യുദ്ധങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളുമുണ്ടാകുന്പോൾ സ്വർണത്തെ പരന്പരാഗതമായി സുരക്ഷിത നിക്ഷേപമായിട്ടാണ് കാണാറുള്ളത്. അനിശ്ചിതത്വത്തിന്റെ കാലഘട്ടങ്ങളിൽ സുരക്ഷിതമായ ഒരു നിക്ഷേപമായി കരുതപ്പെടുന്ന സ്വർണം, ഇത്തവണ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. യുഎസ്-ഇസ്രയേൽ സഖ്യകക്ഷിയും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യയിലെ രൂക്ഷമായ യുദ്ധം ഏകദേശം രണ്ടാഴ്ച പിന്നിടുന്പോൾ, സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ ദൃശ്യമാകുന്നത് താഴ്ചയാണ്.
യുദ്ധം 14 ദിവസം പിന്നിട്ടപ്പോൾ ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില 100 ഡോളർ പിന്നിട്ടത് ആഗോളവിപണിയെ ഉലച്ചിരിക്കുകയാണ്. എന്നാൽ, അസംസ്കൃത എണ്ണ വിലയിലെ കുതിപ്പുകളൊന്നും അമൂല്യലോഹങ്ങളുടെ കാര്യത്തിൽ കാണുന്നില്ല.
യുഎസ്-ഇസ്രയേൽ സേനകള് ഇറാനെ ആക്രമിച്ച ഫെബ്രുവരി 28ന് അന്താരാഷ്ട്ര വിപണിയിൽ മഞ്ഞലോഹത്തിന് ഒൗണ്സിന് 5,416 ഡോളറിന് അടുത്തായിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരം പൂർത്തിയായപ്പോൾ ഒൗണ്സിന് 5023 ഡോളറിലെത്തി. എന്നാൽ, മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി സംഘർഷം വ്യാപിച്ചിട്ടും സ്വർണ വിലയിൽ കുതിച്ചുകയറ്റമുണ്ടായില്ല. വെള്ളി വില ഒൗണ്സിന് 80 ഡോളർ റേഞ്ചിലാണ്. അതുപോലെ തന്നെ പ്ലാറ്റിനം, പല്ലേഡിയം, ചെന്പ്, അലുമിനിയം എന്നിവയുടെ വിലയിലും ഇടിവുണ്ടായി.
ഇന്ത്യയിലും സമാനമായ പ്രവണതയാണ്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയുടെ വില 14,000 രൂപയിലധികം ഇടിഞ്ഞു. സ്വർണവിലയിലും കുറവുണ്ടായി. എംസിഎക്സിൽ ഫെബ്രുവരി 28ന് സ്വർണം പത്ത് ഗ്രാമിന് 1.67 ലക്ഷം രൂപയിലായിരുന്നു. ഇതിപ്പോൾ 1.58 ലക്ഷത്തിലെത്തി. വെള്ളിയുടെ വിലയിൽ ഇതിലും വലിയ തിരുത്തലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 28ന് എംസിഎക്സിൽ കിലോഗ്രാമിന് 2.89 ലക്ഷം രൂപയായിരുന്നു വെള്ളിക്ക്. ഇന്നലെ 2.59 ലക്ഷം രൂപയിലേക്ക് ഇത് കുറഞ്ഞു. സ്പോട്ട് ഗോൾഡ് ഒൗണ്സിന് 5050 ഡോളറിലും സ്പോട്ട് സിൽവർ ഒൗണ്സിന് 80.5 ഡോളറിലുമാണ് വ്യാപാരം നടത്തിയത്.
സ്വർണവും വെള്ളിയും സുരക്ഷിത നിക്ഷേപമാകാത്തതിന്റെ കാരണങ്ങൾ
ഒന്നാമതായി, അസംസ്കൃത എണ്ണവിലയിലെ കുത്തനെയുള്ള വർധനയും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും നിക്ഷേപകർക്കിടയിൽ പൊതുവായ ഒരു ‘റിസ്ക്-ഓഫ്’ മനോഭാവത്തിന് കാരണമായി. ഇത് നിക്ഷേപകരെ വിവിധ ആസ്തികളിൽ നിന്ന് തങ്ങളുടെ ലാഭം പിൻവലിക്കാനും കൈയിൽ കൂടുതൽ പണം കരുതാനും പ്രേരിപ്പിച്ചു.
ഇത്തരം ഘട്ടങ്ങളിൽ, നിക്ഷേപകർ തങ്ങളുടെ പോർട്ട്ഫോളിയോകൾ പുനഃക്രമീകരിക്കുന്നതിനോ അല്ലെങ്കിൽ മാർജിൻ കോളുകൾ നേരിടുന്നതിനോ വേണ്ടി ആസ്തികൾ വിറ്റഴിക്കാറുണ്ട്. അതിനാൽ സ്വർണം പോലുള്ള പരന്പരാഗതമായ സുരക്ഷിത നിക്ഷേപങ്ങൾ പോലും താത്കാലികമായി വിൽപന സമ്മർദം നേരിടാം എന്നാണ് വിപണി വിശകലന വിദഗ്ധർ പറയുന്നത്.
രണ്ടാമതായി, യുഎസ് ഡോളറിന്റെ കരുത്ത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആഗോള അനിശ്ചിതത്വത്തിന്റെ സമയങ്ങളിൽ, മൂലധനം പലപ്പോഴും ഡോളറിലേക്കും യുഎസ് ട്രഷറി ബോണ്ടുകളിലേക്കും ഒഴുകുന്നു. വിലയേറിയ ലോഹങ്ങളുടെ വില നിശ്ചയിക്കുന്നത് ഡോളറിലാണ്്. അതിനാൽ, ഡോളറിന്റെ മൂല്യം കരുത്താർജിക്കുന്നത് സാധാരണയായി അവയുടെ വില കുറയാൻ കാരണമാകുന്നു. യുഎസ് ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 92.30 എന്ന നിലവാരത്തിലാണ് വെള്ളിയാഴ്ച വ്യാപാരം പൂർത്തിയാക്കിയത്. സ്വർണം, വെള്ളി പോലുള്ള അമൂല്യ ലോഹങ്ങൾക്കു പുറമെ നിക്ഷേപകർക്ക് മറ്റ് സുരക്ഷിത നിക്ഷേപ ഓപ്ഷനുകളുള്ളതിനാൽ നിക്ഷേപം പലതിലേക്കും വ്യാപിക്കുന്നു.
ശക്തമായ ഡോളർ സാധാരണയായി സ്വർണവിലയിൽ സമ്മർദം ചെലുത്താറുണ്ട്. മറ്റ് കറൻസികൾ ഉപയോഗിക്കുന്ന വാങ്ങലുകാർക്ക് ഡോളർ കരുത്താർജിക്കുന്നത് സ്വർണം കൂടുതൽ വിലയേറിയതാക്കുന്നു. ഇത് വാങ്ങൽ ശേഷി കുറയ്ക്കുകയും വില താഴാൻ ഇടയാക്കുകയും ചെയ്യും.
മൂന്നാമതായി, ഈ വർഷത്തിന്റെ തുടക്കത്തിലും 2025ലും സ്വർണവിലയിലുണ്ടായ വൻ മുന്നേറ്റത്തിന് ശേഷമുള്ള ലാഭമെടുപ്പ് ഈ വിലയിടിവിന് കാരണമായിട്ടുണ്ട്. വില നേരത്തേ തന്നെ ഉയർന്ന നിലവാരത്തിൽ ആയിരുന്നതിനാൽ, വിപണിയിൽ അസ്ഥിരത വർധിച്ചപ്പോൾ ചില നിക്ഷേപകർ തങ്ങൾക്കുണ്ടായ ലാഭം ഉറപ്പാക്കാൻ സ്വർണം വിറ്റഴിക്കാൻ തീരുമാനിച്ചു.
യുഎസ്-ഇറാൻ യുദ്ധം റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
2022-ലെ റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള മുൻകാല ഭൗമരാഷ്ട്രീയ പ്രതിസന്ധികളിൽ, അനിശ്ചിതത്വത്തിൽനിന്ന് തങ്ങളുടെ പോർട്ട്ഫോളിയോകളെ സംരക്ഷിക്കാൻ നിക്ഷേപകർ കൂട്ടത്തോടെ എത്തിയതോടെ സ്വർണം പ്രാഥമിക സുരക്ഷിത നിക്ഷേപമായി മാറിയിരുന്നു. എന്നാൽ, ഇപ്പോൾ പശ്ചിമേഷ്യയിൽ രൂക്ഷമായിരിക്കുന്ന സംഘർഷം എത്തിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു വിപണി സാഹചര്യത്തിലാണ്.
നിലവിൽ യുഎസ് ഡോളറും ട്രഷറി യീൽഡും വളരെ ശക്തമാണ്്. ഇത് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ആകർഷണീയത കുറയ്ക്കുന്നു. ബോണ്ട് യീൽഡ് വർധിക്കുന്പോൾ, പലിശയോ മറ്റ് ലാഭവിഹിതമോ നൽകാത്ത സ്വർണം പോലുള്ള ആസ്തികൾ കൈവശംവയ്ക്കുന്നതിന്റെ അവസരച്ചെലവ് വർധിക്കുന്നു. കൂടാതെ, ഇന്നത്തെ സാന്പത്തിക വിപണികൾ കൂടുതൽ ലിക്വിഡും വൈവിധ്യപൂർണവുമാണ്. നിക്ഷേപകർ ഡോളറിലേക്കും ഉൗർജ ആസ്തികളിലേക്കും ഡിഫൻസ് സ്റ്റോക്കുകളിലേക്കും മാറുന്നുണ്ട്.