തിരുവനന്തപുരം: എസ്ഐആർ പദ്ധതിയുടെ ഭാഗമായി വോട്ടർമാർ പുറത്താകാതിരിക്കാൻ എടുത്തിരിക്കുന്ന മുൻകരുതലും നടപടികളും ദീപിക ഒാൺലൈനിനോടു വ്യക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.
അർഹരെ പുറത്താക്കരുത്: കോൺഗ്രസ്
എസ്ഐആറിന്റെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് അർഹരായ വോട്ടർമാർ പുറത്താകാതിരിക്കാനുള്ള നടപടികളുമായാണ് കെപിസിസി മുന്നോട്ടു പോകുന്നതെന്നു കെപിസിസി സെക്രട്ടറി എം.കെ. റഹ്മാൻ. ബൂത്ത് തലത്തിൽ ബിഎൽഎമാരുടെ പ്രവർത്തനം സജീവമല്ലാത്ത സ്ഥലങ്ങളിൽ പുതിയ ബൂത്ത് ലെവൽ ഏജന്റുമാരെ കണ്ടെത്തി ചുമതലയേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി ചെയ്യുന്നത്. പുതിയ ബൂത്ത് പ്രസിഡന്റുമാരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങളും സജീവമാണ്. പരമാവധി വോട്ടർമാരെ വോട്ടർപട്ടികയിൽ ചേർക്കാനുള്ള പ്രവർത്തനങ്ങളുമായാണ് പാർട്ടി നേതാക്കളും ബിഎൽഎ മാരും നടത്തുന്നത്.
കരട് പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ളവരെ കണ്ടെത്താൻ ഓരോ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും ക്യാന്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പട്ടികയിൽ ഇടംപിടിക്കാത്തവരെ ക്യാന്പുകളിലെത്തിച്ച് അവരെ ഉൾപ്പെടുത്താനുള്ള സത്വര നടപടി എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.
കരട് വോട്ടർപട്ടികയിൽ കണ്ടുപിടിക്കാൻ സാധിച്ചില്ലെന്നു ബിഎൽഒ മാർ റിപ്പോർട്ട് ചെയ്തവരെയും തെറ്റായ പേരുള്ളവർ, ഇവരിൽ 35 ശതമാനം പേരെയെങ്കിലും ഓരോ ബൂത്തുകളിൽനിന്നു കണ്ടെത്താനും അവരെ പുതുതായി വോട്ടർപട്ടികയിൽ ചേർക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും റഹ്മാൻ പറഞ്ഞു. ഓരോ നിയോജക മണ്ഡലങ്ങളിലും 1500ന് മുകളിൽ പുതിയ വോട്ടർമാരെ ചേർക്കാൻ സാധിക്കും. ഇതിൽ മുൻപ് പട്ടികയിൽ പേരുണ്ടായിട്ട് കരട് പട്ടികയിൽ വരാത്തവരും കന്നി വോട്ടർമാരും ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
25 ലക്ഷം പേരെ കണ്ടെത്തും: എം.വി. ജയരാജൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ട 25 ലക്ഷത്തിൽപരം വരുന്ന വോട്ടർമാരിൽ അർഹരായവരെ തിരികെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നതെന്നു സിപിഎം നേതാവ് എം.വി. ജയരാജൻ. വർഷങ്ങളായി വോട്ട് ചെയ്യുന്നവരും ജീവിച്ചിരിക്കുന്നവർ പോലും പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്. ഇത്തരം നടപടി ദുരൂഹമാണ്. ബിഹാർ, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ഉൾപ്പെടെ അർഹരായ വോട്ടർമാർ പുറത്താകുന്ന അവസ്ഥയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ അർഹരായവർ പട്ടികയ്ക്കു പുറത്തു പോകരുതെന്നും യഥാർഥ വസ്തുതകളും ചീഫ് ഇലക്ടറൽ ഓഫീസറെ അറിയിച്ചിട്ടുണ്ട്.
കരിവള്ളൂർ പോസ്റ്റ് ഓഫീസിൽ സേവനമനുഷ്ഠിക്കുന്ന വോട്ടറായ ശ്രീഷ്മ തൃക്കരിപ്പൂരിലാണ് താമസിക്കുന്നത്. രാവിലെ ജോലിക്ക് പോയ ശേഷം വൈകുന്നേരം മടങ്ങി വീട്ടിലെത്തും. ശ്രീഷ്മയും പട്ടികയിൽനിന്നു പുറത്തായി. നല്ലളം ഗ്രാമപഞ്ചായത്തിലെ എണ്പത് വയസുള്ള തന്പായിയും വർഷങ്ങളായി വോട്ട് ചെയ്യുന്നയാളാണ്. ജീവിച്ചിരിക്കുന്ന അദ്ദേഹം മരണപ്പെട്ടുപോയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
പാർട്ടി വിശദമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി പട്ടികയിൽനിന്നു പുറത്തായ ധാരാളം പേരെ പട്ടികയിൽ ഇടംപിടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ബിഎൽഒമാർക്കു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നു റിപ്പോർട്ട് ചെയ്ത വോട്ടർമാരെ പാർട്ടി ചുമതലപ്പെടുത്തിയ ബിഎൽഎമാർ കണ്ടെത്തുകയും ബിഎൽഒമാർക്ക് രേഖകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ്ഐറിലെ പാകപ്പിഴകൾ പരിഹരിക്കാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ബൂത്ത് ലെവൽ ഏജന്റുമാരായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച് ചേർത്ത മീറ്റിംഗിൽ മുന്നോട്ടുവച്ചത് സിപിഎമ്മാണ്. ഇക്കാര്യം ചീഫ് ഇലക്ടറൽ ഓഫീസർ അംഗീകരിക്കുകയായിരുന്നു. അർഹരായ എല്ലാ വോട്ടർമാരുടെയും വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികളാണ് പാർട്ടി കൈക്കൊള്ളുന്നതെന്നും ജയരാജൻ വിശദീകരിച്ചു.
അനർഹർ കടന്നുകയറരുത്: ബിജെപി
എസ്ഐആർ നടപ്പിലാക്കുന്നതിന്റെ ഫലമായി അർഹരായ ആരുടെയും വോട്ട് നഷ്ടപ്പെടരുതെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ജെ.ആർ. പത്മകുമാർ. എന്നാൽ, അനർഹരായവർ വോട്ടർപട്ടികയിൽ കടന്നുവരാനും പാടില്ല. ബിഎൽഒമാർ ഓരോ ഭവനങ്ങളിലും സന്ദർശനം നടത്തി വോട്ടർമാരെ കണ്ടെത്തി ഫോം പൂരിപ്പിച്ചു വാങ്ങുന്ന പ്രക്രിയയാണ് ആദ്യ പടിയായി നടന്നത്. കണ്ടെത്താനാകാത്ത വോട്ടർമാരുടെ പേര് വിവരങ്ങൾ ബൂത്ത്തലത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താമസം മാറിപ്പോയവർ, പട്ടികയിൽ പേരുണ്ടായിട്ടും കണ്ടെത്താൻ സാധിക്കാത്തവർ ഇവരെ കണ്ടെത്താൻ പാർട്ടിയുടെ ഭാഗത്തുനിന്നു ബിഎൽഒമാർക്കു നല്ല പിന്തുണ നൽകിയിട്ടുണ്ട്.
വോട്ടർമാരെ കണ്ടെത്താൻ സാധിച്ചില്ലെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ബൂത്തുകളിൽ പാർട്ടിയുടെ കുടുതൽ പ്രവർത്തകരെ രംഗത്തിറക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായി പരമാവധി പേരെ കണ്ടെത്താനും രേഖകൾ ബിഎൽഒ മാർക്ക് സമർപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൂടുതൽ പേരെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികയിൽനിന്നു പുറത്തായവർക്കും പുതിയ വോട്ടർമാർക്കും ഫോം 6 പൂരിപ്പിച്ച് നൽകി പട്ടികയിൽ ഉൾപ്പെടുത്തും. അനർഹരായവർ പട്ടികയിൽ കടന്നുകൂടിയാൽ ഫോം ഏഴ് പൂരിപ്പിച്ച് നൽകി അവരെ പട്ടികയിൽനിന്നു ഡിലീറ്റ് ചെയ്യിക്കാനുമുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ടു പോകുന്നതെന്നും ജെ.ആർ. പത്മകുമാർ പറഞ്ഞു.