കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, വനം-വന്യജീവി നിയമഭേദഗതി, യുവജന പലായനം എന്നീ വിഷയങ്ങളിൽ നിലപാട് പരസ്യമായി പറയാൻ സംസ്ഥാനത്തെ മൂന്നു മുന്നണികളും തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി.
മലയോര മേഖലയ്ക്കുവേണ്ടി കൃത്യമായ വികസനനയം മുന്നോട്ടു വയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആകുന്നില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപോത്ത് ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോൾ നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനും, ദേശീയ വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുന്നതിൽ നിലപാടെടുക്കാനും മുന്നണികൾ തയാറാകണം. കേരളത്തിലെ യുവജനങ്ങളെ ഇവിടെ പിടിച്ചുനിർത്താൻ പര്യാപ്തമായ പദ്ധതികൾ പ്രഖ്യാപിക്കുകയും വേണം.
തെരഞ്ഞെടുപ്പാകുമ്പോൾ വലിയ വാഗ്ദാനങ്ങൾ അവതരിപ്പിക്കുകയും, ആരോപണ-പ്രത്യാരോപണ കോലാഹലങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങൾ മറയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയശൈലി മാറണം. എല്ലാത്തരം വർഗീയതയെയും ഒരുപോലെ കാണുകയും എതിർക്കുകയും ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾക്കാവണം.
13നും 14നും കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക യോഗത്തിലും അന്തർദേശീയ സമ്മേളനത്തിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 14ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സമുദായ ശക്തീകരണ സംഗമത്തിൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി അറിയിച്ചു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഡോ. കെ.പി. സാജു, അഡ്വ. മനു ജെ. വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.