വാഷിംഗ്ടൺ: തന്ത്രപ്രധാനമായ ആര്‍ട്ടിക് ദ്വീപ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ അമേരിക്ക എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്നും, അത് 'നല്ല രീതിയിലോ' അല്ലെങ്കില്‍ കഠിനമായ രീതിയിലോ ആയിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്‍റെ നിലപാട് ആവര്‍ത്തിച്ചത്.
അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുത്തില്ലെങ്കില്‍ റഷ്യയോ ചൈനയോ ആ പ്രദേശം കൈക്കലാക്കുമെന്നും, അത് അമേരിക്കയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്‍റെ ഭാഗമാണെന്ന വാദത്തെ ട്രംപ് തള്ളിക്കളഞ്ഞു. '500 വര്‍ഷം മുമ്പ് അവിടെ ഒരു ബോട്ട് ചെന്നു നിന്നു എന്നത് കൊണ്ട് മാത്രം ആ പ്രദേശം അവരുടേതാകില്ല' എന്നായിരുന്നു ട്രംപിന്‍റെ പരിഹാസം.
തന്ത്രപ്രധാനമായ സ്ഥാനത്തിന് പുറമെ, ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ്വ ധാതു സമ്പത്തും പ്രകൃതിവാതക നിക്ഷേപവുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ട്രംപിന്‍റെ ഈ നീക്കം നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വിട്ടുനല്‍കില്ലെന്ന് ഡെന്മാര്‍ക്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
വെനസ്വേലയില്‍ സൈനിക നടപടിയിലൂടെ നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ ട്രംപ് ഭരണകൂടം ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ നിലപാട് കടുപ്പിക്കുന്നത് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡ് നിവാസികള്‍ക്ക് പണം നല്‍കി സ്വാധീനിക്കാനുള്ള 'മണി പ്ലാനും' വൈറ്റ് ഹൗസിന്‍റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.