തിരുവനന്തപുരം: സംഘപരിവാർ അജണ്ടകൾക്കു നിരന്തരം കീഴടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വഞ്ചനാപരമായ മുഖമാണ് വഖഫ് വിഷയത്തിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ മേലുള്ള സ്വതന്ത്രാധികാരവും ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കുന്ന കേന്ദ്ര വഖഫ് നിയമഭേദഗതിയെ ഹൈക്കോടതിയിൽ പിന്തുണച്ച സംസ്ഥാന സർക്കാരിന്റെ നടപടി കടുത്ത അനീതിയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
പിഎം ശ്രീ, വഖഫ് ഭേദഗതി വിഷയങ്ങളിൽ നേരത്തേ ശക്തമായ എതിർപ്പ് ഉയർത്തിയ മുസ്ലിം ലീഗ്, ഇപ്പോൾ അതേ സംഘപരിവാർ നയങ്ങളുടെ വക്താക്കളായി മാറിയിരിക്കുകയാണ്. അധികാരത്തിലെത്തിയതിനുശേഷം നിലപാടുകളിൽനിന്നുള്ള ഈ മറുകണ്ടംചാടൽ മുസ്ലിം ജനസാമാന്യത്തോടുള്ള കൊടിയ വഞ്ചനയാണ്.
അമുസ്ലിംകളെ വഖഫ് ബോർഡിൽ അംഗങ്ങളാക്കി ഉൾപ്പെടുത്തിയില്ല എന്നു ചൂണ്ടുക്കാട്ടി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അടക്കം നൽകിയ ഹർജികളിലാണ് യുഡിഎഫ് സർക്കാർ ഈ ഒത്തുകളി നടത്തിയത്.
2026 ജൂലൈ 14ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുതിയ ഭേദഗതി നിയമത്തിലെ 14-ാം വകുപ്പ് അക്ഷരംപ്രതി അനുസരിച്ച് വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തയാറാണെന്നു വ്യക്തമാക്കിയിരിക്കുന്നു. മുസ്ലിം ലീഗിന്റെ നോമിനിയായ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ പി.എം. സനീർ മുഖാന്തിരമാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.
ലീഗിന്റെ നിന്ദ്യമായ ഇരട്ടത്താപ്പാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. അഡ്വക്കറ്റ് ജനറലും ഇതേ നിലപാട് കോടതിയിൽ ആവർത്തിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും ഇക്കാര്യത്തില്‍ ഹര്‍ജിക്കാരോടും സംസ്ഥാന സര്‍ക്കാരിനോടുമുള്ള യോജിപ്പ് കോടതിയെ അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം, പരമാവധി 11 അംഗങ്ങളെ നാമനിർദേശം ചെയ്താണ് വഖഫ് ബോർഡ് രൂപീകരിക്കേണ്ടത്. ഒമ്പതു പേരെയാണ് 2026ൽ എൽഡിഎഫ് സർക്കാർ നിയമിച്ചത്. ബാക്കി രണ്ടു പേരെ പിന്നീട് നിയമിക്കുമെന്നു പ്രസ്തുത ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഭേദഗതി നിയമത്തോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കാൻ എൽഡിഎഫ് സർക്കാർ തയാറായില്ല.
വഖഫ് ബോർഡ് യോഗം ചേരാൻ ആകെ 11 ൽ അഞ്ചു പേരുടെ ക്വാറം മതി. അതുകൊണ്ടുതന്നെ നിലവിൽ ബോർഡിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ യാതൊരു നിയമ തടസവുമുണ്ടായിരുന്നില്ല. എന്നിട്ടും കേന്ദ്രനിയമത്തിന്റെ പേരുപറഞ്ഞ് ഹൈക്കോടതിയിൽയുഡിഎഫ് സർക്കാരും അഡ്വക്കറ്റ് ജനറലും കടുപിടിത്തം പിടിക്കുന്നത് എന്തിനാണെന്നും പിണറായി വിജയൻ ചോദിച്ചു.