കം മാത്രമായിരുന്നില്ല. ദുരന്തങ്ങളുടെ നിഴൽ വീണുകിടക്കുന്ന ഇടവഴികളുടെ ഇരുൾ നടുക്കമായി ഇന്നും അവശേഷിക്കുന്നു. ആദ്യത്തേത് വളരെ വർഷങ്ങൾക്കു മുമ്പാണ്. കണി, കൈനീട്ടം, പൂത്തിരി, മത്താപ്പ്, നിലച്ചക്രം, മേശപ്പൂവ്... ആഹ്ലാദം പൊട്ടിത്തെറിച്ച പുലരിയിൽനിന്നു രുചിസമൃദ്ധിയിലേക്കു ജ്വലിച്ച സൂര്യൻ സാക്ഷിയായ ഒരു ദിനം.
പഴയ തറവാടുവീട്ടിന്റെ ഉമ്മറത്ത് നിലത്ത് ഇലയിട്ടിരിക്കുന്നു. വാതിലിനു തൊട്ടടുത്ത് അച്ഛൻ. പിന്നെ ഞാൻ, ചേച്ചി, അനിയത്തി. കറികൾ വിളമ്പിക്കൊണ്ട് അമ്മ. രസമുകുളങ്ങളിൽനിന്ന് ഉഷ്ണജലപ്രവാഹം.
പെട്ടെന്ന് ഗേറ്റു കടന്നൊരാൾ കടന്നുവന്നു. കടൽക്ഷോഭത്തിൽപ്പെട്ട കപ്പൽപോലെ തകർന്നുനീങ്ങുന്ന മനുഷ്യൻ. ആടിയുലഞ്ഞുകൊണ്ട് ആ കപ്പൽ അച്ഛനു സമീപം കുന്തക്കാലിൽ നങ്കൂരമിട്ടു. പരിഭ്രമവും സങ്കടവും മറ്റെന്തൊക്കെയോ വികാരങ്ങളും ആഞ്ഞടിച്ചു ചിതറുന്നമുഖം. തന്റെ വിശ്വസ്തനായ സഹചാരിയുടെ കണ്ണിലേക്കു സൂക്ഷിച്ചുനോക്കി അച്ഛൻ നിശ്ചലനായി. ഒരായിരം ചോദ്യങ്ങൾ അവർക്കിടയിൽ കുരുങ്ങിനിന്നു. വിളമ്പാനെടുത്ത സാമ്പാർപാത്രം താഴെവച്ച് അമ്മ നിവർന്നുനിന്നു. നാവിലെ ഉൾവലിഞ്ഞ രസമുകുളങ്ങളുമായി ഞങ്ങളും ഒരുവേള സ്തംഭിച്ചിരുന്നു.
മുന്നിൽ വിളമ്പിയ ഭക്ഷണത്തിലേക്കൊന്നു നോക്കിയ അദ്ദേഹം ഒരു നിമിഷം ശങ്കിച്ചു. പറയണോ വേണ്ടയോ? നാവു പറയുംമുമ്പ് ആ വാർത്ത കണ്ണിൽനിന്ന് ഇറ്റുവീണു. അപമൃത്യുവിന്റെ ദുരന്തവാർത്ത കേട്ടതേ അച്ഛൻ കൈകുടഞ്ഞെഴുന്നേറ്റു. ഷർട്ടെടുത്തിട്ട് അദ്ദേഹത്തോടൊപ്പം കടൽക്കാറ്റുപോലെ ഗേറ്റ് കടന്നുപോയി. അന്ന് ആ വീട്ടിലും ഈ വീട്ടിലും ആരും ഭക്ഷണം കഴിച്ചില്ല. കത്തിത്തീർന്ന കമ്പിത്തിരികളുടെ അവശിഷ്ടങ്ങൾ മുറ്റത്തു ചിതറിക്കിടന്നു.
വളരെ വർഷങ്ങൾക്കുശേഷമുള്ള ഒരു വിഷുപ്പിറ്റേന്ന്. ഒരു യാത്ര കഴിഞ്ഞു വരികയായിരുന്നു. കോഴിക്കോട്ടെത്തി. നീണ്ട യാത്രയ്ക്കു ശേഷം ക്ഷീണിതനായിരുന്നു. വീട്ടിലെത്തി നന്നായൊന്നുറങ്ങണം. അതു മാത്രമായിരുന്നു മനസിൽ. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് വിവരമറിച്ചുള്ള ഫോൺ വന്നത്. നട്ടെല്ലില്ലൂടെ പാഞ്ഞ മിന്നൽ. തൊണ്ടയാട് ജംഗ്ഷനിലെ ചുവപ്പു സിഗ്നൽപോലും കാണാതെ കാർ നിയന്ത്രണമില്ലാതെ പാഞ്ഞു.
വീട്ടിലെത്തി. അനുജത്തിയെയും കൊണ്ട് മുപ്പതു കിലോമീറ്റർ അകലെയുള്ള അവളുടെ ഭർതൃവീട്ടിലേക്ക്. മുപ്പതു കിലോമീറ്ററിനു മൂവായിരം കിലോമീറ്ററിന്റെ ദൂരഭാരം. വീടിനു തൊട്ടടുത്തുള്ള അമ്പലക്കുളത്തിൽ മക്കളോടൊത്തു കുളിക്കാൻ പോയ ഞങ്ങളുടെ ഉണ്ണിയുടെ, അനുജത്തിയുടെ ഭർത്താവിന്റെ, ചേതനയറ്റ ശരീരം അപ്പോഴേക്കും ആശുപത്രിയിൽനിന്നു വീട്ടിലേക്കുള്ള അവസാനയാത്ര തുടങ്ങിയിരുന്നു.
ഈ ദുരന്തങ്ങൾക്കിടയിലെ ചില മിന്നിത്തിളക്കങ്ങൾ മാത്രമായി പിന്നെ വിഷു ഓർമകൾ. വേനലവധിയിലെ ആഘോഷത്തിമർപ്പിന്റെ മൂർധന്യ ഭാവമായിരുന്നു കുട്ടിക്കാലത്തെ വിഷുവിന്. ദൂരെനിന്ന് വന്നെത്തുന്ന കസിൻസ് ആ ആഘോഷങ്ങളുടെ മേളക്കൊഴുപ്പു കൂട്ടും. അവരുടെ തിരിച്ചുപോക്കിന്റെ നൊമ്പരവും പുതിയ ക്ലാസിലേക്കുള്ള പുതുമോടിയുടെ ആഹ്ലാദവും ചേർന്നുള്ള വല്ലാത്തൊരു മാനസികാവസ്ഥയാകും വേനലവധിയുടെ അവസാന നാളുകളിൽ.
പ്രതീക്ഷയുടെയും പുത്തനുണർവിന്റെയും കാവ്യധ്വനിയാണ് മലയാളത്തിന് വിഷു. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഒ.എൻ.വി. കുറുപ്പ്, അയ്യപ്പപ്പണിക്കർ, സുഗതകുമാരി... വിഷുവിനെ ഭാവനയുടെ പൂത്താലത്തിൽ എഴുന്നെള്ളിച്ച പ്രതിഭകൾ എത്രയെത്ര. പാരമ്പര്യത്തനിമ, ആഘോഷക്കൂട്ടായ്മ, കാരുണ്യത്തിന്റെ വിഷുഫലങ്ങൾ, ഗ്രാമീണസൗന്ദര്യത്തിന്റെ തിരനോട്ടങ്ങൾ, പ്രകൃതിയുടെ സംക്രമണങ്ങൾ... അവരുടെ തൂലികയിൽനിന്ന് വിവിധ രസക്കൂട്ടുകൾ അക്ഷരച്ചാലുകളായി ഒഴുകി. സമൂഹമാധ്യമങ്ങളുടെ ഇക്കാലത്ത് ധൂസരമായ കാഴ്ചകൾക്കിടയിലും അവരുടെ വരികൾ ആശംസകളുടെ ആയിരക്കണക്കിനു പകർപ്പുകളായി ലോകം ചുറ്റുന്നു.
സൂര്യന്റെ സഞ്ചാരപഥത്തിലെ മാറ്റം ഋതുക്കളെയും മനുഷ്യരെയും മാറ്റിത്തീർക്കുന്നതിന്റെ സാംസ്കാരികമായ അടയാളപ്പെടുത്തലാണ് വിഷു. യുദ്ധത്തിന്റെയും വിഭാഗീയതയുടെയും അസഹിഷ്ണുതകളുടെയും ദുരന്തസ്ഥലികളിൽനിന്ന് വിഷുപ്പക്ഷി മറ്റൊരു വസന്തത്തിലേക്ക് വിളിച്ചുണർത്താൻ ശ്രമിക്കുകയാണ്. മധുരമായ ആ വിളിയെത്താത്തവിധം മനുഷ്യരാശിയുടെ ഇന്ദ്രിയങ്ങൾ അടഞ്ഞുപോയോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു വിഷുക്കണിയിലേക്ക് പ്രതീക്ഷയോടെ മിഴിതുറക്കുന്നത്.
Todays Story
“കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തി കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനേ''... ഒരിക്കലെങ്കിലും ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ കാണില്ല.
ഗൃഹാതുരതയുടെ ഒളിമങ്ങാത്ത ഓര്‍മകളുമായി ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു. കണിക്കൊന്നയും വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷുവിനെ എതിരേല്ക്കാനുള്ള ഒരുക്കത്തിലാണ്.
വിഷു ഒരു സംസ്കാരമാണ്. കാര്‍ഷികവൃത്തിക്ക് ആദരം നല്കുന്ന സംസ്കാരം കൂടിയാണിത്.
വിഷു ആചാരം
കേരളത്തിന്റെ സ്വന്തം ആഘോഷമാണു വിഷു. വിഷു എന്നാല്‍ തുല്യമായത് എന്നര്‍ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാത്രിയും പകലും സമമായ മേടമാസം ഒന്നാം തീയതിയാണു വിഷുവായി ആഘോഷിക്കുന്നത്.
ഇത്തവണ മേടം രണ്ടിന്, ഏപ്രില്‍ 15നാണ് വിഷു. കേരളത്തില്‍ വിഷുദിനം സൂര്യരാശി അനുസരിച്ചുള്ള പുതുവര്‍ഷമാണ്. വിഷു മലയാളിക്കു കാര്‍ഷികോത്സവത്തിന്റെ തുടക്കം കൂടിയാണ്. പണ്ടു വിഷു ദിനത്തില്‍ വിഷുവെപ്പ് എന്നൊരു ചടങ്ങുണ്ടായിരുന്നു.
നെല്ലും അരിയും എണ്ണയും നാളികേരവുമൊക്കെ തമ്പുരാന് കുടിയാന്മാര്ക്കു നല്‍കും. ഇങ്ങനെ തമ്പുരാനില്‍ നിന്നും ദ്രവ്യങ്ങള്‍ വാങ്ങുന്ന കുടിയാന്മാര് ആ കാര്ഷികവര്ഷം മുഴുവനും അദ്ദേഹത്തിനായി പണിയെടുക്കണമെന്നാണു വിശ്വാസം.
ഐതീഹ്യത്തേരിലെത്തുന്ന വിഷു
നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണു വിഷുവായി ആഘോഷിക്കുന്നതെന്നാണു വിശ്വാസം. കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതു ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരേ ഉദിക്കാന്‍ രാവണന് സമ്മതിച്ചില്ലെന്നും രാവണനെ രാമന് വധിച്ചശേഷം സൂര്യന് നേരെ ഉദിച്ചതാണു വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസമുണ്ട്.
ആദിദ്രാവിഡാഘോഷങ്ങളില്പ്പെട്ട ഒരു ഉത്സവമാണ് വിഷു. മത്സ്യമാംസാഹാരാദികള്‍ വര്‍ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമത സിദ്ധാന്തങ്ങള്‍ക്ക് ചേരുന്നതാണെങ്കില്‍ വിഷു അതിന് കടകവിരുദ്ധമാണ്. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു.
അതിനാല്‍ ഓണത്തേക്കാള് പഴക്കമുള്ള ആഘോഷമാണ് വിഷു എന്നു കരുതുന്നു. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു, വേനല്‍ പച്ചക്കറിവിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
കണിക്കൊന്നയ്ക്കു വിഷുവുമായി അഭേദ്യ ബന്ധമാണുള്ളത്. സ്വര്‍ണക്കിങ്ങിണികള്‍ വാരിവിതറിയതുപോലെ കൊന്നമരച്ചില്ലകളില്‍ നിറഞ്ഞുനില്ക്കുന്ന കൊന്നപ്പൂക്കള്‍ വിഷുക്കാലത്തെ കാഴ്ചയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കൂടിയാണു കണിക്കൊന്ന.
കണിക്കൊന്നയ്ക്കു പിന്നിലെ ഐതീഹ്യകഥ ഇങ്ങനെയാണ്. കലികാലത്ത് കണ്ണനെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിക്ക് ശ്രീകൃഷ്ണന്റെ ബാല്യരൂപം കാണണമെന്ന ആഗ്രഹത്തില്‍ പ്രാര്‍ഥിച്ചു. കുഞ്ഞിന്റെ പ്രാര്‍ഥനയില്‍ മനം നിറഞ്ഞ ശ്രീകൃഷ്ണന് കണ്ണന്റെ രൂപത്തില്‍ ബാലനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് എന്താണു വേണ്ടതെന്നു ചോദിച്ചു.
നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നു പറഞ്ഞ കുട്ടിക്ക് ശ്രീകൃഷ്ണന് തന്റെ അരഞ്ഞാണം സമ്മാനമായി നല്കി. ബാലന് തനിക്ക് കണ്ണനില്‍ നിന്നു കിട്ടിയ സമ്മാനം എന്ന പേരില്‍ പലരെയും ആ അരപ്പട്ട കാണിച്ചുകൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല.
അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോഴാണ് കണ്ണന്റെ അരപ്പട്ട കാണാതായത് ശ്രദ്ധിച്ചത്. പലരും ആ ബാലന് കള്ളനാണെന്ന് മുദ്രകുത്തി വീട്ടിലെത്തി അപമാനിക്കാന്‍ തുടങ്ങി.
എന്നാല്‍ ആളുകള്‍ തന്റെ മകനെ കള്ളനെന്നു വിളിക്കുന്നതു സഹിക്കാനാവാതെ കുട്ടിയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് കുഞ്ഞിനെ അടിക്കുകയും ആ അരഞ്ഞാണം ഒരു തോട്ടത്തിലേക്കു വലിച്ചെറിയുകയും ചെയ്തു.
അരഞ്ഞാണം ഒരു മരത്തില്‍ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കള്‍ കൊണ്ട് വിരിഞ്ഞു. ഈ മരമാണ് പിന്നീട് കണിക്കൊന്ന എന്നറിയപ്പെടാന്‍ തുടങ്ങിയെന്നാണ് ഐതീഹ്യം.
വിഷു സംക്രാന്തി
ഒരു രാശിയില്‍ നിന്നും അടുത്ത രാശിയിലേക്കു സൂര്യന് പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായതാണു മഹാവിഷു. വിഷുവിനു തലേന്നു വൈകുന്നേരം വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചു കളയും. വീടു ശുദ്ധിയാക്കി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
അതോടെ വീടുകളില്‍ പടക്കം പൊട്ടിച്ചു തുടങ്ങും. ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പു തുടങ്ങി നിറപ്പകിട്ടാര്‍ന്ന വിഷുപ്പടക്കങ്ങള്‍ പൊട്ടിക്കുന്നതു കേരളത്തില്‍ പതിവാണ്. ഇതു വിഷുനാളിലും പുലര്‍ച്ചെ കണികണ്ടശേഷവും വൈകിട്ടും തുടരും.
കണിയൊരുക്കല്
വിഷുപ്പുലരിയില്‍ ഭഗവാനെ കാണുന്ന ചടങ്ങാണു വിഷുക്കണി. വിഷുവിന്റെ പ്രധാനപ്പെട്ട ആഘോഷവും ഇതുതന്നെയാണ്. മംഗളകരമായ ഒരു വര്‍ഷത്തിന്റെ തുടക്കമായിട്ടാണ് ഇതിനെ കാണുന്നത്.
വീട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണു വിഷുക്കണിയൊരുക്കാനും അതു കാണിക്കാനുമുള്ള ചുമതല. കഴിഞ്ഞ വര്‍ഷത്തെ പ്രതിസന്ധികളെ മറികടക്കാന്‍ ആദ്യം കാണുന്ന വിഷുക്കണിക്കു കഴിയുമെന്നാണു വിശ്വാസം.
പൂജാമുറിയിലോ അതുപോലെ ശുദ്ധമായ മറ്റെതെങ്കിലും മുറിയിലോ ആണു കണിയൊരുക്കുന്നത്. ഏഴു തിരിയിട്ടു കത്തിച്ച നിലവിളക്കിനു മുന്നിലൊരുക്കിയ ഓട്ടുരുളിയിലാണു കണിയൊരുക്കുന്നത്. മഞ്ഞപ്പട്ടണിഞ്ഞ ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്നില് ആവണിപ്പലകയില് ഓട്ടുരുളി വയ്ക്കും.
വരും വര്‍ഷത്തില്‍ ആഹാരത്തിനും വസ്ത്രത്തിനും മുട്ടില്ലാതിരിക്കാന്‍ അരിയും മഞ്ഞളും ചേര്‍ത്ത മിശ്രിതവും കോടിമുണ്ടുമാണ് ഉരുളിയില്‍ ആദ്യം വയ്ക്കുന്നത്. തുടര്‍ന്ന് ഓട്ടു കിണ്ടി വച്ച് അതിന്റെ വാലില്‍ ഒരു വാല്‍ക്കണ്ണാടി ഉറപ്പിക്കണം.
പൊന്നും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, നാളികേരപ്പാതി, ചക്ക, മാങ്ങ, വെള്ളിപ്പണം ഇവയൊക്കെ വച്ചാണു കണിയൊരുക്കുന്നത്.
കത്തിച്ച ചന്ദനത്തിരിയും വെള്ളം നിറച്ച ഓട്ടുകിണ്ടിയും പുതിയ കസവുമുണ്ടും അടുത്തുണ്ടാവണമെന്നാണു പഴമക്കാര്‍ പറയുന്നത്. കണിക്കൊന്നപ്പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. കണിയൊരുക്കുന്ന മുറി നിറയെ കണിക്കൊന്നപ്പൂക്കള്‍കൊണ്ട് അലങ്കരിക്കും.
ചില സ്ഥലങ്ങളില്‍ കറിക്കൂട്ടും ഗ്രന്ഥവും കണിക്കു വയ്ക്കാറുണ്ട്. രാമായണമോ മഹാഭാരതമോ ആണ് ഗ്രന്ഥങ്ങളായി വയ്ക്കുന്നത്. പ്രകാശവും ധനവും ഫലങ്ങളും ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍ പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
കണികാണും നേരം
പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയുള്ള ബ്രഹ്മമുഹൂര്‍ത്തത്തിലാണു കണികാണുന്നത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീക്കുതന്നെയാണ് ഇതിനുള്ള അവകാശവും. പുലര്‍ച്ചെ കുളിച്ചു പുതുവസ്ത്രമണിഞ്ഞു നിലവിളക്കുകൊളുത്തിയാണു വീട്ടമ്മമാര്‍ കണികാണുക.
അതിനുശേഷം മുതിര്‍ന്ന കുടുംബാംഗത്തില്‍ തുടങ്ങി കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികള്‍ വരെ എന്ന ക്രമത്തിലാണു കണികാണിക്കുന്നത്. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി പുറകില്‍ നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണു കണിക്കാണിക്കുക.
കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടശേഷം വീടിന്റെ കിഴക്കുവശത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കും. അതിനുശേഷം ഫലവൃക്ഷങ്ങളെയും വീട്ടുമൃഗങ്ങളെയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം
കണികണ്ടശേഷം ഗൃഹനാഥന് കുടുംബാംഗങ്ങള്‍ക്കു നല്കുന്ന സമ്മാനമാണു വിഷുക്കൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നല്‍കിയിരുന്നത്.
വര്‍ഷം മുഴുവനും സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെയെന്ന് അനുഗ്രഹിച്ചുകൊണ്ടാണു കൈനീട്ടം നല്‍കുന്നത്. പ്രായമായവര്‍ പ്രായത്തില്‍ ഇളയവര്‍ക്കാണു സാധാരണ കൈനീട്ടം നല്കുന്നതെങ്കിലും ചില സ്ഥലങ്ങളില്‍ പ്രായം കുറഞ്ഞവര്‍ മുതിര്‍ന്നവര്‍ക്കും കൈനീട്ടം നല്‍കാറുണ്ട്.
വിഷുവിഭവങ്ങള്‍
പണ്ടൊക്കെ വിഷു ആഘോഷം ആരംഭിക്കുന്നതുതന്നെ ഗൃഹനാഥന് ചക്ക വെട്ടിയിടുന്നതോടെയാണ്. വിഷുവിനു നിര്‍ബന്ധമായും ഉപയോഗിക്കുന്ന ഒന്നാണു വരിക്കച്ചക്ക. വിഷു വിഭവങ്ങളില്‍ ചക്ക എരിശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങള്‍ ഉണ്ടാകും.
എരിശേരിയില്‍ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേര്‍ക്കും. ഒരു മുഴുവന്‍ ചക്കച്ചുള, തൊലിയോടു കൂടിയ ചക്കക്കുരു, ചക്ക മട, ചക്കയുടെ ഏറ്റവും മുകളിലുള്ള മുള്ള് എന്നിവ എരിശേരിയില്‍ ചേര്‍ക്കും.
വള്ളുവനാടു പ്രദേശങ്ങളില്‍ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വച്ചു പഴുത്ത പ്ലാവിലകൊണ്ടാണു തേങ്ങ ചിരകിയിട്ടു കഞ്ഞി കുടിക്കുന്നത്.
ഇതിനൊപ്പം കഴിക്കാന്‍ ചക്ക എരിശേരിയും ചക്ക വറുത്തതും ഉണ്ടാകും. തെക്കന്‍ പ്രദേശങ്ങളില്‍ ഓണസദ്യയുടെ പോലുള്ള വിഭവസമൃദ്ധമായ സദ്യ വിഷുവിനും ഉണ്ടാകും.
തൃശൂര്‍ക്കാര്‍ക്കു വിഷുദിവസം രാവിലെ പ്രാതലിനു വിഷുക്കട്ട എന്ന വിഭവം നിര്‍ബന്ധമാണ്. നാളികേരപ്പാലില്‍ പുന്നെല്ലിന്റെ അരി വേവിച്ചു ജീരകം ചേര്‍ത്തു വറ്റിച്ചാണു വിഷുക്കട്ട ഉണ്ടാക്കുന്നത്.
വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകാറില്ല. ശര്‍ക്കര പാനിയോ മത്തനും പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇതു കഴിക്കുക. ഉച്ചയ്ക്കു വിഭവസമൃദ്ധമായ സദ്യ.
സദ്യയില്‍ മാമ്പഴ പുളിശേരി നിര്‍ബന്ധം. ചക്ക എരിശേരിയോ ചക്കപ്രഥമനോ കാണും. ഓണസദ്യയില്‍ നിന്നു വിഷുസദ്യയ്ക്കുളള വ്യത്യാസവും ഇതുതന്നെയാണ്.
NRI
ബോൾട്ടൺ: ബോൾട്ടൺ മലയാളീ അസോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തിൽ ഈസ്റ്റർ - വിഷു - ഈദ് ആഘോഷ പരിപാടികൾ ശനിയാഴ്ച (ഏപ്രിൽ 18) വൈകുന്നേരം അഞ്ച് മുതൽ 11 വരെ ഫാൻവർത്തിലെ സെന്റ് ജെയിംസ് ചർച്ച് ഹാളിൽ സംഘടിപ്പിക്കും.
സിനിമാ - കോമഡി താരം കലാഭവൻ ജോബി നേതൃത്വം നൽകുന്ന സംഗീത - ഹാസ്യ സ്റ്റേജ് ഷോ ആഘോഷങ്ങൾക്ക് പ്രധാന ആകർഷണമാകുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, ബിഎംഎയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കുട്ടികളുടെ തീം ഡാൻസുകളും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം, ബിഎംഎയുടെ ചരിത്രത്തിൽ ആദ്യമായി 29 വനിതകൾ ഒരേ വേദിയിൽ അണിനിരക്കുന്ന ഭംഗിയാർന്ന നൃത്താവിഷ്കാരം "റിതം ഓഫ് യൂണിറ്റി' എന്ന പേരിൽ അവതരിപ്പിക്കപ്പെടും. ഐക്യവും സാംസ്കാരിക വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഈ പ്രത്യേക പരിപാടി ആഘോഷത്തിന് പുതുമയാർന്ന ഭംഗി പകരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Business
കൊച്ചി: ലുലുവിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽനിന്നു നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജന സാധനങ്ങളും ഓഫറിൽ വാങ്ങാം. വിഷുവിനു പായസം തയാറാക്കുന്നതിനാവശ്യമായ വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്.
799 രൂപയുടെ വിഷുക്കണി കിറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. വിഷുക്കണിക്ക് ആവശ്യമായ കണിവെള്ളരി, തേങ്ങ, മുന്തിരി, തുടങ്ങി സമൃദ്ധമായ പഴം-പച്ചക്കറി വിഭവങ്ങളും കസവ് മുണ്ടും കണ്ണാടിയും അടങ്ങുന്നതാണ് വിഷുക്കണി കിറ്റ്.
549 രൂപയ്ക്ക് പാലട പ്രഥമനും, പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25 ലധികം വിഭവങ്ങളുമായി വിഷു സ്പെഷൽ സദ്യയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്.
7306112600, 7306112599 എന്ന വാട്സ്ആപ്പ് നമ്പറുകൾ വഴി സദ്യ മുൻകൂട്ടി ഓർഡർ ചെയ്യാം. വിഷു സദ്യ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വിഷുദിനത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് നേരിട്ട് സദ്യവാങ്ങാം.
ലുലു ഫാഷൻ സ്റ്റോറിൽ വിഷു സ്പെഷൽ മെൻസ്, ലേഡീസ്, കുട്ടികളുടെ വസ്ത്രങ്ങളും ഓഫറിൽ ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും മികച്ച ഓഫറോടെ ലുലു കണക്ട് സ്റ്റോറിൽനിന്നു വാങ്ങാമെന്ന് അധികൃതർ അറിയിച്ചു.
NRI
കൊച്ചി: പ്രവാസി മലയാളികൾക്ക് ഗൾഫ് രാജ്യങ്ങളിൽ വിഷുവിന് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ പ്രത്യേക കാർഗോ വിമാനങ്ങളിൽ പഴം - പച്ചക്കറികളുടെ കയറ്റുമതി തുടങ്ങി.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷു ഒരുക്കുവാനുള്ള പഴം - പച്ചക്കറി ഉത്പന്നങ്ങൾ എത്തിക്കുന്നത്. കൂടുതൽ കാർഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3,200 ടണിലധികം കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ 11.45ന് കുവൈറ്റ് എയർവെയ്സിന്റെ പ്രത്യേക കാർഗോ വിമാനം 50 ടൺ കാർഷികോത്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് മടങ്ങി. രാത്രി എട്ടിന് നാഷണൽ എയർവേയിസിന്റെ പ്രത്യേക വിമാനത്തിൽ 100 ടൺ പഴം - പച്ചക്കറി ഉത്പന്നങ്ങളും കയറ്റിയച്ചു.
എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പടെയുള്ള വിമാന സർവീസുകൾ വഴിയാണ് ഉത്പന്നങ്ങൾ എത്തിക്കുന്നത്. യുഎഇ ഉൾപ്പടെയുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സുഗമമായ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു.
വിഷു സദ്യയ്ക്കും വിഷുക്കണി വിഭവങ്ങൾ ഒരുക്കുവാനും ജിസിസിയിലെ ലുലു സ്റ്റോറുകളെ സജ്ജമാക്കുകയാണ് ലുലു. വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും യാതൊരു ആശങ്ക വേണ്ടെന്നും എം.എ. യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗൾഫ് മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയാണ് ലുലു. വിഷുവിന് ആവശ്യമായ വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങൾ, വിഷുക്കണി ഒരുക്കുവാൻ ആവശ്യമായ കണി വെള്ളരി, കണിക്കൊന്ന ഉൾപ്പടെ എല്ലാ കാർഷിക വിഭവങ്ങളും ലുലു സ്റ്റോറുകളിൽ സുലഭമാണ്.
Kerala
പരവൂര്‍: വിഷു പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് പരിഹരിക്കുന്നതിനായി മംഗളൂരു ജംഗ്ഷനും തിരുവനന്തപുരം നോര്‍ത്തിനുമിടയില്‍ (കൊച്ചുവേളി) പ്രത്യേക തീവണ്ടി സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.
ഏപ്രില്‍ 11, 12 തീയതികളിലാണ് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളിലേക്കുള്ള മുന്‍കൂട്ടി റിസര്‍വേഷന്‍ ആരംഭിച്ചു.
Kerala
പരവൂർ: വിഷു ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്ന് കൊല്ലം, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എന്നിവിടങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്.
ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിൻ (06119) 15ന് ഉച്ചകഴിഞ്ഞ് 3.10-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55-ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ കൊല്ലം-ചെന്നൈ സെൻട്രൽ സ്പെഷൽ (06120) 16ന് രാവിലെ 10.40-ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30-ന് ചെന്നൈയിലെത്തും. ഈ ട്രെയിനിന് തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 എസി ത്രീ ടയർ ഇക്കോണമി കോച്ചുകളാണ് ഈ ട്രെയിനിലുണ്ടാവുക.
ചെന്നൈ എഗ്മൂറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കുള്ള ട്രെയിൻ (06115) പത്തിന് രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് വൈകുന്നേരം ആറിന് കൊച്ചുവേളിയിൽ എത്തിച്ചേരും. മടക്ക സർവീസ് (06116) 15 ന് ഉച്ചകഴിഞ്ഞ് 3.45-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.45-ന് ചെന്നൈ എഗ്മൂറിലെത്തും.
തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കായംകുളം, കൊല്ലം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. നാല് എസി ത്രീ ടയർ, 10 സ്ലീപ്പർ, നാല് ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെയാണ് ഇതിന്റെ കോച്ച് ക്രമീകരണം.
അവധി കഴിഞ്ഞ് മടങ്ങുന്നവർക്കും നാട്ടിലെത്തുന്നവർക്കും ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ ട്രെയിൻ സർവീസുകൾ.
NRI
സാലിസ്ബറി: യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻ(എസ്എംഎ) സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം ഈ മാസം 11ന് നടക്കും.
സാലിസ്ബറിയിലെ ഡിൻറ്റൺ വില്ലേജ് ഹാളിൽ ഉച്ചയ്ക്ക് 3.30 മുതൽ പൊതുയോഗത്തോടെ ആരംഭിക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ വേദിയിൽ നടക്കും.
തുടർന്ന് പ്രശസ്ത വാട്ടർ ഡ്രം സ്പെഷ്യലിസ്റ്റ് ഹിൽക്കിൻ തോമസ് നയിക്കുന്ന ഡിജെ നൈറ്റ് "ബ്ലൂം ബാഷ്' അരങ്ങേറും.
NRI
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഈ മാസം 25ന് ഉച്ചകഴിഞ്ഞ് നാല് മുതൽ സാൽബാവു റ്റിറ്റ്യൂസ്ഫോറത്തിൽ വിവിധ കലാപരിപാടികളോടെ അരങ്ങേറും.
Address: SAALBAU Titus Forum , Walter-Möller-Platz 2 , 60439 Frankfurt am Main.
ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഗാനങ്ങൾ, നൃത്തങ്ങൾ, വൈവിധ്യങ്ങളായ കലാപരിപാടികൾ തുടങ്ങിയവയ്ക്കു പുറമെ ലക്കി ഡ്രോയും ഉണ്ടായിരിക്കും. കൂടാതെ മിതമായ വിലക്ക് കേരളത്തനിമയുള്ള ഭക്ഷണ വില്പനയും ക്രമീകരിച്ചിട്ടുണ്ട്.
ആഘോഷപരിപാടിയിലേക്ക് എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിനുവേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി സ്നേഹപൂർവം ക്ഷണിക്കുന്നു.
പ്രവേശനം ഓൺലൈൻ ടിക്കറ്റ് മൂലം നിയന്ത്രിക്കും. ടിക്കറ്റ് വാങ്ങുവാനായി ഏപ്രിൽ ഒന്നാം തീയതി മുതൽ ദയവായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://doo.net/event/214997/order
Kerala
തിരുവനന്തപുരം: ഈസ്റ്റര്‍, വിഷു ആഘോഷത്തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ ഒന്ന് മുതല്‍ 21 വരെ ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അധികൃതർ പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാല, തൃശൂര്‍, കോഴിക്കോട്, സുല്‍ത്താന്‍ബത്തേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. ഇതിനു പുറമെ തിരക്കനുസരിച്ച് അധികമായി 13 ബസും സജ്ജമാക്കും.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും സർവീസ് ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
District News
സുൽത്താൻ ബത്തേരി: വിഷു എത്താൻ ഇനി ഒരു മാസം ബാക്കിയിരിക്കെ ജില്ലയിൽ പലഭാഗങ്ങളിലും കണിക്കൊന്നകൾ പൂത്ത് വസന്തം തീർക്കുകയാണ്.
മേടമാസം എത്തും മുന്‍പേ തന്നെ പൂത്തുനിൽക്കുന്ന കണിക്കൊന്നകൾ കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ചയാണെങ്കിലും വിഷുവിനോട് അനുബന്ധിച്ച് പൂക്കൾ കൊഴിഞ്ഞുപോകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ജില്ലയിലെ പല പ്രദേശങ്ങളിലും കണിക്കൊന്നകൾ മഞ്ഞ പൂക്കളാൽ നിറഞ്ഞുനിൽക്കുകയാണ്. സാധാരണയായി വിഷുക്കാലത്തോടടുത്ത് പൂക്കുന്ന കണിക്കൊന്നകൾ ഇത്തവണ നേരത്തെ പൂത്തതോടെ വിഷുക്കണി ഒരുക്കാൻ ആവശ്യമായ പൂക്കൾ ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
ഇനി ഒരു മാസം കഴിയുന്പോഴേക്കും പൂക്കൾ കൊഴിഞ്ഞുപോകാൻ സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ വിഷുക്കണി ഒരുക്കുന്നതിൽ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക.