ചെന്നൈ: അറസ്റ്റിന് പിന്നാലെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കടുത്ത ആക്രമണവുമായി ടിവികെ. അദ്ദേഹത്തിന്റെ പേര് 'ഉദയനിധി' എന്നല്ല 'വൾഗർ-നിധി' എന്നാക്കി മാറ്റണമെന്ന് ടിവികെ നേതാവ് പരിഹസിച്ചു. നടി തൃഷയ്ക്കെതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനെ ചെന്നൈയിലെ വീട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.
തഞ്ചാവൂരിൽ നടന്ന കാവേരി പ്രതിഷേധ റാലിയിൽ നടി തൃഷയുടെ പേര് വലിച്ചിഴച്ച് അശ്ലീല ചുവയുള്ള ദ്വയാർത്ഥ പ്രയോഗം നടത്തിയതിനാണ് പോലീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി. "മുഖ്യമന്ത്രി വിജയ്ക്കെതിരെയോ സർക്കാരിനെതിരെയോ സംസാരിച്ചതിനല്ല, ഒരു സ്ത്രീയെ പരസ്യമായി അപമാനിച്ചതിനാണ് അദ്ദേഹം അറസ്റ്റിലായത്. തമിഴ്നാട്ടിലെ സ്ത്രീസമൂഹത്തെ മുഴുവൻ അദ്ദേഹം അധിക്ഷേപിച്ചു," എന്ന് ടിവികെ വ്യക്തമാക്കി.
പോലീസുകാർ കൂട്ടിക്കൊണ്ടുപോകുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് പ്രതികരിച്ച ഉദയനിധി, ഈ അറസ്റ്റ് ഒരു "തമാശ"യായി മാത്രമേ കാണുന്നുള്ളൂ എന്നും ഇതിനെ നിയമപരമായി നേരിടുമെന്നും പറഞ്ഞു. മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഇത്തരം നിസാരവും അനാവശ്യവുമായ പരാമർശങ്ങൾ ഒഴിവാക്കണമായിരുന്നു എന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരം അഭിപ്രായപ്പെട്ടു.