കൊച്ചി: കൊച്ചിൻ ഷിപ്യാര്ഡ് ലിമിറ്റഡ് (സിഎസ്എൽ) നാവികസേനയ്ക്കായി നിർമിച്ച അന്തർവാഹിനി വേധ കപ്പൽ(എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി- മച്ചിലിപട്ടണം) നീറ്റിലിറക്കി.
ഷിപ്യാര്ഡിൽ നടന്ന ചടങ്ങിൽ നാവികസേന വൈസ് അഡ്മിറൽ അതുൽ ആനന്ദിന്റെ പത്നി ഗൂൽരുഖ് ആനന്ദ് കപ്പലിന്റെ ലോഞ്ചിംഗ് നിർവഹിച്ചു. വൈസ് അഡ്മിറൽ അതുൽ ആനന്ദ് മുഖ്യാതിഥിയായിരുന്നു.
നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്യാര്ഡ് നിർമിക്കുന്ന എട്ട് ആഴംകുറഞ്ഞ ജലപ്പരപ്പിലെ അന്തർവാഹിനി വേധ കപ്പലുകളിൽ ഏഴാമത്തേതാണു മച്ചിലിപട്ടണം. 78 മീറ്റർ നീളവും ഏകദേശം 900 ടൺ ഭാരവുമുള്ള കപ്പലിന് മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വരെ വേഗത്തിൽ സഞ്ചരിക്കാനാകും.
പരമാവധി 1,800 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ സമുദ്രാന്തർഭാഗത്തെ നിരീക്ഷണത്തിനും അന്തർവാഹിനികളെ കണ്ടെത്തുന്നതിനുമായി അത്യാധുനിക സോണാർ സംവിധാനങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചരിത്രപ്രസിദ്ധ തുറമുഖ നഗരമായ മച്ചിലിപട്ടണത്തിന്റെ സ്മരണയ്ക്കാണ് കപ്പലിന് ‘മച്ചിലിപട്ടണം’എന്ന പേര് നൽകിയത്. ചടങ്ങിൽ ഷിപ്യാര്ഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസ്, ഡയറക്ടർമാരായ ഡോ. എസ്. ഹരികൃഷ്ണൻ, രാജേഷ് ഗോപാലകൃഷ്ണൻ, റിയർ അഡ്മിറൽ ദീപക് സിംഗാൾ തുടങ്ങിയവർ പങ്കെടുത്തു.