അഞ്ചല്‍: മാലിന്യം തള്ളിയവർ സിസിടിവിയിൽ കുടുങ്ങി. ഇടമുളക്കല്‍ പഞ്ചായത്തിലെ കാട്ടുവാമുക്ക് വേളൂര്‍ റോഡിലാണ് രാത്രിയുടെ മറവില്‍ വന്‍തോതില്‍ അഴുകിയ മീന്‍ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളിയത്. മാലിന്യം തള്ളിയതാകട്ടെ പഞ്ചായത്ത് സ്ഥാപിച്ച കാമറക്ക് മുന്നിലും. അടുത്ത ദിവസം രാവിലെ തന്നെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
അര്‍ധരാത്രിയോടെ രണ്ടുപേര്‍ അടങ്ങുന്ന സംഘം പിക്കപ്പില്‍ എത്തി മാലിന്യം തള്ളുന്നത് കണ്ടെത്തി. ഉടന്‍ പൊലിസില്‍ പരാതി നല്കി. ഒപ്പം ദൃശ്യങ്ങളില്‍നിന്നു ലഭിച്ച പിക്കപ്പ് നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് മാലിന്യം നിക്ഷേപിച്ചവരെ വിളിച്ചുവരുത്തി നാട്ടുകാര്‍ പ്രദേശം ക്ലീന്‍ ചെയ്യിച്ചു.
നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലന്നും പഞ്ചായത്ത് പ്രസിഡന്റ് ലിജു ആലുവിള വ്യക്തമാക്കി. പഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ ജനവാസ മേഖലകളില്‍ ഉള്‍പ്പടെ വലിയ അളവില്‍ മാലിന്യം തള്ളിയതോടെയാണ് പഞ്ചായത്ത് പ്രദേശങ്ങളില്‍ എല്ലാം സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.