ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം. ഇന്ന് നടന്ന സെമിയിൽ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ലിയു ഷെംഗ്-ടാൻ നിംഗ് സഖ്യത്തോട് പൊരുതിത്തോറ്റു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോൽവി. സ്കോർ: 21-18, 13-21, 8-21. ആദ്യ ഗെയിം 21-18ന് സ്വന്തമാക്കിയ ഇന്ത്യക്കെതിരെ രണ്ടാം ഗെയിമിൽ ലിയു ഷെംഗ്-ടാൻ നിംഗ് സഖ്യം തിരിച്ചുവന്നു. 21-13ന് ഗെയിം നേടി മത്സരത്തിൽ തങ്ങളുടെ സാന്നിധ്യം നിലനിർത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം ഇന്ത്യയെ ചിത്രത്തിലേ ഇല്ലാതാക്കി. 21-8ന് ഗെയിമും മത്സരവും സ്വന്തമാക്കി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ലോക റാങ്കിങ്ങിൽ മൂന്നാമതുള്ള ദക്ഷിണ കൊറിയയുടെ ബെയ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് ചൈനയുടെ എതിരാളികൾ.
15 വർഷത്തിനുശേഷമാണ് ഇന്ത്യൻ വനിതാ ഡബിൾസ് ടീം ലോക ചാമ്പ്യൻഷിപ്പിൽ ഒരു മെഡൽ നേടുന്നത്. നേരത്തെ 2011-ൽ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം വെങ്കലം നേടിയിരുന്നു. ഇതോടൊപ്പം എച്ച്.എസ് പ്രണോയിക്കുശേഷം മെഡൽ നേടുന്ന മലയാളി താരമായി ട്രീസ ജോളി മാറി. 2023 ലോക ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ പ്രണോയ് വെങ്കലം നേടിയിരുന്നു.