കോട്ടയം: നിസംഗരായ വനംവകുപ്പിനെ മടിയില്‍ ഇരുത്തിക്കൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഇന്‍ഫാം വേദിയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കര്‍ഷകരുടെ എന്തു പ്രശ്നങ്ങളാണ് പരിഹരിച്ചത്? നെല്ല് സംഭരിക്കാന്‍പോലും സാധിക്കുന്നില്ല.
റബറിന്റെ താങ്ങുവിലയും ഉയര്‍ത്തിയില്ല. വന്യജീവി ആക്രമണത്തില്‍നിന്നു രക്ഷിക്കാനും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. ആന ചവിട്ടിക്കൊന്നാലും കടുവ കടിച്ചു കൊന്നാലും കഷ്ടമായിപ്പോയി എന്ന പ്രസ്താവന മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മലയോരത്ത് കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് കര്‍ഷകരോട് ഇങ്ങനെ പറയുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇന്‍ഫാം പ്രതിപക്ഷത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ പരാതികളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അധികാരത്തിലെത്തിയാൽ കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു.