District News
നിലന്പൂർ: കാട്ടാനശല്യത്താൽ മൈലാടിയിലെ കർഷകകുടുംബങ്ങൾ ഭീതിയിൽ. പ്രദേശത്ത് വ്യാപകമായി കാട്ടാനകൾ കൃഷി നശിപ്പിച്ചു. കാർഷികവിളകൾ വന്യമൃഗങ്ങൾ നശിപ്പിച്ചതിന് ഒരു വർഷമായിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തിലാണ് കാട്ടാനശല്യം വീണ്ടും കർഷകരെ ദുരിതത്തിലാക്കുന്നത്.
ഇന്നലെ പുലർച്ചെ മൂന്നോടെ മൈലാടിപൊട്ടിയിലെ തൈപറന്പിൽ ബിജുവിന്റെയും ബിനുവിന്റെയും വീട്ടുമുറ്റങ്ങളിലെത്തി കാട്ടാന വാഴകൾ ഉൾപ്പെടെ നശിപ്പിച്ചു.
നൂറിലേറെ വാഴകൾ, പത്തോളം തെങ്ങുകൾ, പ്ലാവ് എന്നിവയാണ് നശിപ്പിച്ചത്. ബിജുവും കുടുംബവും ശബ്ദം കേട്ട് നോക്കുന്പോൾ വീടിന്റെ അടുക്കള ഭാഗത്തെ കൃഷിയിടത്തിലായിരുന്നു കാട്ടാന.
വനംവകുപ്പ് അശാസ്ത്രീയമായി സോളാർ വൈദ്യുത വേലി സ്ഥാപിച്ചതിനാൽ വേലി ഇല്ലാത്ത മറ്റ് ഭാഗങ്ങളിലൂടെ ചാലിയാർ പുഴയും കാഞ്ഞിരപ്പുഴയും കടന്ന് പൊക്കോട് വനമേഖലയിൽനിന്ന് ഉൾപ്പെടെ മൈലാടി, മൈലാടിപൊട്ടി, മണ്ണുപ്പാടം ഭാഗങ്ങളിലേക്ക് കാട്ടാനകൾ എത്തുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കാട്ടാന മൈലാടി - മണ്ണുപ്പാടം ഭാഗത്തെ റോഡ് അരികിലേക്ക് എത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.മൈലാടി ഭാഗത്ത് വനമേഖലയോട് ചേർന്ന് സോളാർ വൈദ്യുത തൂക്കുവേലി സ്ഥാപിച്ചാൽ മാത്രമേ വന്യമൃഗ ഭീതിയില്ലാതെ ജനങ്ങൾക്ക് വീടുകളിൽ കഴിയാൻ സാധിക്കുകയുള്ളൂവെന്ന് വാർഡ് അംഗം ബഷീർ കാട്ടുമുണ്ട പറഞ്ഞു.
International
സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിത്സ് സംസ്ഥാനത്ത് കാട്ടുതീ പടരാൻ തുടങ്ങിയതോടെ ജനങ്ങൾ ഒഴിഞ്ഞുപോകാൻ നിർദേശം.
ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ പേർ വസിക്കുന്ന സംസ്ഥാനത്ത് അന്പതിലധികം കാട്ടുതീകളാണ് പടരുന്നത്. ഇന്നലെയുണ്ടായ ഉഷ്ണതരംഗം തീപിടിത്തം വ്യാപിക്കാനിടയാക്കി.
ന്യൂ സൗത്ത് വെയിത്സിലെ വോയ് വോയ്, ഫെഗാൻസ് ബേ മേഖലയിലുള്ളവർ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശിച്ചു. സിഡ്നി നഗരത്തിൽനിന്ന് 45 കിലോമീറ്റർ വടക്കുള്ള ഈ മേഖലയിൽ മൂന്നരലക്ഷം പേരാണു പാർക്കുന്നത്.