ദുബായി: വനിതാ ഏഷ്യാകപ്പിൽ ഹോങ്കോംഗിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുത്തു. സ്മൃതി മന്ദാനയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 64 പന്തിൽ 124 റൺസെടുത്ത മന്ദാനയാണ് ടോപ് സ്കോറർ.
ഷഫാലി വർമയും സ്മൃതി മന്ദാനയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ഹോങ്കോംഗ് ബൗളർമാരെ കടന്നാക്രമിച്ച ഇരുവരും ആദ്യ ആറ് ഓവറിൽ തന്നെ സ്കോർ 60 കടത്തി. ആറാം ഓവറിൽ ഷഫാലി 22 റൺസാണ് അടിച്ചുകൂട്ടിയത്. എട്ടാം ഓവറിൽ 17 പന്തിൽ 28 റൺസെടുത്ത ഷഫാലി പുറത്തായി. എന്നാൽ മറുവശത്ത് ഉറച്ചുനിന്ന മന്ദാന ആക്രമണം തുടർന്നു.
ഹോങ്കോംഗ് ബൗളർമാരെ തുടർച്ചയായി ബൗണ്ടറികൾക്ക് പറത്തിയ മന്ദാന സ്കോറിങ്ങിന് വേഗം കൂട്ടി. പത്ത്ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലായിരുന്നു. ഇതിനിടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും മന്ദാന സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ വനിതാ താരമെന്ന റിക്കാർഡും മന്ദാനയുടെ പേരിലായി. 18 സെഞ്ചുറികളുമായി ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങിനെയാണ് മന്ദാന മറികടന്നത്. ലാനിങ്ങിന്റെ പേരിൽ 17 സെഞ്ചുറികളാണുള്ളത്.