കൊച്ചി: വാര്‍ഡ് വിഭജനം ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ ഹര്‍ജികളും ഹൈക്കോടതി തള്ളി. വാര്‍ഡ് വിഭജനം സംബന്ധിച്ച വിഷയങ്ങള്‍ കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും ഇടപെടാനാവില്ലെന്നും വ്യക്തമാക്കി സിംഗിള്‍ബെഞ്ച് തള്ളിയ ഉത്തരവ് ശരിവച്ചാണ് ഇതിനെതിരായ അപ്പീൽ ഹര്‍ജികള്‍ ജസ്റ്റീസ് അനില്‍.കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചും തള്ളിയത്.
ഒക്ടോബര്‍ ഏഴിനും 13നും സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവുകളാണ് ഹർജിക്കാര്‍ ചോദ്യം ചെയ്തത്.രാഷ്ട്രീയ താല്പര്യത്തോടെ സേഛ്വാപരവും പക്ഷപാത പരവുമായാണ് തദ്ദേശസ്വയംഭരണം വാര്‍ഡ് വിഭജനം നടത്തിയിട്ടുള്ളതെന്നും കോടതി ഇടപെടല്‍ അനിവാര്യമാണെന്നുമായിരുന്നു അപ്പീലിലെ വാദം.
എന്നാല്‍, ഭരണഘടന, കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം, ഡിലിമിറ്റേഷന്‍ നിയമം എന്നിവ പ്രകാരം അന്തിമ വാര്‍ഡ് വിഭജന ഉത്തരവ് വിജ്ഞാപനം ചെയ്തുകഴിഞ്ഞാല്‍ അത് നിയമപരമായി മാറുമെന്നും പിന്നീട് ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നുമുള്ള സിംഗിള്‍ബെഞ്ച് നിരീക്ഷണം ഡിവിഷന്‍ബെഞ്ചും ശരിവച്ചു.