കണ്ണൂർ: ഒരു കാലത്ത് കണ്ണൂരിന്റെ രുചിപ്പെരുമയുടെ പര്യായവും നിരവധി രാഷ്ട്രീയ മുഹൂർത്തങ്ങളുടെ ചരിത്രസാക്ഷിയുമായ കളക്ടറേറ്റിനു മുന്നിലെ വീറ്റ് ഹൗസ് ഹോട്ടൽ കെട്ടിടവും ഓർമയാകുന്നു. 1966ൽ മൂളിയിൽ ഭരതൻ എന്ന വ്യവസായി നഗരമധ്യത്തിലെ പഴയ ഇരുനില തറവാട് വീട് വാടകയ്ക്കെടുത്ത് ആരംഭിച്ച വീറ്റ് ഹൗസ് പേരിലെ വ്യത്യസ്തകൊണ്ടും രുചിപ്പെരുമ കൊണ്ടും തുടക്കം മുതലേ ശ്രദ്ധേയമായിരുന്നു.വിഭവങ്ങളുടെ രുചിപ്പെരുമ നുകരാൻ കേരള രാഷ്ട്രീയത്തിലെ മഹാരഥൻമാർ വരെ എത്തുമായിരുന്നു. മറ്റു ഹോട്ടലുകളിൽ ഊൺ ഇലകളിലും മറ്റു വിഭവങ്ങൾ സ്റ്റീൽ പ്ലേറ്റുകളിലും നൽകി വരുന്പോൾ പിഞ്ഞാണപാത്രങ്ങളിലായിരുന്നു വീറ്റ് ഹൗസിൽ ഭക്ഷണം വിളന്പിയിരുന്നത്. വാടകയ്ക്കെടുത്ത് ആരംഭിച്ച പഴയ തറവാട് വീട് പിന്നീട് മൂളിയിൽ ഭരതൻ വാങ്ങി.
നിരവധി മുറികളോടെയുള്ള വീറ്റ് ഹൗസിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് സ്വന്തം വീട്ടിൽനിന്നും ഭക്ഷണം കഴിച്ചതിന്റെ അനുഭൂതിയായിരുന്നു ലഭിച്ചിരുന്നത്. കെട്ടിടത്തിന്റെ സവിശേഷതയും ഹോട്ടലുടമയുടെയും ജീവനക്കാരുടെയും ആതിഥ്യമര്യാദയുമായിരുന്നു ഇത്തരമൊരു അനുഭവം നൽകിയിരുന്നതെന്ന് വീറ്റ് ഹൗസുമായി ഏറെ ബന്ധമുണ്ടായിരുന്ന പൊതുപ്രവർത്തകൻ പി.ടി. ജോസ് തനിക്ക് വീറ്റ് ഹൗസുമായുള്ള ബന്ധത്തെ ഓർത്തെടുത്തു പറഞ്ഞു. ഉടമ ഭരതനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും താൻ 1977ൽ തൃക്കരിപ്പൂരിൽ മത്സരിക്കുന്പോൾ ഉടമ ഭരതനായിരുന്നു തന്നെ അദ്ദേഹത്തിന്റെ കാറിൽ തൃക്കരപ്പൂരിലെത്തിച്ചതെന്നും പി.ടി. ജോസ് പറഞ്ഞു.
കണ്ണൂർ കളക്ടറേറ്റിനു മുന്നിലായുള്ള ഹോട്ടലിൽ ഉന്നത ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും പതിവുകാരായിരുന്നു. മത്സ്യവിഭവത്തോടു കൂടിയ ഊൺ, ബിരിയാണി, നെയ്ച്ചോർ, വിവിധതരം മാംസക്കറികൾ എന്നിവ വീറ്റ് ഹൗസിന്റെ പ്രത്യേകതയായിരുന്നു. മുകൾ നിലയിൽ ചെറിയ ഹാളുൾപ്പടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടുണ്ടായിരുന്നു.
കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലും വീറ്റ് ഹൗസ് ഇടം പിടിച്ചിട്ടുണ്ട്. കേരള കോൺഗ്രസ്-എമ്മിന്റെ ആദ്യജില്ലാകമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത് വീറ്റ് ഹൗസിന്റെ മുകൾ നിലയിലെ പതിനാലാം നന്പർ മുറിയിലായിരുന്നു. പാർട്ടി സ്ഥാപകൻ കെ.എം. മാണിയുൾപ്പടെ കേരള രാഷട്രീയത്തിലെ നിരവധി പേർ രാഷ്ട്രീയ ചർച്ചകൾക്കും മറ്റുമായി ഇവിടെ എത്തുകയും ചെയ്തിരുന്നു. ജില്ലയിലെ ചില പ്രമുഖ പാർട്ടികൾക്കുള്ളിലെ നേതാക്കന്മാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പലപ്പോഴും ഒത്തു തീർപ്പാക്കപ്പെടുന്നതിനും വീറ്റ് ഹൗസിന്റെ മുകൾ നിലയിലെ തീൻ മേശകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
കോവിഡിനെ തുടർന്ന് 2020ലായിരുന്നു 54 വർഷത്തെ പാരന്പര്യമുള്ള വീറ്റ് ഹൗസ് ഹോട്ടൽ പ്രവർത്തനം നിർത്തിയത്. ഹോട്ടൽ പ്രവർത്തനം നിർത്തിയെങ്കിലും ഹോട്ടൽ കെട്ടിടം പിന്നീടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായിരുന്നു. കണ്ണൂരിൽ നടന്ന സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസിന്റെ സംഘാടക സമിതി ഓഫീസായും വീറ്റ് ഹൗസ് പ്രവർത്തിച്ചിരുന്നു. ഹോട്ടൽ നടത്തിക്കൊണ്ടു പോകാനാത്ത സാഹചര്യത്തിലാണ് കെട്ടിടം പൊളിക്കുന്നതെന്ന് ഉടമ ഡോ. ഗിരീഷ് ദീപികയോട് പറഞ്ഞു.