ആലപ്പുഴ: ആലപ്പുഴയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണു രോഗം സ്ഥിരീകരിച്ചത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഈ വർഷം ആദ്യമായാണു ജില്ലയിൽ വെസ്റ്റ് നൈൽ സ്ഥിരീകരിക്കുന്നത്. ക്യൂലക്സ് കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണു വെസ്റ്റ് നൈൽ. ദേശാടനപ്പക്ഷികളിൽ കാണുന്ന ഫ്ലാവി വൈറസാണു കൊതുകുകടിയിലൂടെ മനുഷ്യരിലേക്ക് എത്തുന്നത്.
വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. കൊതുകുകൾ പരത്തുന്ന രോഗമായതിനാൽ രോഗപ്രതിരോധത്തിനു കൊതുകുനിവാരണവും ഉറവിടനശീകരണവും പ്രധാനമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ശുദ്ധജലത്തിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും ക്യൂലക്‌സ് കൊതുക് മുട്ടയിട്ടു പെരുകും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുകയും വേണം. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം.