2014ൽ ഓസ്ട്രേലിയൻ എഴുത്തുകാരനും ആർട്ടിസ്റ്റുമായ റിച്ചാർഡ് സിംപ്കിൻ തുടക്കംകുറിച്ച ദിനാചരണം.
ഫോൺ സ്ക്രീനിലെ ഒരു "സെൻഡ്' ബട്ടണിൽനിന്ന് നിമിഷാർഥംകൊണ്ട് സന്ദേശങ്ങൾ എത്തിച്ചേരുന്ന ഈ ഡിജിറ്റൽ ലോകത്തിരുന്ന് ഒന്നോർത്തുനോക്കാം; ഒരുകാലത്ത് മനുഷ്യർ കാത്തുകാത്തിരുന്ന ആ വരികളെക്കുറിച്ച്...
നീലയും ചുവപ്പും അതിരിട്ട ഇൻലൻഡുകളും വിലാസമെഴുതിയ പോസ്റ്റ്കാർഡുകളും മനോഹരമായ സ്റ്റാമ്പുകൾ പതിച്ച കവറുകളും! വ്യത്യസ്ത കൈപ്പടകളിൽ തേടിയെത്തുന്ന ഓരോ വാക്കിലും മനുഷ്യവികാരങ്ങളുടെ തരളിത ഭാവങ്ങളുണ്ടായിരുന്നു. ഹൃദയവീണ മീട്ടുന്ന സംഗീതമുണ്ടായിരുന്നു.. വരികൾക്കിടയിലെ മഷിപ്പടർപ്പുകളിൽ സ്നേഹവും പരിഭവവും കാത്തിരിപ്പിന്റെ ആകാംക്ഷയും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
മുറ്റത്തൊരു സൈക്കിൾ മണിമുഴക്കം കേൾക്കുമ്പോൾ, ഓടിച്ചെന്നൊരു കാലം. ദൂരെയെവിടെയോ ഉള്ള പ്രിയപ്പെട്ടവർ അക്ഷരങ്ങളിലൂടെ നമ്മളെ കെട്ടിപ്പുണർന്ന കാലം!
കടലാസെഴുത്തുകൾക്ക് മനുഷ്യചരിത്രത്തെത്തന്നെ മാറ്റിയെഴുതാൻ ശക്തിയുണ്ടായിരുന്നു എന്ന് ചരിത്രം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
- മകൾ ഇന്ദിരയ്ക്ക് ജയിലിൽനിന്നയച്ച കത്തുകളിലൂടെ ജവഹർലാൽ നെഹ്റു ലോകചരിത്രം മുഴുവൻ പകർന്നുനൽകിയപ്പോൾ, അത് കേവലം കത്തുകളല്ല, ഒരു തലമുറയ്ക്കുള്ള വെളിച്ചമായിരുന്നു.
- പ്രണയത്തിന് അക്ഷരങ്ങൾകൊണ്ട് മാസ്മരികത തീർത്ത ആൽബർട്ട് ഐൻസ്റ്റൈന്റെയും ഫ്രാൻസ് കാഫ്കയുടെയും കത്തുകൾ...
- ആംസ്റ്റർഡാമിലെ ഒരു കൊച്ചു മുറിയിലിരുന്ന് ആൻ ഫ്രാങ്ക് തന്റെ ഡയറിയെ ‘കിറ്റി’ എന്ന പ്രിയ കൂട്ടുകാരിയായി സങ്കൽപ്പിച്ച് എഴുതിയ കത്തുകൾ...
- വിൻസെന്റ് വാൻഗോഗ് തന്റെ സഹോദരൻ തിയോയ്ക്ക് എഴുതിയ, വരികൾക്കിടയിൽ കലയും വേദനയും കലർന്ന കത്തുകൾ...
- മുതലാളിയുടെ പീഡനങ്ങളിൽനിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുത്തച്ഛന് കത്തയച്ച ആന്റൺ ചെക്കോവിന്റെ വാൻക. മുത്തച്ഛന്റെ മേൽവിലാസമറിയാതെ അയച്ച കത്ത് വായനക്കാരുടെ കണ്ണു നിറച്ചു.
അതെ, കത്തുകൾക്ക് ജീവനുണ്ടായിരുന്നു. ഈ കത്തെഴുത്തുദിനം മുതൽ തിരക്കെല്ലാം ഒന്നു മാറ്റിവച്ച് നമുക്കും എഴുതാം. പ്രിയപ്പെട്ട ആർക്കെങ്കിലും. സ്വന്തം കൈപ്പടയിൽ സ്നേഹത്തിൽ ചാലിച്ച വരികൾ!
+2 വരെയുള്ള കുട്ടികളുടെ കത്തുകൾ ഫോട്ടോ സഹിതം ആഴ്ചയിലൊരു ദിവസം
ദീപികയിൽ. എഴുതിക്കൊണ്ടേയിരിക്കൂ...