സുൽത്താൻ ബത്തേരി-ഗുണ്ടൽപേട്ട് വനപാതയിൽ കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട് നടുക്കുന്ന നിമിഷങ്ങളെ അതിജീവിച്ച് മലയാളി കുടുംബം. തൃക്കൈപ്പറ്റ സെന്റ് തോമസ് യാക്കോബായ പള്ളി വികാരി ഫാ. റെജി പോളും കുടുംബവുമാണ് യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ഗുണ്ടൽപേട്ടിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച പാതയിലേക്ക് സമീപത്തെ കാട്ടിൽ നിന്ന് മൂന്ന് കാട്ടാനകൾ പെട്ടെന്ന് കയറിവരികയായിരുന്നു. ഇതോടെ യാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ മുൻനിർത്തി റോഡിലുണ്ടായിരുന്ന വാഹനങ്ങൾ യാത്ര നിർത്തിയിട്ടു.
ആനകൾ റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്ക് പ്രവേശിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വാഹനങ്ങൾ സാവധാനം മുന്നോട്ട് നീങ്ങി. ഒരു ട്രാവലറും എർട്ടിഗ കാറും നീങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫാദർ റെജിയും കുടുംബവും സഞ്ചരിച്ച വാഹനം പോയത്.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കാട്ടിലേക്ക് പോയ ആനകളിലൊന്ന് പെട്ടെന്ന് തിരികെ റോഡിലേക്ക് വരികയും തൊട്ടുമുന്നിലുണ്ടായിരുന്ന എർട്ടിഗ കാറിന് നേരെ വരികയും ചെയ്തു.
വാഹനങ്ങൾ തൊട്ടുപിന്നാലെ അണിനിരന്നിരുന്നതിനാൽ പെട്ടെന്ന് പുറകോട്ട് എടുക്കാനോ മാറ്റിനിർത്താനോ കഴിയാത്ത അവസ്ഥയായിരുന്നു. കാട്ടാന തൊട്ടടുത്തെത്തിയതോടെ കുടുംബം വലിയ ഭീതിയിലായെങ്കിലും, മറ്റ് അപകടങ്ങളൊന്നുമില്ലാതെ അത്ഭുതകരമായി ഇവർ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ ദൃക്സാക്ഷികൾ പകർത്തിയത് പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു. ദൃശ്യങ്ങൾ കണ്ട് നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മൃഗങ്ങൾ കടന്നുപോകുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ചൂണ്ടിക്കാട്ടി ചില വിമർശനങ്ങളും ഉയർന്നു.
വനമേഖലയോട് ചേർന്നുള്ള പാതകളിലൂടെ സഞ്ചരിക്കുമ്പോൾ വന്യമൃഗങ്ങളുടെ സാന്നിധ്യം എത്രത്തോളം അപകടകരമാണെന്നും ഇത്തരം ഘട്ടങ്ങളിൽ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.