ഷിക്കാഗോ: പശ്ചിമേഷ്യയിലെ സംഘർഷം അനുദിനം രൂക്ഷമാകവേ എണ്ണവിലയിൽ വൻ വർധന. എണ്ണവില ഇന്നലെ ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നശേഷം 110 ഡോളറായി.
2022നുശേഷം ആദ്യമായാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് അന്ന് വിലവർധനയ്ക്കു കാരണമായത്. അതിനുശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്.
കഴിഞ്ഞയാഴ്ച 25 ശതമാനത്തോളം ഉയർന്ന എണ്ണവില ഇന്നലെ വ്യാപാരം ആരംഭിച്ചപ്പോൾതന്നെ വീണ്ടും കുതിച്ചുയർന്നു. ഇതോടെ ഏഷ്യൻ ഓഹരിവിപണിയിൽ ഇടിവുണ്ടായി. ഇന്ത്യൻ ഓഹരിവിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 1352 പോയിന്റും നിഫ്റ്റി 422 പോയിന്റും ഇടിഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധം രണ്ടാം വാരത്തിലേക്കു കടന്നതിനു പിന്നാലെയാണ് എണ്ണവില ഉയർന്നത്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ എണ്ണവിതരണം നിർത്തിയിരിക്കുകയാണ്. ബഹ്റൈനിലെ റിഫൈനറിക്കു നേർക്ക് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ടെഹ്റാനിലെ എണ്ണഡിപ്പോകളിലേക്ക് ഇസ്രയേലും ആക്രമണം നടത്തി.
വിപണിസമ്മർദം കുറയ്ക്കാൻ ജി-7 രാജ്യങ്ങൾ കരുതൽ ശേഖരത്തിൽനിന്ന് എണ്ണ നല്കാൻ തീരുമാനമെടുത്തേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇന്നലെ ജി-7 രാജ്യങ്ങളിലെ ധനമന്ത്രിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതു മൂലം എണ്ണവിപണിയിൽ അനിശ്ചിതത്വമാണ്.
ആഗോള എണ്ണവിതരണത്തിന്റെ 20 ശതമാനം കടന്നുപോകുന്നത് ഇതിലൂടെയായിരുന്നു. ഇറാന്റെ മിസൈൽ ആക്രമണഭീഷണിയെത്തുടർന്ന് സൗദി അറേബ്യ, കുവൈറ്റ്, ഇറാക്ക്, ഖത്തർ, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങൾ ഹോർമുസിലൂടെ കപ്പൽ കൊണ്ടുപോകുന്നില്ല.
ഇറാക്കും കുവൈറ്റും യുഎഇയും ഉത്പാദനം കുറച്ചു. സംഭരണകേന്ദ്രങ്ങൾ നിറഞ്ഞതിനാൽ മിക്ക രാജ്യങ്ങളും ഉത്പാദനം മന്ദഗതിയിലാക്കി. ഇറാൻ ദിവസവും 16 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്തിരുന്നു. ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കാണ്. സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. എണ്ണവില വർധന മറ്റു വ്യവസായങ്ങളെയും സാരമായി ബാധിക്കുന്നു.