National
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ, കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
താപനില ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ അങ്കണവാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അഥോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുകയാണെങ്കിൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകൾ തടയുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ കപ്പൽ ഗതാഗതം പൂർണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി.
"ഇറാന് എണ്ണ വിൽക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റാരെയും ഈ മേഖലയിലൂടെ വ്യാപാരം നടത്താൻ അനുവദിക്കില്ല" എന്ന കർശന നിലപാടാണ് ഇറാൻ സൈനിക വക്താക്കൾ സ്വീകരിച്ചിരിക്കുന്നത്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന സൂചനയും ഇറാൻ നൽകുന്നുണ്ട്. ഇത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും.
ഇറാന്റെ എണ്ണക്കപ്പലുകൾ അമേരിക്കൻ ഉപരോധം ഭയന്ന് തിരിച്ചോടുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ദിവസം യുഎസ് ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു ഇറേനിയൻ ടാങ്കർ കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ഹോർമുസ് കടലിടുക്കിൽ നിന്ന് തിരിച്ചോടേണ്ടി വന്നിരുന്നു. ചെങ്കടലിലെ ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണം നിലവിൽ തന്നെ ആഗോള വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഇറാനെതിരെ അതിശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രിയോടെ ഇറാനെ പൂർണമായും നാമാവശേഷമാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും, ആ രാത്രി ഒരുപക്ഷേ നാളെത്തന്നെ ആയേക്കാമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനും വെടിനിർത്തലിനും തയ്യാറായില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ (അമേരിക്കൻ സമയം) ഇറാൻ ഉടമ്പടിക്ക് തയ്യാറായില്ലെങ്കിൽ കനത്ത ബോംബാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് അറിയിച്ചു. ഇറാന്റെ വൈദ്യുതി നിലയങ്ങളും പ്രധാന പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ 'പവർ പ്ലാന്റ് ഡേ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇത് യുദ്ധക്കുറ്റമാണെന്ന വിമർശനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. "ആണവായുധം കൈവശം വെക്കുന്നതാണ് ഏറ്റവും വലിയ യുദ്ധക്കുറ്റം" എന്നായിരുന്നു ട്രംപിന്റെ മറുപടി.
Kerala
പരവൂർ: പൈപ്പ് വഴി പാചകവാതകം ലഭിക്കുന്ന വീടുകളിൽ എൽപിജി സിലിണ്ടർ കണക്ഷനുകൾ സ്വമേധയാ ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആറായിരം പേർ ഇത്തരത്തിൽ തങ്ങളുടെ ഗ്യാസ് സിലിണ്ടറുകൾ സറണ്ടർ ചെയ്തതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ഇവർ കാണിച്ച മാതൃകയെ മന്ത്രാലയം പ്രശംസിക്കുകയും ചെയ്തു. അതിന് മന്ത്രാലയം അറിയിച്ചത് വലിയ നന്ദിയാണ്. സിലിണ്ടർ സൗകര്യം ലഭ്യമല്ലാത്തവർക്ക് അത് ഉറപ്പാക്കാൻ പിഎൻജി ഉപഭോക്താക്കൾ സഹകരിക്കണമെന്നും പെട്രോളിയം മന്ത്രാലയം അഭ്യർഥിച്ചു.പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം എൽപിജി ഇറക്കുമതിയിൽ സമ്മർദം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.
ചൊവ്വാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ചൊവ്വാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
Kerala
പരവൂര്‍: ബിഎസ്എന്‍എല്‍, ടെലികോം റെഗുലേറ്ററി അഥോറിറ്റി ഒഫ് ഇന്ത്യ ( ട്രായ്) എന്നിവയുടെ പേരില്‍ മൊബൈല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന പുതിയ സൈബര്‍ തട്ടിപ്പിനെതിരെ കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
കെവൈസി പുതുക്കിയില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്ന തരത്തില്‍ പ്രചരിക്കുന്ന നോട്ടീസുകള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഭീഷണികളിലൂടെ പണം തട്ടാനാണ് സംഘം ശ്രമിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.ബിഎസ്എന്‍എല്ലിന്റെ ലെറ്റര്‍ പാഡില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ കെവൈസി വെരിഫിക്കേഷന് എക്സിക്യൂട്ടീവിനെ ഉടന്‍ ബന്ധപ്പെടാനാണ് ആവശ്യപ്പെടുന്നത്.
‘പ്രിയപ്പെട്ട ഉപഭോക്താവേ, നിങ്ങളുടെ സിം കെവൈസി ട്രായ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. ഉടന്‍ വിളിക്കുക’-എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
എന്നാല്‍ ഇത്തരം നോട്ടീസുകള്‍ ബിഎസ്എന്‍എല്‍ കോര്‍പറേറ്റ് ഓഫീസ് അയക്കാറില്ലെന്നും ബാങ്ക് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങൾ പെരുകുന്നു
രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021-ല്‍ 52,974 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2023-ല്‍ ഇത് 86,420 ആയി ഉയര്‍ന്നു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ സൈബര്‍ ഫോറന്‍സിക് പരിശീലന ലാബുകള്‍ സ്ഥാപിക്കുന്നതിനായി 116.5 കോടിയുടെ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത്തരം ലാബുകള്‍ പ്രവര്‍ത്തനസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം വഷളായിക്കൊണ്ടിരിക്കെ, ഗുരുതരമായ ആരോപണങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്കയെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ 9/11 ഭീകരാക്രമണത്തിന് സമാനമായ ഒരു ആക്രമണത്തിന് ഇസ്രയേൽ അനുകൂല ശക്തികൾ പദ്ധതിയിടുന്നതായി ഇറാൻ മുന്നറിയിപ്പ് നൽകി.
ഇസ്രയേലിന് വേണ്ടി അമേരിക്കൻ മണ്ണിലോ മറ്റോ ഒരു വലിയ ആക്രമണം നടത്തി അതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേൽ കെട്ടിവയ്ക്കാനാണ് നീക്കമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 2001ലെ 9/11 ആക്രമണത്തിന് സമാനമായ രീതിയിലായിരിക്കും ഇതെന്നും ഇറാൻ ആശങ്ക പ്രകടിപ്പിച്ചു. വിവാദമായ ജെഫ്രി എപ്സ്റ്റീൻ നെറ്റ്വർക്കുമായി ബന്ധമുള്ള ഇസ്രയേൽ അനുകൂല ലോബികളാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ഇറാൻ ആരോപിക്കുന്നു.
ഇസ്രയേലിന്റെ സൈനിക താത്പര്യങ്ങൾ സംരക്ഷിക്കാൻ ഈ നെറ്റ്വർക്ക് അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനെതിരെ നേരിട്ടുള്ള സൈനിക നീക്കത്തിന് അമേരിക്കൻ ഭരണകൂടം മടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ, ഇത്തരമൊരു കൃത്രിമ പ്രകോപനം സൃഷ്ടിച്ച് വാഷിംഗ്ടണിനെ യുദ്ധത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
International
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നുപ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ലോകരാഷ്ട്രങ്ങൾ ഒന്നിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് .
ലോകത്തെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ അവരുടെ എണ്ണക്കപ്പലുകളുടെ സുരക്ഷയ്ക്കായി സ്വന്തം യുദ്ധക്കപ്പലുകൾ അയക്കണമെന്ന് ട്രംപ് ആവർത്തിച്ചു.
അതേസമയം ഇറാന്റെ സൈനിക താവളങ്ങൾക്കും ആണവ നിലയങ്ങൾക്കും നേരെ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെ ടെഹ്റാന് സമീപമുള്ള പ്രധാന മിസൈൽ നിർമാണ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കൻ-ഇസ്രയേൽ സഖ്യത്തിന് നേരെ തങ്ങൾ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഇതിനോടകം തന്നെ ചില അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
International
സിയോൾ: യുഎസ്- ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരേ മുന്നറിയിപ്പുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് രംഗത്ത്.
ഉത്തരകൊറിയയുടെ പരമാധികാരത്തിനെതിരേയുള്ള ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന്റെ പിറ്റേ ദിവസമാണു മുന്നറിയിപ്പുമായി കിം യോ ജോംഗ് രംഗത്തെത്തിയത്.
ഇറാൻ യുദ്ധത്തെ നേരിട്ട് പരാമർശിക്കാതെ ലോകത്ത് അന്താരാഷ്ട്ര ഗുണ്ടകളുടെ അതിരുകടന്ന പ്രവൃത്തികൾ മൂലം യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്ന സ്ഥിതിയാണെന്നും കിം യോ ജോംഗ് കുറ്റപ്പെടുത്തി.
യുഎസ്, ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ പ്രദേശത്തെ പ്രാദേശിക സ്ഥിരതയെ ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു.
International
ദുബായ്: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കവിഞ്ഞതായി റെഡ് ക്രസന്റ് റിപ്പോർട്ട്. അതേസമയം, മരണം എഴുന്നൂറു കടന്നെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇറാനിൽ മാത്രം 555ലേറെ പേർ കൊല്ലപ്പെട്ടതായാണ് റെഡ് ക്രസന്റിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിൽ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 180 വിദ്യാർഥിനികളും ഉൾപ്പെടുന്നു. യുഎഇ, ഇസ്രയേൽ, ലെബനൻ, ഇറാഖ് തുടങ്ങി മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎഇയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പാക്, നേപ്പാൾ, ബംഗ്ലാദേശ് പൗരന്മാർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ പത്തിലേറെ പേരും ലെബനനിൽ 52ലേറെ പേരും കൊല്ലപ്പെട്ടതായാണ് വിവരം. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറിൽ 16 പേർക്കു പരിക്കേറ്റു.
ആറു യുഎസ് സൈനികർ
ഇറാന്റെ തിരിച്ചടിയിൽ ആറ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും നാല് പേർക്കു ഗുരുതരമായി പരിക്കേറ്റതായും യുഎസ് സൈന്യം സ്ഥിരീകരിച്ചു. ഇതിനിടെ, യുഎസിന്റെ വിവിധ രാജ്യങ്ങളിലെ എംബസികളെ ഇറാൻ ലക്ഷ്യമിട്ടതു കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
എംബസികളെ തൊട്ടുകളിച്ചാൽ ഇറാനെ നിലംപരിശാക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കരസേനയെ ഇറക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാഗിക വിമാന സർവീസ്
ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു നിർത്തിവച്ചിരുന്ന വിമാന സർവീസ് ഭാഗികമായി പുനരാരംഭിച്ചു. നിർദേശങ്ങൾ ലഭിച്ചവർക്കു മാത്രമാണ് യാത്രചെയ്യാൻ അനുവാദം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കന്പനികൾ അറിയിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിന് ആളുകളാണ് ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.
International
ദുബായ്: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് അതീവ ജാഗ്രത നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി.
അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും എംബസി നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ യുഎഇ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നും മുന്നറിയിപ്പ് പറയുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ അന്വേഷണത്തിനായി 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്സാപ്പ് നമ്പറിലും ബന്ധപ്പെടാം. ഇ-മെയില്‍: [email protected], [email protected].
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം സാധാരണ നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. ആവശ്യമായ നിര്‍ദേശങ്ങള്‍ യഥാസമയം പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നേരത്തെ, ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്ക്കും ഇന്ത്യ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ഇസ്രയേല്‍ അധികൃതര്‍ നല്കുന്ന എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണം. നിശ്ചയിക്കപ്പെട്ടിട്ടുള്ള ഷെല്‍ട്ടറുകളില്‍ തന്നെ തുടരാനും താമസസ്ഥലത്തോ ജോലിസ്ഥലങ്ങള്‍ക്കോ അടുത്തുള്ള സരക്ഷിതയിടങ്ങളോ അറിഞ്ഞിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇസ്രയേലിനുള്ളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
International
ടെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്നതിനിടെ, മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളെ ആക്രമിക്കാൻ മുതിർന്നാൽ ഗൾഫ് രാജ്യങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ കേന്ദ്രങ്ങളെ ശക്തമായി ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുറേനിയം സമ്പുഷ്ടീകരണത്തിൽനിന്നു പിന്നോട്ടില്ലെന്നും അമേരിക്കയുടെ സൈനിക വിന്യാസം തങ്ങളെ ഭയപ്പെടുത്തുന്നില്ലെന്നും ഇറാൻ മന്ത്രി കൂട്ടിച്ചേർത്തു.
താവളങ്ങൾ തകർക്കാം
മേരിക്കൻ മണ്ണിൽ ആക്രമണം നടത്തുക സാധ്യമല്ലെങ്കിലും അയൽരാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ തകർക്കാൻ തങ്ങൾക്കു കഴിയുമെന്ന് അൽ ജസീറയ്ക്കു നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു. അയൽരാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് സാന്നിധ്യം ലക്ഷ്യമിടുമെന്നുമാണ് ഇറാന്റെ നിലപാട്.
2000 മിസൈലുകൾ
ശക്തമായ വ്യോമസേനയുടെ അഭാവത്തിൽ ഇറാൻ പ്രതിരോധത്തിന്റെ നട്ടെല്ല് അവരുടെ ബാലസ്റ്റിക് മിസൈലുകളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 2,000 മധ്യദൂര ബാലസ്റ്റിക് മിസൈലുകൾ ഇറാന്റെ പക്കലുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഖോറംഷഹർ, സെജ്ജിൽ, ഇമാദ്, ഖദർ-1, ഫത്തഹ്-1, ഖൈബർ ഷെക്കാൻ, ദെസ്ഫുൾ തുടങ്ങിയ മാരകപ്രഹരശേഷിയുള്ള മിസൈലുകൾ ഇറാന്റെ പക്കലുണ്ട്.
ആക്രമണ ലക്ഷ്യങ്ങൾ
ഖത്തറിലെ അൽ ഉദൈദ്, ബഹ്റൈനിലെ യുഎസ് നേവൽ ആസ്ഥാനം, കുവൈറ്റ്, ഇറാക്ക്, സിറിയ, സൗദി എന്നിവിടങ്ങളിലെ താവളങ്ങൾ, ഇസ്രയേൽ, തുർക്കിയിലെ ഇൻസിർലിക്, ജോർദാൻ, കുവൈറ്റ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ, യുഎഇയിലെ അൽ ദാഫ്ര, ഇറാഖിലെ അൽ അസദ്, ഖത്തർ, ബഹ്റൈൻ താവളങ്ങൾ, കുവൈറ്റിലെ അഹമ്മദ് അൽ ജാബർ, അലി അൽ സലേം താവളങ്ങൾ, സിറിയയിലെ കേന്ദ്രങ്ങൾ, സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ഇറാഖിലെയും യുഎഇയിലെയും താവളങ്ങൾ തുടങ്ങിയവയെ നശിപ്പിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
Kerala
കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം തന്നെ വെടിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഗെയിമിംഗ് ഒരു ലഹരിയായി മാറുമ്പോള്‍ അത് കുട്ടികളുടെ മാനസിക, സാമൂഹിക, വികാരപരമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത
എന്താണ് ഗെയിം ലഹരി?
ഒരു കുട്ടിക്ക് ഗെയിം കളിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയെ ആണ് ഗെയിം ലഹരി. ഉറക്കക്രമം, പഠന കാര്യങ്ങള്‍, കുടുംബബന്ധങ്ങള്‍, വികാരനിയന്ത്രണം, ശാരീരിക ആരോഗ്യം, ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കോപം കാണിക്കുകയും ഒറ്റപ്പെടുകയും ചെയ്യല്‍ ഇവയെല്ലാം ഗെയിം ലഹരിയുടെ ദോഷഫലങ്ങളാണ്.
ടാസ്ക്–അധിഷ്ഠിത / ചലഞ്ച് ഗെയിമുകള്‍?
ഇന്നത്തെ പല ഗെയിമുകളും കുട്ടികളെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ നിരവധി ടാസ്ക് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. ദിവസേന പൂര്‍ത്തിയാക്കേണ്ട മിഷനുകള്‍, കൗണ്ട്ഡൗണ്‍ ടൈമറുകള്, റാങ്ക്, ലെവല്‍, ലീഡര്‍ബോര്‍ഡ്, ടാസ്ക് പൂര്‍ത്തിയാക്കാതിരുന്നാല്‍ പിഴ/ശിക്ഷ പോലുള്ള അനുഭവങ്ങള്‍ ഇവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
അപകടം പിടിച്ച കളി
കുട്ടികളും കൗമാരക്കാരും ഇപ്പോഴും മാനസികമായി വളരുന്ന ഘട്ടത്തിലാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകാം. മറ്റുള്ളവരെ നിരാശപ്പെടുത്തുമോ എന്ന പേടി ഉണ്ടാകാം, ഒറ്റപ്പെടല്‍ അനുഭവപ്പെടാം, അംഗീകാരം തേടി ഓണ്‍ലൈന്‍ ലോകത്തേക്ക് മാറാം. ഇതെല്ലാം മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍
പഠനത്തിലും സുഹൃത്ത് ബന്ധങ്ങളിലും താല്‍പ്പര്യം കുറയുക
ഫോണ്‍ എടുത്താല്‍ കടുത്ത പ്രതികരണം
രാത്രിയില്‍ ഉണര്‍ന്നിരിക്കുക
ഗെയിമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒളിച്ചുവെക്കുക
വികാരാത്മകമായി പിന്മാറുക
കുട്ടികളെ സംരക്ഷിക്കാം
കുട്ടികളെ സംരക്ഷിക്കാം
കുറ്റപ്പെടുത്താതെ സംസാരിക്കുക
സ്ക്രീന്‍ സമയം നിയന്ത്രിക്കുക
പുറത്തു കളിയും ഹോബികളും
പ്രോത്സാഹിപ്പിക്കുക
ഡിജിറ്റല്‍ ബാലന്‍സ് പഠിപ്പിക്കുക
ഗെയിം ഉള്ളടക്കം നിരീക്ഷിക്കുക
വിഷമം കാണിച്ചാല്‍ വിദഗ്ധ സഹായം തേടുക
ഡി- ഡാഡിലേക്ക് വിളിക്കാം
ഒരു കുട്ടി ഏതൊരു ഗെയിമിനേക്കാളും വിലപ്പെട്ടവനാണ്. ഓണ്‍ലൈനിലുള്ള എന്തെങ്കിലും കുട്ടികള്‍ക്ക് ഭയം, സമ്മര്‍ദ്ദം, ദുഃഖം ഉണ്ടാക്കുന്നുവെങ്കില്‍ ഉടന്‍ വിശ്വസിക്കാവുന്ന മുതിര്‍ന്നവരോട് സംസാരിക്കണം. സഹായം എപ്പോഴും ലഭ്യമാണ്. സഹായത്തിനായി കേരള പോലീസിന്റെ "ഡി ഡാഡ്' അഥവാ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ പദ്ധതിയിലേക്ക് വിളിക്കാം.
മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും. 9497900200 എന്ന നമ്പറിലൂടെ ഡിഡാഡില് ബന്ധപ്പെടാവുന്നതാണ്.
Kerala
ഇടുക്കി: പടയപ്പ ഉൾപ്പടെയുള്ള കൊമ്പൻമാർ മദപ്പാടിലായതിനാൽ വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ അടുത്തുപോകാൻ പാടില്ലെന്നും പ്രകോപിപ്പിക്കരുതെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി പടയപ്പ അക്രമകാരിയായി തുടരുകയാണ്.
ദിവസങ്ങൾക്ക് മുൻപ് മാട്ടുപ്പെട്ടിയിൽ ഇറങ്ങിയ പടയപ്പ വഴിയോരക്കടകൾ തകർക്കുകയും പഴങ്ങളും പച്ചക്കറികളും എടുത്തുകഴിക്കുകയും ചെയ്തിരുന്നു.
Kerala
കൊച്ചി: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന ലഹരി കച്ചവടം തടയിടാന്‍ ഒരുങ്ങി പോലീസ്. പരിശോധന ശക്തമാക്കുമെന്നും നാട്ടുകാര്‍ നിയമം കൈയില്‍ എടുക്കരുതെന്നും റൂറല്‍ എസ്പി ഇന്ന് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞു. നാട്ടുകാരുടെ ജനകീയ സമിതിയെ കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം.
ജനങ്ങളും പോലീസും എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി ഒരു കമ്മിറ്റി രൂപീകരിച്ച് പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്ന തീരുമാനം എടുക്കും. സദുദ്ദേശ്യത്തോടു കൂടി ജനങ്ങള്‍ രൂപീകരിച്ച ചെറിയ കമ്മിറ്റികളുണ്ട്.
അത് അക്രമത്തിലേക്കും നിയവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും പോകുന്നതായുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നിയമം കൈയിലെടുക്കാനോ അല്ലെങ്കില്‍ സ്വമേധയ നിയമം നടപ്പിലാക്കാനോ പൊതുജനങ്ങള്‍ ശ്രമിക്കരുതെന്ന് എസ്പി മുന്നറിയിപ്പു നല്കി.
പെരുമ്പാവൂരില്‍ പൊതുപ്രവര്‍ത്തകനായ ഷരീഫിനെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തതില്‍ നാട്ടുകാര്‍ പ്രതിഷേധ റാലി നടത്തിയിരുന്നു. പെരുമ്പാവൂരിലെ ഭായ് കോളനിയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ലഹരി കച്ചവടം നടത്തുന്നതിനെതിരെ നാട്ടുകാരും ഷരീഫും മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെ അന്യസംസ്ഥാനക്കാരനായ യുവാവിന്റെ പരാതിയില്‍ ഷരീഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു എന്നാണ് ഷരീഫിനെതിരെ ചുമത്തിയ കുറ്റം. മൊബൈല്‍ കട നടത്തുന്ന അന്‍വര്‍. മുനീറുല്‍ എന്നിവരാണ് പരാതി നല്‍കിയത്. പേടിഎം സ്കാനര്‍ തട്ടിയെടുക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തില്‍ 20 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
ലഹരി ഇടപാടിൽ പ്രതിഷേധിക്കുന്നവർക്കെതിരേ പോലീസ് കേസ് എടുക്കുന്നുവെന്ന് ആരോപിച്ചു വെങ്ങോല പഞ്ചായത്തംഗം ബേസില്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഭായ് കോളനിയിലും പെരുമ്പാവൂരിലും അന്യസംസ്ഥാന തൊഴിലാളികളടക്കം പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്നതിന്റെയും ലഹരി കച്ചവടം നടത്തുന്നതിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
International
ടെഹ്റാൻ: ഇറാനുമായി ഏതു സമയത്തും യുദ്ധത്തിന് സജ്ജമാണെന്ന മുന്നറിയിപ്പുമായി അമേരിക്ക. യുഎസ് പടക്കപ്പൽ ഏബ്രഹാം ലിങ്കന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് യുഎസ് സെൻട്രൽ കമാൻഡ് നിലപാട് വ്യക്തമാക്കിയത്.
കൃത്യസമയത്ത് ആക്രമണം നടത്താനും തിരിച്ചെത്താനും സജ്ജമെന്നാണ് സെൻട്രൽ കമാൻഡ് ഇറക്കിയ കുറിപ്പിൽ പറയുന്നു. ഇതിന് ശേഷിയുള്ളവരാണ് കപ്പലിലുള്ളവരെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ആണവ പദ്ധതികൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ കരാറിന് ഇറാൻ തയാറാകുന്നില്ലെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ചർച്ചകൾക്കായി അമേരിക്കൻ സംഘം ദോഹയിലെത്തി.
വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ദോഹയിലെത്തിയത്.
International
ന്യൂയോർക്ക്: പാക്കിസ്ഥാനെ 'ലെവൽ ത്രീ' വിഭാഗത്തിൽ ഉൾപ്പെടുത്തി അമേരിക്ക. ഭീകരാക്രമണ സാധ്യത കൂടുതലായ രാജ്യമെന്ന നിലയിലാണ് പാക്കിസ്ഥാനെ "ലെവൽ ത്രീ' വിഭാഗത്തിൽ യുഎസ് ഫെഡറൽ സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭീകരാക്രമണം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ ഭീഷണി എന്നിവ കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്നും പരമാവധി ഒഴിവാക്കണമെന്നും അമേരിക്ക പൗരന്മാരോട് ആവശ്യപ്പെട്ടു.
യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് പുറത്തിറക്കിയ ട്രാവൽ അഡ്വൈസറിയിലാണ് ഇതുസംബന്ധിച്ച നിർദേശം. യാതൊരു മുന്നറിയിപ്പുമില്ലാതെ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് സൂചിപ്പിക്കുന്നു.
ഹോട്ടലുകൾ, ചന്തകൾ, ഷോപിംഗ് മാളുകൾ, സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ ഭീകരവാദികളുടെ പ്രധാന ലക്ഷ്യങ്ങളായേക്കാമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ പ്രവിശ്യകളുടെ ചില ഭാഗങ്ങളെ "ലെവൽ ഫോർ' വിഭാഗത്തിലാണ് യുഎസ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ഉയർന്ന അപകട സാധ്യതയുള്ളതും ജീവന് ഭീഷണിയുള്ളതുമായ മേഖലകളെയാണ് ലെവൽ ഫോറിൽ ഉൾപ്പെടുത്തുക.
International
ന്യൂയോർക്ക്: കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യുഎസിൽ വ്യാപകമായി വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കാറ്റ് വീശുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ശനി, ഞായർ ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് പുറപ്പെടാനിരുന്ന വിമാന സർവീസുകൾ റദ്ദാക്കിയത്.
8,400 വിമാന സർവീസുകളാണ് യുഎസ് റദ്ദാക്കിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെയുള്ള പ്രദേശങ്ങളിലെ 14 കോടിയോളം ജനങ്ങളെ ശീതക്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. രക്ഷാപ്രവർത്തനത്തിനായി 30ഓളം സംഘങ്ങളെ ഫെഡറൽ സർക്കാർ തയാറാക്കിയിട്ടുണ്ട്.
ഒഹായോ, മിനസോട്ട, മിഷിഗൺ, ഇലിനോയ് തുടങ്ങി അമേരിക്കയുടെ വടക്ക്-മധ്യ ഭാഗങ്ങളിലെ 12-ഓളം സംസ്ഥാനങ്ങളിൽ മൈനസ് 40 ഡിഗ്രി സെൽഷ്യസാണ് നിലവിലെ താപനില. കാലാവസ്ഥ പ്രതിസന്ധിയെ തുടർന്ന് പള്ളികൾ ഞായറാഴ്ച പ്രാർഥനകൾ ഓൺലൈനാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകള്‍ നേതാക്കൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കൾ നടത്താൻ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശം.
മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സജി ചെറിയാന്, മുതിര്‍ന്ന നേതാവ് എ.കെ. ബാലന് എന്നിവര്‍ സമീപ കാലത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന സജി ചെറിയാൻ വാക്കുകൾ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. തുടർന്ന് മന്ത്രി ഖേദപ്രകടനം നടത്തി.
പ്രതികരണം അനവസരത്തിലായിരുന്നു എന്നാണ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നത്.
Kerala
കൊച്ചി: വായു മലിനീകരണം രൂക്ഷമായതോടെ പുകമറയില്‍ കൊച്ചി നഗരം. ഇന്നത്തെ എയര്‍ ക്വാളിറ്റി ഇൻഡക്സ് - എക്യുഐ പ്രകാരം കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം അനാരോഗ്യകരമായി സ്ഥിതിയിലാണ്. എക്യുഐ വെബ്സൈറ്റില്‍ നാളുകളായി കൊച്ചിയിലെ വായു അനാരോഗ്യകരം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നു കച്ചേരിപ്പടിയിലെ മാത്രം എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 169 ആണ്. അനാരോഗ്യകരമായ ഈ വായു ഗുണനിലവാരം ആസ്ത്മയും ശ്വാസകോശ രോഗമുള്ളവര്‍ക്കും ശ്വാസതടസം ഉണ്ടാക്കും. ഹൃദ്രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയേക്കും. ഐരാപുരം - 154, അങ്കമാലി - 152, പോത്താനിക്കാട് - 132, ഏലൂര്‍ - 106 എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇൻഡക്സും മോശമാണ്. ഏലൂര്‍, ഇടയാര്‍, കരിമുകള്‍, അമ്പലമുകള്‍ തുടങ്ങിയ വ്യവസായ മേഖലകളിലെ വായു കൊച്ചിയെ ശ്വാസംമുട്ടിക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി.
അപകടസ്ഥിതിയിലേക്ക്
തുടര്‍ച്ചയായി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ പിങ്ക്ലൈനിന്റെ നിര്‍മാണവും അതിനൊപ്പംതന്നെ റോഡ് നവീകരണവും നടക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ വഷളാണ്. എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ റെയില്‍വേ സ്റ്റേഷനുകളിലും അറ്റകുറ്റപണികളും നടക്കുന്നുണ്ട്. മാത്രമല്ല, മാലിന്യങ്ങള്‍ പൊതുഇടത്തില്‍ വലിച്ചെറിയുന്നതും പതിവുകാഴ്ച. വായു മലിനീകരണം കൂടാന്‍ വാഹനങ്ങള്‍ക്ക് വ്യാജ മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് കൊണ്ടാണെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.
ആശങ്ക കനക്കുന്നു
പൊടിപടലങ്ങള്‍ നിറഞ്ഞ വായു ഡല്‍ഹിയുടേതിനു സമാനമായി മാറുമോ എന്ന ആശങ്കയും നിലവില്‍ സൃഷ്ടിക്കുന്നുണ്ട്. അതേസമയം, കൊച്ചിയിലെ വായു ഏറ്റവുമധികം മലിനമായത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു. 163 ആയിരുന്നു എക്യുഐ. ക്രിസ്മസ് ആഘോഷവും പപ്പാഞ്ഞികളെ കത്തിക്കലും കൂടി ആയതോടെ കൊച്ചിയിലെ വായു കൂടുതല്‍ മലിനമായി. 2020 സെപ്റ്റംബറില്‍ ആയിരുന്നു കൊച്ചിയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണ തോത് രേഖപ്പെടുത്തിയത്. 40 ആയിരുന്നു എക്യുഐ.
കേരളം തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്കും ശബരിമല, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ വിഷയങ്ങളിലും തിരക്കിലാണ്. എന്നാല്‍, ദിവസേനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെയെല്ലാം വായു വിഷലിപ്തമാവുകയാണ് എന്ന കാര്യം ആരും ശ്രദ്ധിക്കുന്നതേയില്ല. ഇങ്ങനെ പോവുകയാണെങ്കില്‍ വൈകാതെ പുറത്തിറങ്ങാൻ ഇനി എയര്‍ പ്യൂരിഫയറുകളെയും എന്‍95 മാസ്കുകളെയും ആശ്രയിക്കേണ്ടി വരും.
National
ന്യൂഡൽഹി: ഭീകരവിരുദ്ധ സൈനികനടപടി ഇന്ത്യ തുടരുകയാണെന്നും അതിർത്തിക്കിപ്പുറം ഭാവിയിലുണ്ടാകുന്ന ഏതൊരു ഭീകരപ്രവർത്തനത്തിനും കനത്ത തിരിച്ചടിയുണ്ടാകുമെന്നും പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറി’നുശേഷം നിയന്ത്രണരേഖയ്ക്കു കുറുകേ കുറഞ്ഞത് ആറു ഭീകരക്യാന്പുകളും അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത് രണ്ട് ഭീകരക്യാന്പുകളും ഇപ്പോഴും സജീവമാണെന്നും കരസേനാ മേധാവി സ്ഥിരീകരിച്ചു.
ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ പ്രതികരിക്കാനുള്ള വ്യക്തമായ തീരുമാനം ഉന്നതതലത്തിൽ എടുത്തതായും ജനറൽ ദ്വിവേദി വ്യക്തമാക്കി. കരസേനാ ദിനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
International
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെ വെനസ്വേലയ്ക്ക് പുതിയ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കാൻ ട്രംപ് വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
വെനസ്വേലയെ കൂടുതൽ എണ്ണ ഉത്പാദിപ്പിക്കാൻ അനുവദിക്കുന്നതിന് മുൻപായി ഈ രാജ്യങ്ങളെ പുറത്താക്കണമെന്നും എണ്ണ ഉത്പാദനത്തിൽ യുഎസുമായി മാത്രം പങ്കാളിത്തം പുലർത്തണമെന്നും ക്രൂഡ് ഓയിൽ വിൽക്കുമ്പോൾ യുഎസിന് മുൻഗണന നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
തുടർന്നുളള നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ വെനസ്വേലയ്ക്ക് സ്വന്തം എണ്ണ കുഴിച്ചെടുക്കുവാൻ സാധിക്കുകയുള്ളു എന്നും ട്രംപ് മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നല്കി.
വെനസ്വേലയിൽ നിന്ന് ഏറ്റവും അധികം എണ്ണ വാങ്ങുന്നത് ചൈനയാണ്, നിലവിൽ ചൈനയുമായി നല്ല ബന്ധത്തിലുമാണ് നിലവിലെ ഇടക്കാല ഭരണകൂടം.
Movies
എഐ ഉപയോഗിച്ച് തന്റെ ചിത്രങ്ങൾ മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ താക്കീതുമായി നടി നിവേദ തോമസ് രംഗത്ത്. സ്വകാര്യതയിലേയ്ക്കുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്നും നിയമവിരുദ്ധവുമാണെന്ന് നടി പറഞ്ഞു.
എന്റെ വ്യക്തിത്വത്തെയും സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവച്ച ഒരു സമീപകാല ചിത്രത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
സമ്മതമില്ലാതെ ഇത്തരം ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇതു ഡിജിറ്റൽ സ്വത്വവഞ്ചനയും എന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.
അജ്ഞാതമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ ഉത്തരവാദികളായവർ ഇത്തരം ഉള്ളടക്കം ഉടനടി നിർത്തലാക്കാനും നീക്കം ചെയ്യാനും നിർദേശിക്കുന്നു. ഈ പെരുമാറ്റം. സാധൂകരിക്കുന്നതിലെ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ളവ യാതൊരു തരത്തിലും വീണ്ടും പങ്കുവയ്ക്കുകയോ പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്. നിവേദ കുറിച്ചു.
ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
നടി ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പങ്കുവച്ച ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ ഗ്ലാമറസായ രീതിയില്‍ പ്രചരിപ്പിച്ചത്. തമിഴ് ഓൺലൈൻ ചാനലുകളിൽ അടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
National
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ്നാട്- പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്ര ന്യൂനമർദത്തെ തുടർന്നു ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്.
ചെന്നൈ, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രണ്ട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചെന്നൈ, തിരുവള്ളൂർ ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതൽ ചെന്നൈയിൽ അപ്രതീക്ഷിത മഴയാണ് പെയ്തത്. എട്ട് മണിക്കൂറോളം മഴ നിർത്താതെ പെയ്തതോടെ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങി.
നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ചെന്നൈയുടെ തെക്കൻ പ്രദേശങ്ങളിൽ ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
തങ്കച്ചിമഠത്തിലെ ജനവാസ കേന്ദ്ര ഒറ്റപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇന്ന് ചെന്നൈയ്ക്ക് പുറമേ തിരുവള്ളൂർ, കാഞ്ചീപുരം, കടലൂർ, റാണിപ്പേട്ട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. 24 മണിക്കൂറിൽ മഴയുടെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ.
Kerala
കൊച്ചി: ചെറിയ വാഹനങ്ങള്‍ ആയാല്‍പ്പോലും പൊതുനിരത്തുകള്‍ പോര്‍ക്കളങ്ങളാക്കി അശ്രദ്ധയോടെയും അമിതവേഗത്തിലും വാഹനമോടിക്കുന്നവരെ സംസ്ഥാനത്തിന്റെ പലയിടത്തും ഇന്ന് കാണാം. വേഗതക്കുതിപ്പില് മറ്റുള്ളവരുടെ ജീവനെടുത്തും സ്വന്തം ജീവിതം ബലികൊടുത്തും നിരത്തുകള്‍ ചോരക്കളങ്ങളാക്കി മാറ്റുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. കുട്ടി ഡ്രൈവര്‍മാര്‍ക്കുമുള്ള മുന്നറിയിപ്പാണിത്.
റോഡ് റേഞ്ച് വേണ്ട...
വാഹനമോടിക്കുന്നയാള്‍ വാക്കുകളാലോ ആംഗ്യങ്ങളിലൂടെയോ വളരെ ദേഷ്യത്തില്‍ മറ്റു ഡ്രൈവര്‍മാരോടോ വാഹനത്തിലുള്ളവരോടോ പെരുമാറുന്ന രീതിയാണ് റോഡ് റേഞ്ച്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെച്ചൊല്ലിയോ ഒക്കെ നിരത്തുകളില്‍ വാഗ്വാദം കാണാം. കൈ കാണിച്ചിടത്ത് ബസ് നിറുത്തിയില്ലെന്നതും ഇറങ്ങേണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി ബസ് നിറുത്തിയതുമൊക്കെ നിരത്തുകളില്‍ വെല്ലുവിളിക്കും വഴക്കിനും അടിപിടിക്കും കാരണമാകും.
ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനുപകരം ഈഗോയും കോംപ്ലെക്സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ പോലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഇതു ശ്രദ്ധിക്കാം....
*നിരത്ത് മത്സര വേദിയല്ല. സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് അനാവശ്യമായി പ്രതികരിക്കാതിരിക്കുക
*വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവും
*മത്സരവും ആവേശവും ആക്രോശവും ഒഴിവാക്കുക
*ആവശ്യക്കാരെ കടത്തിവിടണം
*അത്യാവശ്യത്തിനു മാത്രം ഹോണ്‍ മുഴക്കുക
*മദ്യപിച്ച് വാഹനം ഓടിക്കരുത്
*ഒന്നിലധികം പാതകളുള്ള ഹൈവേകളില്‍ കൃത്യമായ ട്രാക്കുകള്‍ പാലിച്ചുമാത്രം വാഹനമോടിക്കുക
*അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍ നിരത്തില്‍ ഒഴിവാക്കണം
*നിരത്തുകളില്‍ അച്ചടക്കം കാത്തുസൂക്ഷിക്കുക എന്നത് വാഹനമോടിക്കുന്ന ഓരോരുത്തരുടെയും പ്രാഥമിക ഉത്തരവാദിത്വം കൂടിയാണ്
Kerala
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിലെ ഒരു സബ് ഇന്‍സ്പെക്ടറുടെ ടെലഗ്രാം ഐഡിയില്‍ നിന്ന് യുവതിക്കൊരു മെസേജ് വന്നു. നിങ്ങളുടെ ഫോട്ടോകള്‍ ഈ വെബ്സൈറ്റിലുണ്ടെന്നായിരുന്നു സന്ദേശം.
പോലീസ് ഉദ്യോഗസ്ഥന് അയച്ച സന്ദേശം ആയതിനാല്‍ അവര്‍ ആദ്യമൊന്നു പകച്ചു. എങ്കിലും ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരുന്നതിനാല്‍ വന്ന ലിങ്ക് അവര്‍ ഓപ്പണ്‍ ചെയ്തില്ല. പോലീസ് ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചപ്പോള്‍ അത് വ്യാജ സന്ദേശമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്ന ഒരു സംഘം സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ പോലീസ് നല്കുന്ന വിവരം. അതിനാല്‍ തന്നെ ഇങ്ങനെ ലഭിക്കുന്ന ലിങ്കുകളിലൊന്നും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്കുന്നു.
ഇതു ശ്രദ്ധിക്കാം
ഇത്തരം സന്ദേശം വന്നാല്‍ അറിയുന്ന ആളുകള്‍ ആയാലും അപരിചിതര്‍ ആയാലും ഭയപ്പെട്ട് അത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു വന്‍ തട്ടിപ്പ് ആണ്.
നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളോ ചിലപ്പോള്‍ ഫോണ്‍ തന്നെയോ ഹാക്ക് ചെയ്യപ്പെട്ടേക്കാം. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്. ജാഗ്രത പാലിക്കൂ, സംശയാസ്പദ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് നല്കുന്ന മുന്നറിയിപ്പില്‍ പറയുന്നു.