ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്ത് നിർണായകമായ അറ്റകുറ്റപ്പണികളും ശാസ്ത്രീയ ദൗത്യങ്ങളും പൂർത്തിയാക്കി ചരിത്രത്തിലേക്ക് നടന്നുകയറി വനിതാ ബഹിരാകാശ യാത്രികർ.
നാസയുടെ ജെസീക്ക മെയർ, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട് എന്നിവരാണ് ആറു മണിക്കൂറും 49 മിനിറ്റും നീണ്ട സാഹസികമായ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കിയത്. പൂർണമായും വനിതകൾ മാത്രം പങ്കെടുത്ത ആറാമത്തെ ചരിത്രപരമായ ബഹിരാകാശ നടത്തമാണിത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.10ന് ആരംഭിച്ച ദൗത്യം ഇന്നലെ പുലർച്ചെ 12.59നാണ് അവസാനിച്ചത്.
നിർവഹിച്ച ദൗത്യങ്ങൾ
ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിൽ പുതിയൊരു ‘റിട്രോ റിഫ്ലക്ടർ’ ഇരുവരും ചേർന്നു ഘടിപ്പിച്ചു. മറ്റു പേടകങ്ങൾ നിലയത്തിലേക്ക് അടുക്കുമ്പോഴും ബന്ധിപ്പിക്കുമ്പോഴും കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ ഇതു സഹായിക്കും. കൂടാതെ നിലയത്തിനു പുറത്തുള്ള ഉയർന്ന ശേഷിയുള്ള കാമറ മാറ്റിവയ്ക്കുകയും നിലയത്തിനുപുറത്ത് സൂക്ഷ്മാണുക്കളുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.
വൈദ്യുത സംവിധാനങ്ങൾക്കുള്ള ജമ്പർ കേബിളുകൾ ഘടിപ്പിക്കുന്ന ജോലികളും പ്രപഞ്ചത്തിലെ തരംഗങ്ങളെക്കുറിച്ച് പഠിക്കുന്ന ‘ആൽഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററിന്റെ’ അറ്റകുറ്റപ്പണികൾക്കുള്ള പ്രാഥമിക ഒരുക്കങ്ങളും ഇരുവരും ചേർന്ന് ആരംഭിച്ചു.
സാഹസിക നിമിഷങ്ങൾ
ബഹിരാകാശത്തെ ശൂന്യതയിലും അതികഠിനമായ അന്തരീക്ഷത്തിലും അതിജീവിക്കാൻ സഹായിക്കുന്ന ഭാരമേറിയ സ്പേസ് സ്യൂട്ടുകൾ ധരിച്ചാണ് ഇരുവരും നിലയത്തിനു പുറത്തെത്തിയത്. അതിനാൽ ബോൾട്ടുകൾ ഊരുന്നതും കേബിളുകൾ ഘടിപ്പിക്കുന്നതും അടക്കമുള്ള ലളിതമായ ജോലികൾ പോലും വളരെ സമയമെടുത്താണ് പൂർത്തിയാക്കിയത്.
ദൗത്യത്തിനിടെ സോഫി അഡെനോട്ടിന്റെ ഇടതുകൈക്ക് നേരിയ ചലനതടസം നേരിട്ടെങ്കിലും സ്പേസ് സ്യൂട്ടിലെ ഗ്ലൗ ഹീറ്റർ ഹാർനെസ് ക്രമീകരിച്ച് ജെസീക്ക മെയർ സമയോചിതമായി പ്രശ്നം പരിഹരിച്ചു. പ്രധാന ജോലികൾ പൂർത്തിയായതോടെ ബാക്കിയുള്ള ചില ചെറിയ ജോലികൾ ഭാവിയിലെ ബഹിരാകാശ നടത്തങ്ങളിലേക്കു മാറ്റിവയ്ക്കാൻ മിഷൻ കൺട്രോൾ നിർദേശിച്ചു.
ബഹിരാകാശ നിലയത്തിന്റെ പരിപാലനത്തിനും നവീകരണത്തിനുമായി നടത്തുന്ന 284-ാമത് സ്പേസ് വാക്കാണിത്. ജെസീക്ക മെയറുടെ ഏഴാമത്തെയും സോഫി അഡെനോട്ടിന്റെ മൂന്നാമത്തെയും ബഹിരാകാശ നടത്തമായിരുന്നു ഇത്.
ഇതോടെ ഏറ്റവും കൂടുതൽ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ നാസയിലെ വനിതാ ബഹിരാകാശ യാത്രികരുടെ പട്ടികയിൽ പെഗ്ഗി വിറ്റ്സൺ (10), സുനിത വില്യംസ് (9) എന്നിവർക്ക് തൊട്ടുപിന്നിലായി ജെസീക്ക മെയർ മൂന്നാം സ്ഥാനത്തെത്തി.