തൊടുപുഴ: പഴം, പച്ചക്കറി കൃഷി വികസനത്തിനായി പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ കേരളയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. തനതു വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ജീവനക്കാരുടെ ശമ്പളവും കര്‍ഷകര്‍ക്ക് നല്കി വന്നിരുന്ന ആനുകൂല്യങ്ങളും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാനത്ത് ശമ്പളവും അലവന്‍സും ലഭിക്കാതിരുന്ന ഏക വിഭാഗമാണ് വിഎഫ്പിസികെ ജീവനക്കാര്‍. അഞ്ചു മാസമായി ശമ്പളം കുടിശികയായതോടെ ഈ ഓണത്തിനും സമാന സ്ഥിതിയുണ്ടാകുമോയെന്ന ആശങ്കയിലാണ് ഇവര്‍. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പ്രതിസന്ധി ഇത്രത്തോളം രൂക്ഷമായത്. വിഎഫ്പിസികെയ്ക്ക് വരുമാന നേട്ടം ഉണ്ടായിരുന്ന വിത്തുത്പാദനം പോലെയുള്ള പദ്ധതികള്‍ കൃഷിവകുപ്പിനെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്ന് ജീവനക്കാരും കര്‍ഷകരും പറയുന്നു.
കൃഷി മന്ത്രി ചെയര്‍മാനായ ഡയറക്ടര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സില്‍ 2001-ലാണ് നിലവില്‍ വന്നത്. സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിത്തുകള്‍ ഉത്പാദിപ്പിക്കുകയും ഇതിലൂടെ പഴം , പച്ചക്കറി കൃഷി മേഖലയില്‍ മുന്നേറ്റം കൈവരിയ്ക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴയിലും പാലക്കാടും വിഎഫ്പിസികെയ്ക്ക് ഹൈടെക് വിത്തുല്‍പ്പാദന കേന്ദ്രങ്ങളും നിലവിലുണ്ട്. ഇവിടെ നിന്നു മാത്രം ഏഴു കോടിയോളം രൂപ തനതു വരുമാനം ലഭിച്ചിരുന്നു.
സംസ്ഥാനത്താകെ 225-ഓളം കര്‍ഷക വിപണികള്‍ വഴി ആയിരക്കണക്കിന് കര്‍ഷകര്‍ പഴം, പച്ചക്കറി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. പ്രതിവര്‍ഷം 300 കോടിയോളം രൂപയായിരുന്നു വിറ്റു വരവ്. അഞ്ചു കോടിക്കു മേല്‍ വാര്‍ഷിക വിറ്റുവരവുണ്ടായിരുന്ന കര്‍ഷക വിപണി വരെ വിഎഫ്പിസികെയുടെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്.
നടീല്‍ വസ്തുക്കളുടെ ഉത്പാദനമായിരുന്നു വിഎഫ്പിസികെയുടെ പ്രധാന വരുമാനം. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കിയിരുന്നത് ഈ തനതു വരുമാനത്തില്‍ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിത്തുത്പാദനം ജില്ലാ കൃഷിത്തോട്ടങ്ങള്‍ വഴിയാക്കി.
കൂടാതെ തൈകള്‍ ഉത്പാദിപ്പിക്കാന്‍ കാര്‍ഷിക കര്‍മസേനയെയും നിയോഗിച്ചു. കിഴങ്ങു വര്‍ഗ വിളകളുടെ വിത്തുത്പാദനം റെയ്ഡ്കോ, കെയ്ഡ്കോ തുടങ്ങി വിവിധ ഏജന്‍സികള്‍ക്കും കൈമാറി. കൃഷിവകുപ്പിന്റെ ഈ തീരുമാനം വിഎഫ്പിസികെയ്ക്ക് വലിയ തിരിച്ചടിയായി.
നേരത്തേ 20 കോടിയോളം രൂപയുടെ ഓര്‍ഡര്‍ കൃഷിവകുപ്പില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന സ്ഥാനത്ത് ഏഴു കോടിയില്‍ താഴെ മാത്രമായി കുറഞ്ഞു. കൃഷി വകുപ്പിനു നടീല്‍ വസ്തുക്കള്‍ നല്കിയ വകയില്‍ 8.48 കോടി ലഭിക്കാനുണ്ട്. പദ്ധതിയേതര ഗ്രാന്റായി സര്‍ക്കാര്‍ നല്‍കിയിരുന്ന 43 ലക്ഷം രൂപയും ഈ വര്‍ഷം ലഭിച്ചിട്ടില്ല. സംസ്ഥാന ബജറ്റില്‍ 23 കോടി വിവിധ പദ്ധതികള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതും പൂര്‍ണമായി ലഭിക്കുമോയെന്നതില്‍ ഉറപ്പില്ല.
നടീല്‍ വസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് കൃഷി വകുപ്പിനെ സ്വയം പര്യാപ്തമാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു കൊണ്ടു വന്ന പരിഷ്ക്കാരങ്ങള്‍ വിഎഫ്പിസികെയെ പ്രതിസന്ധിയിലാക്കിയതിനു പുറമെ പ്രഖ്യാപിത നയം ലക്ഷ്യത്തിലെത്തിയില്ലെന്നുമാണ് വിലയിരുത്തല്‍. കാര്‍ഷിക കര്‍മസേനയെ ഉപയോഗിച്ചുള്ള വിത്തുത്പാദന പദ്ധതികളെല്ലാം കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിലച്ചു. സ്വകാര്യ ഏജൻസികളില്‍ നിന്നാണ് പലപ്പോഴും വിത്തും തൈകളും എത്തിക്കുന്നത്.
വിഎഫ്പിസികെയില്‍ നിന്നും ലഭിച്ചിരുന്ന ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെ പഴം, പച്ചക്കറി കര്‍ഷകരുടെ പ്രതീക്ഷയില്‍ കരിനിഴല്‍ വീണിരിക്കുകയാണ്.